അതിവേഗം ഹത്ത ജലസംഭരണി; നിർമാണം മുക്കാൽ ഭാഗം പൂർത്തിയായി
text_fieldsഹത്ത പദ്ധതിയുടെ പുരോഗതി വിലയിരുത്താൽ ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ എത്തിയപ്പോൾ
ദുബൈ: യു.എ.ഇയുടെ ടൂറിസം കേന്ദ്രമാകാനൊരുങ്ങുന്ന ഹത്തയിലെ ജലസംഭരണി നിർമാണം 76 ശതമാനം പൂർത്തിയായി. ഏപ്രിലിൽ നിർമാണം പൂർണമാകുമെന്ന് പ്രതീക്ഷിക്കുന്ന ജലസംഭരണിയിൽ ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ സന്ദർശനം നടത്തി. 30 ദശലക്ഷം ഇംപീരിയൽ ഗാലൺ സംഭരണശേഷിയുള്ള അണക്കെട്ടിന് 86 ദശലക്ഷം ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഡാമിന്റെയും മറ്റു സൗകര്യങ്ങളുടെയും ഘടനാപരമായ പ്രവൃത്തികൾ പൂർത്തിയായി. പൈപ്പുകൾ 98 ശതമാനവും വിന്യസിച്ചു. രണ്ടു ജലസംഭരണികൾക്കു പുറമെ ഇതുമായി ബന്ധപ്പെട്ട കെട്ടിടങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു.
നിലവിൽ, ആറു ശതകോടി ഗാലൻ വെള്ളം സംഭരിക്കാനുള്ള ഒരു പദ്ധതിയാണ് നടപ്പാക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ 90 ദിവസത്തേക്ക് പ്രതിദിനം 50 ദശലക്ഷം ഗാലൻ ശുദ്ധജലം വിതരണം ചെയ്യാൻ ഇതുവഴി കഴിയും. സർക്കാർ നിയമിച്ച പ്രത്യേക സുപ്രീം കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഹത്തയിലെ ടൂറിസം പദ്ധതികളുടെ നിർമാണം പുരോഗമിക്കുന്നത്.
ഹത്ത ബസ് സ്റ്റേഷനിൽനിന്ന് ഹത്ത ഡാമിലേക്കുള്ള 11.5 കിലോമീറ്റർ സൈക്കിൾ ട്രാക്കിന്റെ നിർമാണം പൂർത്തിയായി. മൗണ്ടെയ്ൻ ബൈക്കുകൾ ഉൾപ്പെടെയുള്ളവക്ക് ഇതിലൂടെ സഞ്ചരിക്കാൻ കഴിയും. നഗരത്തിലൂടെ ആറു കിലോമീറ്റർ സൈക്ലിങ് ട്രാക്കിന്റെ നിർമാണം നടക്കുന്നുണ്ട്. 5.5 കിലോമീറ്റർ നീളമുള്ള മൗണ്ടെയ്ൻ ബൈക്ക് പാതയും നിർമിക്കും.
അൽ തല്ല പാർക്കിലെയും അൽ വാദി പാർക്കിലെയും ട്രാൻസ്പോർട്ടേഷൻ സ്റ്റേഷനിൽനിന്ന് ഹത്ത ആർക്കിയോളജിക്കൽ മേഖലയിലൂടെയും വാദി ഹബിലൂടെയും കടന്നുപോകുന്ന രീതിയിലായിരിക്കും ഈ ട്രാക്ക്. ദുബൈ നഗരത്തിൽനിന്ന് ഹത്തയിലേക്ക് നേരിട്ട് ബസുകൾ സർവിസ് നടത്തും.
ഇതിനു പുറമെ വാടക വാഹനങ്ങൾ, ഇ-സ്കൂട്ടറുകൾ എന്നിവയും പരിഗണനയിലുണ്ട്.
ഹത്ത സൂഖിന്റെ നിർമാണവും തുടങ്ങി. ആഭ്യന്തര ടൂറിസത്തെ സഹായിക്കുന്നതിനായി ഹത്ത നിവാസികൾക്ക് 200 അവധിക്കാല ഭവനങ്ങൾ നിർമിക്കാനും അനുമതി നൽകും.
ഇതുവഴി മേഖലയിലെ ജനങ്ങൾക്ക് 100 ദശലക്ഷം ദിർഹമിന്റെ വാർഷിക വരുമാനമുണ്ടാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.