വ്യത്യസ്തം, ഫുജൈറ ബുള്‍ ഫൈറ്റിങ്
text_fieldsവികസനത്തിന്റെയും ആധുനികതയുടെയും കുതിപ്പിലും ഇമാറാത്തി ജനത കൈവിടാത്ത ചില ആചാരങ്ങളും ആഘോഷങ്ങളുമുണ്ട്. യു.എ.ഇയിലെ ഫുജൈറ എമിറേറ്റ്സില്‍ കാലങ്ങളായി നടന്നുവരുന്ന കാളപ്പോര് മൽസരം അത്തരത്തിലൊന്നാണ്. വീറും വാശിയും നിറഞ്ഞ ഈ കാളപോര് മത്സരം കാണാന്‍ സ്വദേശികളും വിദേശികളുമായി നിരവധിയാളുകളും വിനോദ സഞ്ചാരികളുമാണ് ഇവിടെ എത്താറുള്ളത്. ഫുജൈറയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും മറ്റു എമിറേറ്റ്സുകളില്‍ നിന്നുമെല്ലാം മൽസരം കാണാൻ നിരവധിപേർ ഇവിടെ എത്താറുണ്ട്.
വേനല്‍ ചൂടുകാരണം മത്സരം രണ്ട് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ഇടവേളക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് മത്സരം വീണ്ടും ആരംഭിച്ചത്. മുമ്പ് എല്ലാ വെള്ളിയാഴ്ചകളിലുമായി നടന്നിരുന്ന മത്സരം അവധി ദിനം മാറിയതോടെ ശനിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. വൈകുന്നേരം അഞ്ചുമണിയോടു കൂടിയാണ് പരിപാടി ആരംഭിക്കുന്നത്. ഫുജൈറ കോര്‍ണിഷിനോട് ചേര്‍ന്ന് അല്‍ ജാബര്‍ ടവറിനു പിന് വശത്തായിട്ടാണ് പ്രത്യേകം സജ്ജമാക്കിയ ഈ മത്സരത്തിന്റെ വേദി. ഉശിരും വലുപ്പവുമുള്ള കാളകളെ പഴയ കാലത്ത് സ്വദേശികൾ പ്രൗഡിയുടെ അടളായളമായി കണ്ടിരുന്നതാണ്. എല്ലാ ആഴ്ചകളിലും അവരുടെ കാളകളില്‍ ഏതാണ് ഏറ്റവും ശക്തനെന്നു നിർണയിക്കാന്‍ അറബികള്‍ കാളകളുമായി ഇവിടെ ഒത്തു കൂടുന്ന പതിവും മുമ്പേ തന്നെയുണ്ട്. ഒരോ ആഴ്ചയും മത്സരത്തില്‍ നിരവധി കാളകള്‍ പങ്കെടുക്കാറുണ്ട്.
പതിനായിരം ദിര്‍ഹം മുതല്‍ ലക്ഷം ദിര്‍ഹം വരെ മുടക്കിയാണ് ഇത്തരം കാളകളെ അറബികള്‍ സ്വന്തമാക്കുന്നത്. മത്സരത്തില്‍ വിജയിക്കുന്ന കാളകള്‍ക്ക് രണ്ടര ലക്ഷം ദിര്‍ഹം വരെ വില ഉയരാറുണ്ട്. സ്ഥിരമായി മത്സരത്തില്‍ പരാജയപ്പെടുന്ന കാളകളെ കുറഞ്ഞ വിലക്ക് വില്ക്കുകയോ കശാപ്പുചെയ്യുകയോ ആണ് പതിവ്. മിനുട്ടുകള്‍ മാത്രം നീണ്ടു നില്ക്കുന്ന കാളകള്‍ തമ്മിലുള്ള മത്സരം നിയന്ത്രിക്കാനും അക്രമാസക്തമാവുന്നതിന് മുമ്പ് പിടിച്ചു മാറ്റുന്നതിനും വേണ്ടി രണ്ടു കാളകളുടെ ഭാഗത്തും ആളുകള്‍ ഉണ്ടാകും. മത്സരത്തെ നിയന്ത്രിക്കാനും കാഹളത്തില്‍ വിളിച്ച് മത്സരത്തിനു ഹരം പകരാനും പ്രത്യേകം റഫറിയും മത്സരത്തെ വിലയിരുത്താന്‍ പ്രത്യേകം ജൂറിയും നിരീക്ഷണത്തില്‍ ഉണ്ടാകും. മറ്റു രാജ്യങ്ങളില്‍ നടക്കുന്നത് പോലെ രക്തരൂക്ഷിതമല്ല ഇവിടുത്തെ മത്സരം. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് അധിനിവേശകാലത്താണ് കാളപ്പോര് മത്സരം അറേബ്യന്‍ മണ്ണില്‍ എത്തിയത് എന്ന് പറയപ്പെടുന്നു.
തുടര്‍ന്ന് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറി ഇന്നും ഈ പൈതൃക മത്സരം അറബികള്‍ നിലനിര്‍ത്തി വരുന്നു. ഇവിടുത്തെ കര്‍ഷകരായിരുന്ന അറബികള്‍ക്ക് ഇത് ഒരുമത്സരം മാത്രമായിരുന്നില്ല, ആഴ്ചകളില്‍ ഒരുമിച്ചു കൂടി വിനോദത്തിലേര്‍പ്പെടാനുള്ള ഒരു വേദികൂടിയായിരുന്നു. ഗൂഗിള്‍ മാപ്പില്‍ ‘ഫുജൈറ ബുള്‍ ഫൈറ്റിങ്’ എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ മത്സര വേദിയിലേക്ക് എത്താം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.