ഫലസ്തീനികളെ കുടിയിറക്കുന്നതിനെ എതിർക്കുന്നു -യു.എ.ഇ
text_fieldsയു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ
സായിദ് ആൽ നഹ്യാനും കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: ഫലസ്തീനികളെ കുടിയിറക്കാനുള്ള എല്ലാ നീക്കങ്ങളെയും ശക്തമായി എതിർക്കുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയെ അറിയിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഗസ്സയിലെ പുനർനിർമാണ ശ്രമങ്ങൾ ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്രവും സുസ്ഥിരവുമായ സമാധാന ശ്രമങ്ങളുടെ അടിത്തറയിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അബൂദബിയിൽ എത്തിയ മാർകോ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചയായി.
മേഖലയിലെ സമാധാനത്തിന് തടസ്സമാകുന്ന രീതിയിൽ സംഘർഷം വ്യാപിപ്പിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ഗസ്സയിലെയും യുക്രൈയ്നിലെയും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി നടത്തുന്ന മിഡിലീസ്റ്റ് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി അബൂദബിയിലെത്തിയത്. അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിന്റെ വേദിയിലാണ് കൂടിക്കാഴ്ച നടന്നത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദുമായും മാർകോ റൂബിയോ കൂടിക്കാഴ്ച നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.