നാലര പതിറ്റാണ്ട് പ്രവാസജീവിതം; ജലാൽ മുഹമ്മദ് ഇനി നാട്ടിലേക്ക്
text_fieldsജലാൽ മുഹമ്മദ്
അബൂദബി: 45 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം പൊന്നാനി സ്വദേശി പാലത്തും വീട്ടിൽ ജലാൽ മുഹമ്മദ് ശനിയാഴ്ച നാട്ടിലേക്ക് മടങ്ങുന്നു. 23ാം വയസ്സിൽ പ്രവാസം ആരംഭിച്ച ജലാൽ മടങ്ങുന്നത് 68ാം വയസ്സിലാണ്. റിട്ടയർമെൻറ് പ്രായത്തെക്കാൾ കൂടുതൽ ജോലിയിൽ തുടരാൻ കഴിഞ്ഞതിെൻറ ചാരിതാർഥ്യത്തോടൊപ്പം വലിയൊരു സൗഹൃദ വലയവും ബാക്കിയാക്കിയാണ് മടക്കം. ഫാറൂഖ് കോളജിൽനിന്ന് ബി.എഡ് പഠനം പൂർത്തിയാക്കിയാണ് 1975 മാർച്ചിൽ ദുബൈയിലെത്തുന്നത്. അധ്യാപക ജോലി തിരഞ്ഞെടുക്കാതെ ദുബൈ നാഷനൽ ട്രാവൽ ഏജൻസിക്കു കീഴിൽ ദുബൈ എയർപോർട്ടിലെ ട്രാഫിക് അസിസ്റ്റൻറായാണ് പ്രഥമ ജോലി.
മൂന്നു വർഷത്തിനുശേഷം 1978 സെപ്റ്റംബർ 16ന് അബൂദബി നഗരത്തിലെ ബുത്തീൻ എയർപോർട്ടിൽ ട്രാഫിക് സൂപ്പർവൈസറായി ജോലി മാറി. 2003 അവസാനം ഇത്തിഹാദ് എയർവേസ് അബൂദബി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പ്രവർത്തനം ആരംഭിച്ചതോടെ അവിടെ ഡ്യൂട്ടി ഓഫിസറായി. ഇത്തിഹാദിനു കീഴിൽ മിലിട്ടറി വിമാന സർവിസിെൻറ ഓപറേഷൻ ഇൻ ചാർജായി വീണ്ടും ബുത്തീൻ എയർപോർട്ടിലെത്തി. അധികം വൈകാതെ വി.ഐ.പി ഫ്ലൈറ്റ് ഓപറേഷൻ വിഭാഗത്തിലേക്ക് മാറി.
12 വർഷത്തിനുശേഷം ഫ്ലൈറ്റ് ഓപറേഷൻ ഇൻ ചാർജ് തസ്തികയിൽനിന്ന് കഴിഞ്ഞ മാസമാണ് വിരമിച്ചത്. അബൂദബി പൊന്നാനി വെൽഫെയർ കമ്മിറ്റിയുടെ ആദ്യകാല ജനറൽ സെക്രട്ടറിയായിരുന്നു. ജീവകാരുണ്യ രംഗത്തെ സജീവ ഇടപെടലുകൾക്കൊപ്പം നാട്ടുകാരുടെ കൂട്ടായ്മക്കും ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന വെൽഫെയർ കമ്മിറ്റിയുടെ ഉപദേശക അംഗവുമായിരുന്നു. ഫാറൂഖ് ബി.എഡ് കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചതിെൻറ ഇടപഴക്കം യു.എ.ഇയിലെ ഫാറൂഖ് കോളജ് അലുമ്‌നി ചാപ്റ്ററിെൻറ ആദ്യകാല ജനറൽ സെക്രട്ടറിയാക്കി. ഭാര്യ: സക്കീന. മക്കൾ: സിമി, സജിത്, റെമി. മരുമക്കൾ: ഡോ. റിയാസ് അലി ആര്യാടൻ (പെരിന്തൽമണ്ണ മെഡിക്കൽ കോളജ്), ഡോ. ജസ്മ, ലിബിൻ (റിയാദ്). മകൻ സജിത് ദുബൈ സബീൽ പാലസിൽ ജോലി
ചെയ്യുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.