'ജാസിമുല്‍ ഖൈറി'െൻറ രക്തസാക്ഷിത്വത്തിന് നാലാണ്ട്
text_fieldsറാസല്‍ഖൈമ: സഹജീവി സ്നേഹത്തിെൻറ ഉദാത്ത മാതൃക കാഴ്ച വെച്ച് രക്തസാക്ഷിത്വം വരിച്ച ജാസിം ഈസ ബലൂഷിയുടെ (26) വേർപാടിന് നാലാണ്ട്. ദുബൈ വിമാനത്താവളത്തില്‍ 2006 ആഗസ്റ്റ് രണ്ടിനായിരുന്നു യു.എ.ഇയെയും കേരളത്തെയും മുള്‍മുനയില്‍ നിര്‍ത്തി എമിറേറ്റ്സ് എയര്‍ലൈന്‍സിെൻറ ഇ.കെ 521 വിമാനം അപകടത്തില്‍പെട്ടത്. ദുബൈ സമയം 12.50ന് ടെര്‍മിനല്‍ മൂന്നിലായിരുന്നു ജാസിമിെൻറ വേര്പാടിനിടയാക്കിയ അപകടം.
ജീവനക്കാരുള്‍പ്പെടെ 300 യാത്രക്കാരുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ദുബൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ വീണ്ടും പറത്താനുള്ള ശ്രമം വിഫലമായതോടെ റണ്വേയിലുരഞ്ഞ് നീങ്ങുകയായിരുന്നു. മുന്നോട്ടുനീങ്ങിയ വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ നിന്നു. യാത്രക്കാര്‍ ഇറങ്ങിയതിനു തൊട്ടുപിറകെ അത്യുഗ്ര സ്ഫോടനത്തോടെ വിമാനം കത്തിയാളി. മധ്യഭാഗം പൂര്‍ണമായും തീ പിടിച്ച വിമാനത്തിെൻറ ചിറകുകളിലൊന്ന് തെറിച്ചുവീഴുകയും യാത്രക്കാരുടെ നല്ല ശതമാനം ബാഗേജുകള്‍ കത്തി നശിക്കുകയും ചെയ്തു. 48 ഡിഗ്രി താപനിലയില്‍ ചുട്ടുപൊള്ളുകയായിരുന്ന റണ്‍വേയിലേക്ക് യാത്രക്കാരില്‍ പലരും എടുത്തു ചാടുകയായിരുന്നു. വിമാന ജീവനക്കാരുടെയും ജാസിമുള്പ്പെടുന്ന അഗ്നിമശന സേനാംഗങ്ങളുടെയും സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തത്തില്‍നിന്ന് യു.എ.ഇയെയും കേരള ജനതയെയും രക്ഷിച്ചത്. ദേശവും ഭാഷയും നോക്കാതെ അവസാനത്തെയാളും ദുരന്തമുഖം കടന്നുവെന്ന് ഉറപ്പുവരുത്തുന്ന കൃത്യനിര്വഹണത്തിനിടെയായിരുന്നു ജാസിമിെൻറ ജീവത്യാഗം. അപകടം കണ്മുന്നില് കണ്ടിട്ടും ഒരാളെയും ദുരന്തത്തിന് വിട്ടു കൊടുക്കില്ലെന്ന നിശ്ചയദാര്‍ഢ്യം.
