സമുദ്ര ഇടനാഴി വഴി ആദ്യ കപ്പൽ ഗസ്സയിലെത്തി
text_fieldsദുബൈ: ദുരിതമനുഭവിക്കുന്ന വർക്ക് ഭക്ഷണമെത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചൻ എന്ന എൻ.ജി.ഒയും യു.എ.ഇയും സൈപ്രസും സഹകരിച്ച് നടത്തിയ സംയുക്ത നീക്കത്തിൽ സമുദ്ര ഇടനാഴി വഴി ആദ്യ കപ്പൽ ഗസ്സയിലെത്തി. യു.എ.ഇ വാർത്ത ഏജൻസിയായ ‘വാം’ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് എത്തിക്കാനുള്ള 200 ടൺ ഭക്ഷ്യവസ്തുക്കളും ദുരിതാശ്വാസ സാധനങ്ങളുമാണ് കപ്പലിലുണ്ടായിരുന്നത്. അതിനിടെ സമുദ്ര ഇടനാഴിവഴി സഹായമെത്തിക്കുന്നതിന് രണ്ടാമത് കപ്പലിൽ ചരക്ക് കയറ്റുന്നത് ആരംഭിച്ചിട്ടുമുണ്ട്.
ഗസ്സയിൽ മാനുഷിക സഹായമെത്തിക്കുന്നതിന് പങ്കാളികളായ എല്ലാവരെയും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അഭിനന്ദനമറിയിക്കുകയും ചെയ്തു. ഗസ്സയിൽ വർധിച്ചുവരുന്ന മാനുഷിക ദുരന്തത്തിന്റെ സാഹചര്യത്തിൽ അടിയന്തരവും സുരക്ഷിതവും തടസ്സമില്ലാത്തതും സുസ്ഥിരവുമായ സഹായ വിതരണം ഉറപ്പാക്കുന്നതിന് കൂട്ടായ അന്താരാഷ്ട്ര നടപടിയുണ്ടാകേണ്ടതുണ്ടെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
സാധ്യമായ എല്ലാ വഴികളിലൂടെയും മാനുഷിക സഹായവും വാണിജ്യ ചരക്കുകളും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സമുദ്ര ഇടനാഴിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇതിനകം ഫലസ്തീനികൾക്കായി ഭക്ഷണം, വെള്ളം, മെഡിക്കൽ വസ്തുക്കൾ എന്നിവയുൾപ്പെടെ 21,000 ടൺ അടിയന്തര സാധനങ്ങൾ യു.എ.ഇ എത്തിച്ചിട്ടുണ്ട്. 213 വിമാനങ്ങൾ, എട്ട് എയർഡ്രോപ്പുകൾ, 946 ട്രക്കുകൾ, രണ്ട് കപ്പലുകൾ എന്നിവയിലൂടെയാണ് സഹായങ്ങൾ അയച്ചത്. ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഫ്ലോട്ടിങ് ഹോസ്പിറ്റലും ദക്ഷിണ ഗസ്സ മുനമ്പിൽ ഒരു ഫീൽഡ് ഹോസ്പിറ്റലും സ്ഥാപിച്ച് വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.