ഡെങ്കിപ്പനി തടയാൻ മാർഗ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം
text_fieldsRepresentational Image
ദുബൈ: രാജ്യത്ത് ഡെങ്കിപ്പനി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ അതിനെ തടയാനുള്ള ഫലപ്രദമായ മാർഗനിർദേശങ്ങൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കി.
എക്സ് അക്കൗണ്ടിലൂടെയാണ് കൊതുക് നശീകരണവും രോഗം പടരാതിരിക്കാനുള്ള ടിപ്സുകളും മന്ത്രാലയം പുറത്തുവിട്ടത്. നിർമാണ മേഖലകളിലും വ്യവസായ ഏരിയകളിലും കൊതുകുകളുടെ വ്യാപനം എങ്ങനെ തടയാം, രോഗവാഹകരായ കൊതുകുകളുടെ കടിയേൽക്കാതിരിക്കാനുള്ള മാർഗങ്ങൾ, രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ എടുക്കേണ്ട നടപടികൾ തുടങ്ങിയ കാര്യങ്ങളാണ് മന്ത്രാലയം പങ്കുവെക്കുന്നത്.
രാജ്യത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും നിയന്ത്രിക്കുന്നതിന് ദേശീയ തലത്തിൽ പ്രതിരോധ സേനയെ നിയോഗിച്ചിട്ടുണ്ട്. ഒമ്പത് ഡെങ്കി പ്രതിരോധ സേനയെയാണ് നിയമിച്ചിരിക്കുന്നത്. ഇതുവഴി 409 കൊതുക് വ്യാപന സാധ്യതയുള്ള ഇടങ്ങൾ ഇല്ലാതാക്കി. ഡെങ്കി രോഗികളെ ചികിത്സിക്കുന്നതിന് സൗകര്യമുള്ള 134 ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടെന്ന് മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ
40 ഡിഗ്രിക്ക് മുകളിൽ പനി
കടുത്ത തലവേദന
കണ്ണിന് പിന്നിലായി വേദന
മസിലുകളിലും
സന്ധികളിലും വേദന
ഛർദി
ഓക്കാനം
വീർത്ത ഗ്രന്ഥികൾ
ചുണങ്ങുകൾ പ്രത്യക്ഷപ്പെടുക
രോഗികൾക്കുള്ള നിർദേശം
രോഗബാധിതർ ശരീരത്തിന് വിശ്രമം നൽകുകയും ഹൈഡ്രേറ്റഡ് ആയി നിലനിൽക്കാൻ ആവശ്യമായ മരുന്ന് കഴിക്കുകയും വേണം
ഇബുപ്രോഫിൻ, ആസ്പിരിൻ തുടങ്ങി നോൺ സ്റ്റിറോയിഡലായ ആന്‍റി ഇൻഫ്ലമേറ്ററി മരുന്നുകൾ ഒഴിവാക്കണം
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം
മുൻകരുതൽ
വെള്ളം കെട്ടിനിൽക്കുന്നത് തടയാൻ ഓവുചാലുകൾ വൃത്തിയാക്കുകയും പരിശോധിക്കുകയും ചെയ്യുക
കൊതുക് വ്യാപനം നിയന്ത്രിക്കുന്നതിന് കീടനാശിനി പ്രയോഗിക്കണം
വെള്ളം കെട്ടിനിൽക്കുന്നത് തടയാൻ കണ്ടെയ്നറുകൾ അടച്ചിടുക
കൊതുക് മുട്ടയിടുന്ന കുഴികളും മറ്റും മൂടിയിടുക
കൊതുകുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ അധിവസിക്കുന്നവർ ഫുൾകൈയുള്ള വസ്ത്രങ്ങളും മറ്റും ഇടാൻ ശ്രമിക്കണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.