ഗാർഹിക തൊഴിലാളി നിയമത്തിൽ ഭേദഗതി
text_fieldsദുബൈ: ഗാർഹിക മേഖലയിലെ തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തി യു.എ.ഇ സർക്കാർ. ഇനിമുതൽ രാജ്യത്തെ എല്ലാ ഗാർഹിക തൊഴിൽ തർക്കങ്ങളിലും അന്തിമ തീർപ്പ് കൽപിക്കുക അപ്പീൽ കോടതിക്ക് പകരം ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയായിരിക്കും. ഗാർഹിക തൊഴിൽ തർക്കങ്ങളിൽ കേസ് ഫയൽ ചെയ്യേണ്ടതും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ മാത്രമാണ്.
തൊഴിലാളിക്കും മുതലാളിക്കും ഇടയിൽ ഉയരുന്ന തർക്കങ്ങൾ രമ്യതയോടെ ഒത്തുതീർപ്പിലെത്താൻ കഴിയുന്നില്ലെങ്കിൽ അത്തരം കേസുകൾ ആദ്യം മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തിന് കൈമാറണം. ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കാനുള്ള അധികാരം മന്ത്രാലയത്തിനായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ നിയമപ്രകാരം തൊഴിൽ തർക്കങ്ങൾ മന്ത്രാലയത്തിന് പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമായിരിക്കും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലേക്ക് കേസ് റഫർ ചെയ്യുകയെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലേക്ക് തൊഴിൽ തർക്ക കേസ് റഫർ ചെയ്യുന്നതിനൊപ്പം കേസ് സംബന്ധിച്ച് ഇരു പാർട്ടികൾക്കുമുള്ള വാദങ്ങൾ ഉൾപ്പെടുത്തിയുള്ള മെമ്മോറാണ്ടവും മന്ത്രാലയത്തിന്റെ നിർദേശങ്ങളും സമർപ്പിക്കണം. പുതിയ നിയമഭേദഗതി നിലവിൽ വന്നശേഷമുള്ള എല്ലാ ഗാർഹിക തൊഴിൽ തർക്കങ്ങളും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലേക്ക് അപ്പീൽ കോടതി റഫർ ചെയ്യും. ഇതിനായി പ്രത്യേക ഫീസ് ഈടാക്കാൻ പാടില്ല. വിധി പറഞ്ഞതോ വിധി പറയാനായി മാറ്റിവെച്ചതോ ആയ കേസുകൾക്ക് പുതിയ നിയമഭേദഗതി ബാധകമല്ല.
50,000 ദിർഹംവരെ ആവശ്യപ്പെടുന്ന തൊഴിൽ തർക്കങ്ങളും ക്ലെയിം തുക പരിഗണിക്കാതെ, മന്ത്രാലയം മുമ്പ് പുറപ്പെടുവിച്ച ഒത്തുതീർപ്പ് തീരുമാനം കക്ഷികളിൽ ഒരാൾ പാലിക്കാത്ത കേസുകളിലും തീരുമാനമെടുക്കാൻ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയത്തിന് അധികാരമുണ്ട്.
മന്ത്രാലയം കൈക്കൊള്ളുന്ന തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ അറിയിപ്പ് ലഭിച്ച് 15 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ ഇതിനെതിരെ കേസ് ഫയൽ ചെയ്യാം. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിയായിരിക്കും അന്തിമമെന്നും നിയമം വ്യക്തമാക്കുന്നു. ഗാർഹിക തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് തൊഴിൽ നിയമ ഭേദഗതിയെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.