പ്രതിരോധസേനയിലെ പ്രവാസത്തിന് വിട; കോയക്കുട്ടി രണ്ടത്താണിയിലേക്ക് മടങ്ങുന്നു
text_fieldsഅബൂദബി: നാലരപ്പതിറ്റാണ്ടുനീണ്ട പ്രവാസ ജീവിതത്തിനുശേഷം മലപ്പുറം രണ്ടത്താണി ചെറുഷോല സ്വദേശി കാലടി മുതുവിൽ മമ്മുട്ടിയുടെ മകൻ കോയക്കുട്ടി (ബാവ) നാട്ടിലേക്ക് മടങ്ങുന്നു. 30 വർഷം തുടർച്ചയായി അബൂദബി ഡിഫൻസിലും യു.എ.ഇ പ്രതിരോധ സേനയിലുമായി ജോലിചെയ്യാനായതിെൻറ തികഞ്ഞ ചാരിതാർഥ്യത്തിലാണ് പടിയിറക്കം. പ്രതിരോധസേനയിൽനിന്ന് ശനിയാഴ്ച വിരമിച്ച അദ്ദേഹം തിരികെയാത്രക്കുള്ള തയാറെടുപ്പിലാണ്. 1976 ഡിസംബർ അവസാനമാണ് മുംെബെയിൽനിന്ന് അക്ബർ കപ്പലിൽ ദുബൈയിലേക്ക് പോന്നത്.
1977 പുതുവത്സര ദിനത്തിൽ ദുബൈയിൽ ഇറങ്ങി. രണ്ടത്താണി സ്കൂളിൽ ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കി കൃഷിയിലേക്കിറങ്ങിയ ബാവ വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളുടെ പിതാവായശേഷമാണ് ഗൾഫ്മോഹം തലയിൽ കയറി പാസ്പോർട്ടെടുക്കുന്നത്. മലേഷ്യയിൽ ടാക്സി ഡ്രൈവറും ഹോട്ടൽ വ്യാപാരവുമായിരുന്ന പിതാവ് മമ്മൂട്ടിയുടെ മൂന്നേക്കറോളം വരുന്ന സ്ഥലത്തെ കൃഷിയും കുടുംബ കാര്യങ്ങളും നോക്കി കഴിഞ്ഞിരുന്നതിനിടെ നാടുവിട്ടുപോകുന്നത് പിതാവിന് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ വാപ്പ ആരുമറിയാതെ ബാവയുടെ പാസ്പോർട്ട് നശിപ്പിച്ചു. ലോഞ്ചിൽ ഗൾഫ്യാത്ര എന്ന സ്വപ്നവും പേറിയുള്ള ശ്രമങ്ങൾ പാസ്പോർട്ട് നഷ്ടപ്പെട്ടതോടെ പരാജയപ്പെട്ടു. 12 വയസ്സ് മുതൽ പാടത്തും പറമ്പിലും പണിയെടുത്തുള്ള കാർഷിക ജോലികളും മടുത്തിരുന്നു. പിന്നീട് ഭാര്യയുടെ അമ്മാവൻ കെ.സി. കുഞ്ഞീതുകുട്ടി മാസ്റ്ററാണ് കോഴിക്കോട് പാസ്പോർട്ട് ഓഫിസിൽനിന്ന് രണ്ടാമതൊരു പാസ്പോർട്ട് ശരിയാക്കിയത്.
