എക്സ്പോയിൽ ബഹിരാകാശ വാരം നാളെ മുതൽ
text_fieldsദുബൈ: എക്സ്പോ 2020യിൽ ഞായറാഴ്ച മുതൽ ബഹിരാകാശ വാരാചരണം. ബഹിരാകാശ പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾക്കും പ്രദർശനങ്ങൾക്കും വാരാചണത്തിെൻറ ഭാഗമായി എക്സ്പോ വേദിയാകും. 23 വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ യു.എ.ഇ ബഹിരാകാശ ഏജൻസി, മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ എന്നിവയുമായി സഹകരിച്ചാണ് ഒരുക്കിയത്. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാൻ കഴിയുന്ന വിവിധ പരിപാടി അരങ്ങേറും. യു.എ.ഇയുടെ രണ്ട് ബഹിരാകാശ സഞ്ചാരികളായ ഹസ്സ അൽ മൻസൂരി, നൂറ അൽ മത്റൂഷി എന്നിവരുമായി സംവദിക്കാം. ശൂന്യാകാശത്തെ മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നം, ബഹിരാകാശ ദൗത്യത്തിൽ വനിതകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും.
ലോകത്തെ ചെറുതും വലുതുമായ രാജ്യങ്ങളെല്ലാം നിലവിൽ ബഹിരാകാശ ദൗത്യത്തിന് പ്രധാന്യം നൽകുന്നുണ്ടെന്നും ഭൂമിയിലും പുറത്തുമുള്ള മനുഷ്യ ജീവിതത്തെ മെച്ചപ്പെടുത്താൻ പഠനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാരാചണത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച വാർത്തക്കുറിപ്പിൽ യു.എ.ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാശിമി പ്രസ്താവിച്ചു. ബഹിരാകാശ ദൗത്യത്തില യു.എ.ഇയുടെ അന്താരാഷ്ട്ര സഹകരണത്തെ ശക്തിപ്പെടുത്താനുള്ള അവസരമായിരിക്കും സ്പേസ് വീക്കെന്ന് ബഹിരാകാശ ഏജൻസി ചെയർവിമൻ സാറ അൽഅമീരി പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന ഹസ്സ അൽ മൻസൂരിയും നൂറ അൽ മത്റൂഷിയും പങ്കെടുക്കുന്ന തത്സമയ സംവാദത്തിൽ നിരവധി ബഹിരാകാശ ശാസ്ത്രജ്ഞരും വിദഗ്ധരും പെങ്കടുക്കും. പുതുതായി ശാസ്ത്ര മേഖലയിൽ രൂപപ്പെട്ട മുന്നേറ്റങ്ങൾ ചർച്ചയാകും. തിങ്കളാഴ്ച ദുബൈ ചേംബറുമായി സഹകരിച്ച് സ്പേസ് ബിസിനസ് ഫോറം നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ നാല് വേൾഡ് മജ്ലിസ് സെഷൻ, വിമൻസ് പവലിയൻ മജ്ലിസ് എന്നിവയും ഒരുക്കുന്നുണ്ട്.
െഎ.എസ്.ആർ.ഒ മേധാവി പങ്കെടുക്കും
ദുബൈ: എക്സ്പോയിലെ ബഹിരാകാശ വാരാചരണത്തിെൻറ ഭാഗമായി ഇന്ത്യൻ പവലിയനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ സംസാരിക്കും. ഓൺലൈനായി സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിലാണ് ഇദ്ദേഹം സംവദിക്കുക. ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും മുന്നോട്ടുള്ള പ്രയാണവും അവതരിപ്പിക്കും. ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെൻറർ(ഇൻ-സ്പേസ്) ചെയർമാൻ ഡോ. പവൻ ഗോയങ്കയും പങ്കെടുക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.