എം.കെ.എം. മൗലവിയുടെ പ്രാര്‍ഥനകളും സേവനവും ഇനി നാട്ടുപച്ചയില്
text_fieldsഎം.കെ.എം. മൗലവി
റാസല്‍ഖൈമ: 46 വര്‍ഷം നീണ്ട ഗള്‍ഫ് ജീവിതത്തിന് വിരാമമിട്ട് മുഹ്യുദ്ദീന്‍ മൂസ കടിയങ്ങാട് (എം.കെ.എം. മൗലവി) നാട്ടിലേക്ക് മടങ്ങുന്നു. കൊയിലാണ്ടി പേരാമ്പ്ര ചങ്ങരോത്ത് മൂസ-ഐഷ ദമ്പതികളുടെ മകനായ എം.കെ.എം. മൗലവി 1979ലാണ് യു.എ.ഇയില്‍ എത്തിയത്. നാട്ടില്‍ മദ്റസാധ്യാപകനും ഇമാമുമായിരുന്ന താന്‍ ബോംബെയില്‍ നിന്ന് വിമാന മാര്‍ഗമാണ് ദുബൈയിലെത്തിയതെന്ന് എം.കെ.എം. മൗലവി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. അജ്മാനിലായിരുന്നു താമസം. ആദ്യ നാലുവര്‍ഷം അജ്മാനിലും ദുബൈയിലുമായി വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. 1982ല്‍ റാസല്‍ഖൈമയിലെത്തി കച്ചവട സ്ഥാപനം തുടങ്ങിയെങ്കിലും വിജയിച്ചില്ല. സുഹൃത്ത് അബ്ദുറഹ്മാന് തങ്ങളുടെ സഹായത്തോടെ അന്ന് റാക് ഔഖാഫ് ഡയറക്ടറായിരുന്ന മുഹമ്മദ് ഖല്ഫാന് അല്‍ ബര്‍ഖുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചു. ഇതിലൂടെ പള്ളി ഇമാമിനായുള്ള അഭിമുഖ പരീക്ഷയും സാധ്യമായി. ഇമാമായി നിയമനമായെങ്കിലും ഇമാം ഒഴിവുള്ള പള്ളി കണ്ടുപിടിക്കേണ്ട ചുമതലയും എനിക്കായിരുന്നു. സുഹൃത്ത് അബ്ദുല്‍ ഗഫൂറുമൊത്തുള്ള അന്വേഷണത്തില്‍ അല്‍ റംസില്‍ സ്ഥിര ഇമാമില്ലാത്ത പള്ളി കണ്ടുപിടിച്ചു.
അവിടെ ജോലിയില്‍ പ്രവേശിച്ചു. മതകാര്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിനനുസരിച്ച് ദുബൈ, അബൂദബി എന്നിവിടങ്ങളില്‍ നടന്ന അഭിമുഖ പരീക്ഷകളിലും പങ്കെടുത്ത് മികച്ച വിജയം നേടി. റാസല്‍ഖൈമയില്‍ വിവിധ പ്രദേശങ്ങളിലെ മസ്ജിദുകളില്‍ സേവനം തുടര്‍ന്നു. നാലുപതിറ്റാണ്ടായി തുടരുന്ന മരുഭൂമിയിലെ ഇമാം സേവനത്തിന് 2022 ഡിസംബര്‍ 31നാണ് വിടുതല്‍ നല്‍കിയത്. യു.എ.ഇ നല്‍കിയത് സംതൃപ്തവും സന്തോഷകരവുമായ ജീവിതമാണ്. പ്രായം അധികരിച്ചിട്ടും അധികൃതര്‍ വിസ നീട്ടി നല്കി. അധികൃതര്‍ക്കും ഭരണാധികാരികള്‍ക്കും സഹ പ്രവര്‍ത്തകര്‍ക്കും ഈ രാജ്യത്തിനും വേണ്ടിയുള്ള പ്രാര്‍ഥനകള്‍ തുടരും. തനിക്ക് ലഭിച്ച സൗഭാഗ്യങ്ങളില്‍ ചെറിയ പങ്ക് കുടുംബത്തിനൊപ്പം നാട്ടുകാരുമായി പങ്കുവെക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം.
കെ.എം.സി.സി രൂപവത്കരിക്കുന്നതിനുമുമ്പ് ചന്ദ്രിക റീഡേഴ്സ് ഫോറം മുഖേനയായിരുന്നു തന്റെ സാമൂഹിക പ്രവര്‍ത്തനമെന്നും മൗലവി ഓർക്കുന്നു. അജ്മാന്, ദുബൈ എമിറേറ്റുകളില്‍ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ നേതൃപദവികള്‍ വഹിച്ചു. റാക് ജംഇയ്യതുല്‍ ഇമാമില്‍ ബുഖാരിയുടെ സ്ഥാപക പ്രവര്‍ത്തനങ്ങളിലും എസ്.വൈ.എസ് ഭാരവാഹിയായും പ്രവര്‍ത്തിച്ചു. അല്‍ റംസ് ചന്ദ്രിക റീഡേഴ്സ് ഫോറം ഉപദേശക സമിതി ചെയര്‍മാനായ എം.കെ.എം. മൗലവി കെ.എം.സി.സിയുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: മാമി. മക്കള്‍: റാഷിദ്, റാനിയ, അബ്ദുല്ല, നസീറ, റമീസ (എല്ലാവരും യു.എ.ഇ). മരുമക്കള്‍: ജസ്രി, നിസാര്‍, ഹനാദി, റഫീഖ്, ഷിഹാബ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.