ഷാർജയിൽ ഭക്ഷ്യോൽപന്ന സ്ഥാപനങ്ങളിൽ പരിശോധന
text_fieldsഭേക്ഷ്യാൽപന്നങ്ങളുടെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ
ഷാർജ: എമിറേറ്റിൽ ഭക്ഷ്യോൽപന്ന സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് വ്യക്തമാക്കി ഷാർജ മുനിസിപ്പാലിറ്റി. റമദാൻ മാസത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എമിറേറ്റിലെ മറ്റു മുനിസിപ്പാലിറ്റികളിലും പരിശോധനകൾ സജീവമാക്കിയിട്ടുണ്ട്. റമദാനിൽ പകൽ സമയങ്ങളിൽ എമിറേറ്റിൽ ഭക്ഷണം തയാറാക്കാനും പ്രദർശിപ്പിക്കാനും വിൽക്കാനും പ്രത്യേകം അനുമതി വാങ്ങണമെന്ന് നേരത്തെ അധികൃതർ നിർദേശിച്ചിരുന്നു.
അനുമതി ലഭിക്കുന്നവർക്ക് മാത്രമാണ് ഇഫ്താറിന് മുമ്പ് ഭക്ഷണം പ്രദർശിപ്പിച്ച് വിൽപന നടത്താൻ അനുവാദമുള്ളത്. ഷോപ്പിങ് മാളുകളിലേത് ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്നതിനും വിൽക്കുന്നതിനുമുള്ള സ്ഥലങ്ങൾക്ക് പ്രത്യേക പെർമിറ്റ് വാങ്ങണം.
എന്നാൽ, ഈ പെർമിറ്റിൽ ഭക്ഷണം ഡൈനിങ് ഏരിയയിൽ വിളമ്പുന്നതിന് അനുവാദമുണ്ടാകില്ല. അടുക്കളകൾക്കുള്ളിൽ മാത്രമേ ഭക്ഷണം തയാറാക്കാനും പാചകം ചെയ്യാനും അനുവാദമുണ്ടാകൂ. അതേസമയം ഇഫ്താറിന് മുമ്പ് കടകൾക്ക് പുറത്ത് ഭക്ഷണ പ്രദർശന അനുമതി ലഭിക്കുന്നത് റസ്റ്റാറന്റുകൾ, കഫ്റ്റീരിയകൾ, മധുരപലഹാര കടകൾ, ബേക്കറികൾ എന്നിവക്ക് പ്രത്യേക പെർമിറ്റ് എടുത്തിരിക്കണം. ഇതടക്കമുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധനകളിൽ വിലയിരുത്തും. ഭക്ഷ്യസുരക്ഷ നടപടികൾ നിരീക്ഷിക്കുന്നതിനും ലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി ഷാർജ 380 ഇൻസ്പെക്ടർമാരെ നിയമിച്ചിട്ടുണ്ട്.
പുണ്യമാസത്തിൽ താമസക്കാർക്കും സന്ദർശകർക്കും ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി പറഞ്ഞു. നിയമലംഘനങ്ങളോ മറ്റോ ശ്രദ്ധയിൽപെട്ടാൽ 993 എന്ന നമ്പറിൽ അറിയിക്കണമെന്ന് ഷാർജ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. അജ്മാൻ എമിറേറ്റിലെ മുനിസിപ്പൽ അറവുശാലകളുടെ പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.