കമോൺ കേരള ആറാം എഡിഷന് കൊടിയിറക്കം
text_fieldsഷാർജ: ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷ നിറവിൽ അറേബ്യൻ മണ്ണിലെ ഏറ്റവും വലിയ ഇന്ത്യൻ സംസ്കാരിക, വിനോദ, വിജ്ഞാന മേളയായ ‘കമോൺ കേരള’യുടെ ആറാമത് എഡിഷന് അവിസ്മരണീയ സമാപനം. പ്രവാസി മലയാളികൾക്ക് അക്ഷരവെളിച്ചം പകരാൻ കടൽകടന്നെത്തിയ ഇന്ത്യയിലെ ആദ്യ മലയാള ദിനപത്രം കാൽനൂറ്റാണ്ട് പിന്നിടുകയാണ്. ഒരുവർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾക്കാണ് ഷാർജ എക്സ്പോ സെന്ററിൽ നടന്ന കമോൺ കേരള വേദിയിൽ തുടക്കമായത്. അതോടൊപ്പം സന്ദർശകരുടെ എണ്ണത്തിൽ യു.എ.ഇ കണ്ട ഏറ്റവും വലിയ ഇന്ത്യൻ മഹാമേളയെന്ന പകിട്ടോടെയാണ് ഞായറാഴ്ച തിരശ്ശീല വീണത്. അറബ് ലോകത്തിന് എക്കാലത്തും ഓർമയിൽ സൂക്ഷിക്കാവുന്ന മറ്റൊരു എഡിഷനുമായി വീണ്ടുമെത്തുമെന്ന പ്രഖ്യാപനത്തോടെയാണ് കൊടിയിറക്കം.
വൈകീട്ട് നടന്ന സമാപന സമ്മേളനം ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ജമാൽ ബു സിൻജൽ ഉദ്ഘാടനം ചെയ്തു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് ചെയർമാൻ ടി.കെ. ഫാറൂഖ്, മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ് എന്നിവർക്കൊപ്പം പ്രമുഖ ചലച്ചിത്ര സംവിധായകരായ ബ്ലസി, സലിം അഹമ്മദ്, സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഏറെ വെല്ലുവിളികൾ നിറഞ്ഞ കാലത്താണ് ‘ഗൾഫ് മാധ്യമം’ പ്രവാസ ലോകത്തേക്ക് പ്രവേശിച്ചതെന്ന് വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. ഇപ്പോൾ ഏറെ പ്രതീക്ഷയുണ്ട്. വളർച്ചയുടെ പുതിയ പടവുകൾ കയറാൻ നമുക്ക് സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാറിയ കാലത്ത് ഉറച്ച നിലപാടുകളിലൂടെ സത്യം തുറന്നുപറയാൻ ആർജവം കാണിക്കുന്ന പത്രമായി മാധ്യമത്തിന് മാറാൻ കഴിഞ്ഞുവെന്നതിൽ അഭിമാനമുണ്ടെന്ന് മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. തുടർന്ന് നടന്ന വ്യത്യസ്ത ചടങ്ങുകളിൽ അറേബ്യൻ ലഗസി അച്ചീവ്മെന്റ് അവാർഡ്, സിൽവൽ സിഗ്നേച്ചർ അവാർഡ്, കൾചറൽ ഐക്കൺ അവാർഡ്, ഇന്ത്യൻ ഹ്യുമാനിറ്റേറിയൻ ഐക്കൺ അവാർഡ് എന്നിവ സമ്മാനിച്ചു. അറബ് ലോകത്തെ സംരംഭക പ്രതിഭകളായ 13 പേർക്കാണ് അറേബ്യൻ ലഗസി അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചത്.
ഇമാറാത്തി ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരിക്കാണ് ‘കൾചറൽ ഐക്കൺ’ അവാർഡ്. ബിസിനസ് പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ ‘ബോച്ചെ’ എന്ന ബോബി ചെമ്മണ്ണൂരിനാണ് ഇന്ത്യൻ ഹ്യുമാനിറ്റേറിയൻ ഐക്കൺ അവാർഡ് സമ്മാനിച്ചത്. ഗൾഫ് മാധ്യമത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ചേർത്തുപിടിക്കലിന്റെ സന്ദേശം പകർന്ന് യു.എ.ഇയിലെ 15 സാംസ്കാരിക കൂട്ടായ്മകൾക്ക് സിൽവൽ സിഗ്നേച്ചർ അവാർഡ് സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.