സൈബര്‍ തട്ടിപ്പ്: ആഭ്യന്തര മന്ത്രാലയം ആപ്പിൽ പരാതിപ്പെടാം
text_fieldsറാസല്‍ഖൈമ: സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമാകുന്നതിനിടെ ഇരകള്‍ക്ക് വേഗത്തില്‍ പരാതിപ്പെടുന്നതിന് ആഭ്യന്തര മന്ത്രാലയം(എം.ഒ.ഐ) ആപ്ലിക്കേഷനിൽ സൗകര്യം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊലീസ് സ്റ്റേഷന് സന്ദര്‍ശിക്കാതെ തന്നെ ആപ്ലിക്കേഷന്‍ വഴി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള സംവിധാനമാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പൊലീസ് ഓപറേഷന്‍സും ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി പരിചയപ്പെടുത്തുന്നത്.
സൈബര്‍ കുറ്റകൃത്യങ്ങളുടെ അപകട സാധ്യതകള്‍ തടയാന്‍ ആപ്ലിക്കേഷന്‍ വഴിയുള്ള ക്രിമിനല്‍ റിപ്പോര്‍ട്ട് സഹായിക്കുമെന്ന് അധികൃതര്‍ പറയുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്ന അവസ്ഥകളിലും തട്ടിപ്പിനിരയാകുന്ന സമയത്തും ആപ്ലിക്കേഷൻ വഴി കേസ് ഫയല്‍ ചെയ്യാം. പരാതിക്കാരന് പരാതി സ്വീകരിച്ചതിന്റെ രസീത് അതേസമയം തന്നെ ലഭിക്കുമെന്നതിനാല്‍ തുടര്‍ അന്വേഷണങ്ങള്‍ക്കും എളുപ്പമാകും.
ആപ്ലിക്കേഷനില്‍ പ്രവേശിച്ച് സ്ക്രീനിന്റെ ചുവടെയുള്ള സേവനങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുന്നതാണ് പരാതി നല്‍കുന്നതിന്റെ പ്രഥമപടി. തുടര്‍ന്ന് ക്രിമിനല്‍ റിപ്പോര്‍ട്ടുകളുടെ സേവനം തിരഞ്ഞെടുത്ത് പ്ലസ് ചിഹ്നം അമര്‍ത്താം. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക. ഓഡിയോ, വിഡിയോ, ഇമേജ് തുടങ്ങിയവ അറ്റാച്ച് ചെയ്ത് മാപ്പില്‍ സംഭവത്തിന്റെ സ്ഥലം നിര്‍ണയിക്കുക.
പരാതിയുമായി ബന്ധപ്പെട്ട രേഖകളുടെയും പകര്‍പ്പും പരിഷ്കരിച്ച വ്യക്തിഗത വിവരങ്ങളും അറ്റാച്ച് ചെയ്യുക. സേവ് ചെയ്ത് അറ്റാച്ച്മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കി വിശദാംശങ്ങള്‍ അവലോകനം ചെയ്ത് സുരക്ഷാ സ്ഥിരീകരണ ചിത്രം തിരഞ്ഞെടുക്കുകയും സെന്‍ഡ് ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ പരാതിക്കാരന്റെ അഭ്യര്‍ഥനയുടെ രസീത് ലഭിക്കുകയും ചെയ്യും. അന്വേഷണം തുടങ്ങുന്നതായ അറിയിപ്പും പരാതിക്കാരന് ലഭിക്കുന്ന രീതിയിലാണ് ആപ്ലിക്കേഷൻ സജ്ജീകരിച്ചിരിക്കുന്നത്.
വ്യക്തിഗത അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ ഹാക്കിങ് നടത്തിയ വ്യക്തിയോട് പ്രതികരിക്കുകയോ അക്കൗണ്ട് തെറ്റായ രീതിയില്‍ പുന$സ്ഥാപിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. സംഭവം വേഗത്തില്‍ അധികൃതരെ റിപ്പോര്‍ട്ട് ചെയ്യുന്നതിലായിരിക്കണം ഊന്നല്‍.
ഹാക്ക് ചെയ്യപ്പെടുന്ന ഉപകരണങ്ങളിലും സിസ്റ്റങ്ങളിലും കൃത്രിമം കാണിക്കുകയോ തെറ്റായ രീതിയില്‍ ഡേറ്റ തിരികെ നല്‍കാനോ ഉപകരണം ഓണാക്കാനോ ശ്രമിക്കരുത്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്യുകയാണ് വ്യക്തികളും സ്ഥാപന ഉടമകളും ചെയ്യേണ്ടതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.