കോവിഡ് : വീണ്ടും മുന്നറിയിപ്പുമായി അധികൃതർ
text_fieldsഅബൂദബിയിൽ തൊഴിലാളികൾക്കിടയിൽ നടക്കുന്ന കോവിഡ് ബോധവത്കരണം
ദുബൈ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നുതുടങ്ങിയതോടെ മുന്നറിയിപ്പുമായി അധികൃതർ. കോവിഡ് വ്യാപനം കൂടിയാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നേക്കുമെന്ന് ദുരന്ത നിവാരണ സമിതി പബ്ലിക് പ്രോസിക്യൂഷൻ തലവൻ സാലിം അൽ സാബി പറഞ്ഞു. ജനങ്ങളുടെ സഹകരണത്തിൽ ഞങ്ങൾ വിശ്വസിക്കുകയാണെന്നും രോഗികളുടെ എണ്ണം കുറഞ്ഞതിെൻറ അർഥം കോവിഡ് തുടച്ചുനീക്കപ്പെട്ടു എന്നല്ല എന്നും ദുരന്ത നിവാരണ സമിതി (എൻ.സി.ഇ.എം.എ) ട്വിറ്ററിലൂടെ ഓർമിപ്പിച്ചു.
ഏത് പ്രതിസന്ധിയെയും നേരിടാൻ രാജ്യം സുസജ്ജമാണെന്നും എന്നാൽ, രോഗികളുടെ എണ്ണം വീണ്ടും കൂടുകയാണെങ്കിൽ രാത്രി നിയന്ത്രണം തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് പോലും ആലോചിക്കേണ്ടി വരുമെന്നും എൻ.സി.ഇ.എം.എ വക്താവ് ഡോ. സൈഫ് അൽ ധഹേരിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അബൂദബിയിൽ തൊഴിലാളികൾക്കിടയിൽ കൂടുതൽ ബോധവത്കരണ പ്രവർത്തനങ്ങൾ സജീവമാക്കി. ഒരാഴ്ചയായി കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി വർധിച്ച പശ്ചാത്തലത്തിലാണ് യു.എ.ഇ വീണ്ടും മുന്നറിയിപ്പുമായി രംഗത്തുവന്നത്. എന്നാൽ, സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ ഇതേ കുറിച്ച് ആലോചിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നാല് ദിവസമായി മുകളിലേക്ക് കുതിച്ചുകൊണ്ടിരുന്ന കോവിഡ് ഗ്രാഫ് വെള്ളിയാഴ്ച താഴേക്കിറങ്ങിയതിെൻറ ആശ്വാസവുമുണ്ട്. വ്യാഴാഴ്ച 461 കേസ് റിപ്പോർട്ട് ചെയ്തപ്പോൾ വെള്ളിയാഴ്ച 391 ആയി കുറഞ്ഞു. ഒരു മരണവുമുണ്ട്.
ഇതൊരു ചെയിനാണെന്നും അത് പൊട്ടിച്ചെറിഞ്ഞാൽ പഴയ നിലയിലേക്ക് നമുക്ക് തിരിച്ചുപോകാൻ കഴിയുമെന്നും സൈഫ് അൽ ധഹേരി പറഞ്ഞു. ജനജീവിതം പഴയപടിയാക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിലും ശ്രദ്ധിക്കണം. മുൻകരുതൽ പാലിക്കാതെ ചിലർ പുറത്തിറങ്ങുന്നുണ്ട്.
ഇവർക്കെതിരെ നിയമ നടപടികളുണ്ടാവും. പിഴത്തുക വർധിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുന്നുണ്ട്. ജനങ്ങളുടെ അലംഭാവമാണ് ഇപ്പോൾ രോഗബാധിതരുടെ എണ്ണം കൂടാൻ കാരണം. കടുത്ത നടപടികളിലേക്ക് അധികൃതരെ എത്തിക്കുന്നതിനേക്കാൾ നല്ലത് ജനങ്ങൾ സ്വയം തിരുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.