വിമാനം ലാൻഡ്ചെയ്ത് 90 സെക്കൻറ് കഴിഞ്ഞാല്‍ സംഭവിക്കാനിരിക്കുന്ന ദുരന്തത്തിെൻറ വ്യാപ്തിയെക്കുറിച്ച ധാരണയോടെയാണ് ജാസിമും വിമാന ജീവനക്കാരും ഉള്‍പ്പെടെ ദുരന്തനിവാരണ സേന വിഭാഗവും അന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ വ്യാപൃതരായത്. കൗമാരം മുതല്‍ സഹജീവികളെ സഹായിക്കുന്ന ശീലമുണ്ടായിരുന്ന ജാസിം മുതിര്‍ന്നപ്പോള്‍ ജനസേവന പ്രവൃത്തികളില്‍ സജീവമായി. അശരണരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിവർത്തിച്ചു കൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന പ്രകൃതം. റമദാനിലും ചൂടുകാലങ്ങളിലും കൂടുതല്‍ സമയം ജനസേവനത്തിനായി ജാസിം നീക്കി വെച്ചു. മനസ്സും ശരീരവും സദാസമയം പ്രയാസപ്പെടുന്നവര്‍ക്കൊപ്പം. റോഡില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആശ്രയമായും ടെൻറുകളിലും ലേബര്‍ ക്യാമ്പുകളിലും ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിക്കാനും ജാസിം മുന്‍ നിരയിലുണ്ടായിരുന്നു. ഇത്തരം സദ്പ്രവൃത്തികള്‍ 'ജാസിമുല്‍ ഖൈര്‍' എന്ന വിളിപ്പേരും ജാസിം ഈസ അല്‍ ബലൂഷിക്ക് സമ്മാനിച്ചു. 'പ്രിയ പുത്രെൻറ വേര്‍പാടില്‍ ദുഃഖമുണ്ട്. തനിക്ക് അഞ്ചു മക്കളുണ്ട്.
ജാസിം രക്തസാക്ഷിയായി. ദൈവത്തിങ്കല്‍ അവന് ഉന്നതസ്ഥാനം ഉറപ്പിച്ചു. തനിക്കിനി നാലു മക്കള്‍ കൂടിയുണ്ട്. രാജ്യത്തിനുവേണ്ടി അവരെ നഷ്ടപ്പെടുത്താനും തയാറാണ്'--- ഇതായിരുന്നു മകെൻറ വേര്‍പാടില്‍ അനുശോചനമറിയിക്കാന്‍ എത്തിയവരോടുള്ള ജാസിമിെൻറ പിതാവ് ഈസയുടെ വാക്കുകള്‍.
ഇന്ത്യ-അറബ് ചരിത്രത്തില്‍ പുതു ഏട് ചേര്‍ത്താണ് ജാസിമിനായി 'ഗള്‍ഫ് മാധ്യമം-മീഡിയ വണ്‍' ടീം റാസല്‍ഖൈമയില്‍ ഒരുക്കിയ മരണാനന്തര ബഹുമതി ചടങ്ങ് പര്യവസാനിച്ചത്. കേരള സ്പീക്കര്‍ ശ്രീരാമകൃഷ്ണനുള്പ്പെടെ കേരളത്തിലെ പ്രാദേശിക-സംസ്ഥാന രാഷ്ട്രീയ-കൂട്ടായ്മകളുടെ പ്രതിനിധികളും ഭാരവാഹികളും റാക് കറാനിലെ ജാസിമിെൻറ വസതിയിലെത്തെി കുടുംബത്തിെൻറ ദുഃഖത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഈസ അല്‍ ബലൂഷിയുടെയും സുല്‍ത്താനയുടെയും മകനായി 1990 നവംബര്‍ 14ന് റാസല്‍ഖൈമ അല്‍ കറാനിലായിരുന്നു ജാസിം ഈസ അല്‍ ബലൂഷിയുടെ ജനനം. റഷാദ് അല്‍ഖാ പ്രൈവറ്റ് സ്കൂള്‍, റാക് മൂസ ബിന്‍ നമീര്‍, റാക് സ്കൂള്‍ തുടങ്ങിയിടങ്ങളില്‍ പഠനം. റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, അജ്മാന്, ഷാര്‍ജ, ദുബൈ, അബൂദബി എമിറേറ്റുകളില്‍ ഒരു വര്‍ഷത്തോളം സന്നദ്ധ സേവനം. 2011ലാണ് ജാസിം ഈസാ ഹസന് ബലൂഷി ദുബൈ അഗ്നിമശന വിഭാഗത്തില്‍ ചേര്‍ന്നത്. സല്മാന്, ഹാരിബ് എന്നിവര്‍ സഹോദരങ്ങളും ഫാത്തിമ, മർയം എന്നിവര്‍ സഹോദരിമാരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.