യു.എ.ഇയിലുള്ള ബന്ധുക്കൾ വഴി റാസൽഖൈമയിലെ അറബിയിൽനിന്ന് ഫ്രീ വിസ തരപ്പെടുത്തി. ആ വിസയിലാണ് മുംെബെയിലെത്തി കപ്പലിലുള്ള ആദ്യ വിദേശയാത്ര. വിസക്കും യാത്രക്കുമുള്ള ചെലവുകളെല്ലാം പിതാവാണ് വഹിച്ചത്. ദുബൈയിൽ ഇറങ്ങിയശേഷം സഹോദരീഭർത്താവ് പി.കെ. കുഞ്ഞഹമ്മദും അമ്മാവെൻറ മകൻ സി.കെ. കുഞ്ഞുവും അബൂദബിയിലേക്കാണ് കൂട്ടിക്കൊണ്ടുവന്നത്. കുഞ്ഞഹമ്മദിെൻറ അനുജൻ അശ്റഫിെൻറ ശിപാർശയിൽ ജപ്പാൻ ഓയിൽ കമ്പനിയിൽ ഓഫിസ് ബോയ് ആയാണ് ആദ്യ ജോലി ആരംഭിച്ചത്. ഒരു ഭാഷാപരിജ്ഞാനവുമില്ലാത്ത ഏഴാം ക്ലാസ് വരെ പഠിച്ച തനിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ജോലിയായിരുന്നു അത്.
ഗൾഫ് ജീവിതത്തിെൻറ ആദ്യവർഷം പൂർത്തീകരിച്ചതോടെ മലേഷ്യയിൽനിന്ന് നാട്ടിലെത്തിയ പിതാവ് ശ്വാസകോശാർബുധം ബാധിച്ച് മരിച്ചു. പിന്നീട് കുടുംബത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതിനിടയിൽ ഉമ്മക്കൊപ്പം ഹജ്ജിനു തുണയായി പോകുന്നതിന് ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി. ഹജ്ജ് കഴിഞ്ഞെത്തി ഒരുവർഷത്തോളം നാട്ടിൽ നിന്നു.
1991ൽ മറ്റൊരു വിസയിൽ നാട്ടിൽനിന്ന് മടങ്ങിയെത്തി. നേരത്തെ ജോലിചെയ്തിരുന്ന ജപ്പാൻ ഓയിൽ കമ്പനിയിലെ സ്കോട്ട്ലൻഡുകാരൻ ബോസ് മെഗുറഗയുടെ ശിപാർശയിലാണ് അബൂദബി ഡിഫൻസിൽ ജോലിക്കു കയറുന്നത്. പിന്നീട് യു.എ.ഇ പ്രതിരോധ സേനയായപ്പോഴും ഈ തസ്തികയിൽതന്നെ 30 വർഷം ജോലി ചെയ്യാനായി. 67ാം വയസ്സിലാണ് ജോലിയിൽനിന്ന് വിരമിക്കുന്നത്. അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാൻ കഴിയുന്ന പാടവത്തോടെയാണ് മടങ്ങുന്നതെന്നതും സന്തോഷം പകരുന്നു. ഇനി എത്രയുംവേഗം ജന്മനാട്ടിലെത്തണമെന്നതാണ് മോഹം.
നാട്ടിൽ ചെന്നാൽ പണ്ടത്തെപ്പോലെ നെല്ല്, വെറ്റില, അടക്ക, നാളികേരം തുടങ്ങിയ കാർഷിക രീതികളിലേക്ക് മടങ്ങുന്നതിനു പകരം കാടക്കോഴികളെ വളർത്തുന്ന ഫാം ആരംഭിക്കാനാണ് പരിപാടി. ഇതിെനാപ്പം നാട്ടിലുള്ള ഭാര്യക്കും മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം സന്തോഷത്തോടെ കഴിയണം. അബൂദബിയിൽ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. 'കാലടി ആൻഡ് കാലൊടി' കുടുംബത്തിെൻറ കോഓഡിനേറ്ററുമാണ്. ഭാര്യ: ഖദീജ. മക്കൾ: ഫൈസൽ (ഐ.ടി മാനേജർ, റമദ ഹോട്ടൽ, അജ്മാൻ), റുഖ്സാന ശുക്കൂർ (കുന്നുംപുറം എ.ആർ നഗർ), സജ്ന കമാൽ (ചെറുമുക്ക്, തിരൂരങ്ങാടി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.