നവീന ഗവേഷണ പദ്ധതികൾക്ക് ദുബൈയുടെ സഹായം
text_fieldsദുബൈ: ഭാവിയിലേക്ക് ഏറ്റവും സുസജ്ജമായ നഗരമായി മാറുകയെന്ന കാഴ്ചപ്പാടിൽ നവീന ഗവേഷണ പദ്ധതികൾക്ക് ദുബൈയുടെ ധനസഹായം.
13 സർവകലാശാലകളിൽ നിന്നുള്ള 24 ഗവേഷണ പദ്ധതികൾക്കാണ് ദുബൈ ഫ്യൂചർ ഫൗണ്ടേഷൻ(ഡി.എഫ്.എഫ്) ധനസഹായം പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച ഭാവിക്ക് അനുയോജ്യമായ നഗരങ്ങളിലൊന്നായി എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് അനുവദിക്കുന്നത്.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരം 2024 സെപ്റ്റംബറിൽ ആരംഭിച്ച ഡി.എഫ്.എഫിന്റെ ദുബൈ ഗവേഷണ, വികസന, ഇന്നൊവേഷൻ ഗ്രാന്റ് ഇനിഷ്യേറ്റിവ് (ആർ.ഡി.ഐ) ആണ് പദ്ധതികളെ സഹായിക്കുന്നത്.
41 സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും അവതരിപ്പിച്ച 374 നൂതന പ്രോജക്ടുകളിൽനിന്നാണ് ധനസഹായം അനുവദിക്കുന്ന ഗവേഷണ പ്രോജക്ടുകൾ തിരഞ്ഞെടുത്തത്.
സുസ്ഥിര നഗരം, ആരോഗ്യം, ജീവശാസ്ത്രം എന്നീ മേഖലകളിൽ പുരോഗതി കൈവരിക്കുന്നതിന് നിർമിതബുദ്ധി(എ.ഐ), റോബോട്ടിക് സിസ്റ്റംസ് സാങ്കേതികവിദ്യ എന്നിവ പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗവേഷണ പദ്ധതികൾക്കാണ് ധനസഹായത്തിൽ മുൻഗണന നൽകിയിരിക്കുന്നത്.
ദുബൈ സർവകലാശാല, കനേഡിയൻ സർവകലാശാല ദുബൈ, മുഹമ്മദ് ബിൻ റാശിദ് സർവകലാശാല ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്, ദുബൈയിലെ വോളോങ്കോങ് സർവകലാശാല, ദുബൈയിലെ അമേരിക്കൻ സർവകലാശാല, മിഡിൽസെക്സ് സർവകലാശാല ദുബൈ, സായിദ് സർവകലാശാല, ദുബൈയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, ദുബൈയിലെ പിലാനി, ഹെരിയറ്റ്-വാട്ട് സർവകലാശാല ദുബൈ, ഹയർ കോളജസ് ഓഫ് ടെക്നോളജി, ദുബൈയിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബർമിങ്ഹാം സർവകലാശാല ദുബൈ എന്നിവയുൾപ്പെടെ വിവിധ സർവകലാശാലകൾ ധനസഹായം നേടുന്നവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഗവേഷകരെയും ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയും പ്രാദേശികമായും ആഗോളമായും ശാക്തീകരിക്കാൻ ദുബൈ പ്രതിജ്ഞാബദ്ധമാണെന്ന് ഡി.എഫ്.എഫിലെ ദുബൈ ഫ്യൂചർ ലാബ്സിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ഖലീഫ അൽ ഖാമ പറഞ്ഞു. ഗ്രാൻഡിനായി രാജ്യത്തെ സ്ഥാപനങ്ങളിൽ നിന്നുണ്ടായ മികച്ച പ്രതികരണം, ഭാവിയെ രൂപപ്പെടുത്തുന്ന അത്യാധുനിക ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളിൽ നേതൃത്വം നൽകാനുള്ള ദുബൈയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.