ഈദ് ദിനങ്ങളിൽ ലഭിച്ചത് 77,000ത്തിലധികം സഹായാഭ്യർഥന കാളുകൾ
text_fieldsദുബൈ: പെരുന്നാൾ അവധി ദിനങ്ങളിൽ സഹായമഭ്യർഥിച്ച് ദുബൈ പൊലീസിന് ലഭിച്ചത് 77,000ത്തിലധികം ഫോൺ കാളുകൾ. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള 999 എന്ന എമർജൻസി നമ്പറിൽ 71,370 കാളുകളും 901ൽ 6433 കാളുകളുമാണെത്തിയത്. ഇതാദ്യമായല്ല ദുബൈ പൊലീസിന് ഇത്രയധികം കാളുകൾ വരുന്നത്.
കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 21 ലക്ഷം കാളുകളും 2022ൽ 74 ലക്ഷം കാളുകളുമെത്തിയിരുന്നു. അതേസമയം, 999 എന്ന നമ്പർ അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കണമെന്ന് ദുബൈ പൊലീസ് അധികൃതർ അഭ്യർഥിച്ചു.
അവധി ദിനങ്ങളിലും മറ്റ് ദേശീയ, മതപരമായ അവധി ദിവസങ്ങളിലും അടിയന്തര സഹായമെത്തിക്കുന്നതിനായി ദുബൈ പൊലീസ് വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നതായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഓപറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ തുർക്കി അബ്ദുൽ റഹ്മാൻ ബിൻ ഫാരിസ് പറഞ്ഞു.
പള്ളികൾ, ഈദ് ഗാഹുകൾ, ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, പൊതു ബീച്ചുകൾ, മറ്റ് തൊഴിലാളി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റിയെ അസി. കമാൻഡർ മേജർ ജനറൽ അബ്ദുല്ല അലി അൽ ഗെയ്തി അഭിനന്ദിച്ചു.
പൊതുജനങ്ങളുടെ സുരക്ഷക്കായി 429 സെക്യൂരിറ്റി ഉദ്യോഗസ്ഥർ, 21 കര സുരക്ഷ പട്രോളുകൾ, 34 മറൈൻ ബോട്ടുകൾ, രണ്ട് ഹെലികോപ്റ്ററുകൾ, 35 ആംബുലൻസുകൾ, 51 ബൈക്കുകൾ, 10 മറൈൻ റസ്ക്യൂ ബോട്ടുകൾ, 62 സിവിൽ ഡിഫൻസ് വാഹനങ്ങൾ എന്നിവ സജ്ജമാക്കിയിരുന്നു.
തിരക്ക് നിയന്ത്രിക്കാനായി തൊഴിലാളികളെ കൊണ്ടുപോകുന്ന 439 ബസുകളുടെ റൂട്ട് ക്രമീകരിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.