അൽ അഖ്സയിൽ ജൂത ആരാധനാലയം; ഇസ്രായേൽ മന്ത്രിയുടെ പരാമർശത്തെ അപലപിച്ച് യു.എ.ഇ
text_fieldsദുബൈ: അൽ അഖ്സ പള്ളിയിൽ ജൂത ആരാധനാലയം സ്ഥാപിക്കുമെന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി യു.എ.ഇ. ജറൂസലമിന്‍റെ ചരിത്രപരവും നിയമപരവുമായ അസ്തിത്വത്തെ ഇസ്രായേൽ മാനിക്കണമെന്നും അതിൽ കൈകടത്തരുതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അൽ അഖ്‌സ മസ്ജിദിന് പൂർണ സംരക്ഷണം നൽകുന്നതിലും അതിലെ ഗുരുതരവും പ്രകോപനപരവുമായ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിലും യു.എ.ഇയുടെ ഉറച്ച നിലപാട് പ്രസ്താവനയിൽ ആവർത്തിച്ചു. ജറൂസലം എൻഡോവ്‌മെന്‍റ് അഡ്മിനിസ്‌ട്രേഷന്‍റെയും അൽ അഖ്‌സ പള്ളിയുടെയും അധികാരത്തിൽ കൈകടത്തരുതെന്നും അന്താരാഷ്‌ട്ര നിയമങ്ങൾക്കും ചരിത്രപരമായ അവസ്ഥക്കും അനുസൃതമായി പുണ്യസ്ഥലങ്ങളും എൻഡോവ്‌മെന്‍റുകളും പരിപാലിക്കുന്നതിൽ ജോർഡന്‍റെ പങ്കിനെ മാനിക്കേണ്ടതുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി. ജോർഡനും പുണ്യസ്ഥലങ്ങൾ സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും എമിറേറ്റ്‌സിന്‍റെ പൂർണമായ ഐക്യദാർഢ്യവും പിന്തുണയും അറിയിക്കുന്നതായും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.