ജനത്തെ പൊരിവെയിലില്‍ നിര്‍ത്തി പാസ്പോര്‍ട്ട് സേവനം
text_fieldsറാസല്‍ഖൈമ: ജനങ്ങളെ കൊടും ചൂടില്‍ നിര്‍ത്തിയുള്ള റാസല്‍ഖൈമയിലെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഇന്ത്യയുടെ യശസ്സിന് കളങ്കമേല്പിക്കുന്നതെന്ന് ആക്ഷേപം. ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിെൻറയും പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ബി.എല്‍.എസ് ഇൻറര്‍നാഷനല്‍ പാസ്പോര്‍ട്ട് സേവന വിഭാഗത്തിെൻറ റാക് ദഹാനിലെ 'കുടുസ്സ് മുറി'യിലെത്തുന്നവര്ക്കാണ് അസഹ്യമായ ചൂട് സഹിച്ച് മണിക്കൂറുകളോളം പുറത്തുനില്‍ക്കേണ്ടി വരുന്നത്. ഇന്ത്യക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി യു.എ.ഇ ഭരണാധികാരികള്‍ മൂന്ന് കേന്ദ്രങ്ങള്‍ അനുവദിച്ച റാസല്‍ഖൈമയിലാണ് ഇന്ത്യന്‍ സര്‍ക്കാറിെൻറ സേവനം ലഭിക്കുന്നതിന് ജനങ്ങള്‍ക്ക് പൊരിവെയില് ഏല്‍ക്കേണ്ടി വരുന്നത്.
കോവിഡുമായി ബന്ധപ്പെട്ട് നിര്‍ത്തിവെച്ച പാസ്പോര്‍ട്ട് സേവനങ്ങള്‍ യു.എ.ഇയില്‍ ആഴ്ചകള്‍ക്കുമുമ്പ് പുനരാരംഭിച്ചിരുന്നു. റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയിലും (ഐ.ആര്.സി) റാക് ദഹാനിലെ കേന്ദ്രത്തിലുമായാണ് റാസല്‍ഖൈമയില്‍ ബി.എല്‍.എസ് സേവനം ലഭിച്ചിരുന്നത്. ദഹാനിലെ സേവനം പുനരാരംഭിച്ചെങ്കിലും ഐ.ആര്.സിയിലെ സേവനം വീണ്ടും തുടങ്ങാത്തതാണ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്.പാസ്പോര്‍ട്ട് തുടങ്ങിയ രേഖകള്‍ ക്രമപ്പെടുത്താന്‍ ഏറെ പ്രയാസപ്പെടേണ്ടിവരുന്നത് ദു$ഖകരമാണെന്ന് യു.എ.ഇ മിഷന് ടു സീഫെയേഴ്സ് ഡയറക്ടര്‍ ഫാ. നെല്‍സണ്‍ എം. ഫെര്‍ണാണ്ടസ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഒട്ടും അനുയോജ്യമായ സ്ഥലത്തല്ല റാസല്‍ഖൈമയിലെ ബി.എല്‍.എസ് സേവന കേന്ദ്രം. ദിവസങ്ങള്‍ക്കുമുമ്പ് കേന്ദ്രത്തിലെത്തിയ താന്‍ ദുരവസ്ഥ നേരിട്ടു. ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന് നടത്തിയിരുന്നെങ്കിലും മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് സേവനം ലഭിച്ചത്. ദഹാനിലെ ചെറിയ മുറിയിലെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഇന്ത്യയുടെ യശസ്സിടിക്കുന്നതാണ്. കേന്ദ്രത്തിലെ ജീവനക്കാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെങ്കിലും സേവനം ആവശ്യപ്പെട്ട് എത്തുന്നവരുടെ ദുരിതത്തില്‍ അവര്‍ നിസ്സഹായരാണെന്നും ഫാ. നെല്‍സണ്‍ പറഞ്ഞു. സമാനമായ അഭിപ്രായമാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത അധ്യാപികയും പങ്കുവെച്ചത്. ദഹാനില്‍ നിന്ന് 40 കിലോമീറ്ററോളം ദൂരെ നിന്നെത്തിയ അമ്മയും കുഞ്ഞും അനുഭവിച്ച അസ്വസ്ഥതകളും അധ്യാപിക വിശദീകരിച്ചു. ഐ.ആര്.സിയിലെ ബി.എല്‍.എസ് സേവനം പുനരാരംഭിക്കണമെന്നും ദഹാനിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.ലോക പൗരന്മാര്ക്കായി മികച്ച സേവനങ്ങള്‍ നല്കുന്ന യു.എ.ഇ ഭരണാധികാരികളെ ഇന്ത്യന്‍ അധികൃതര്‍ മാതൃകയാക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകനും എസ്.എന്‍.ഡി.പി യു.എ.ഇ വൈസ് ചെയര്‍മാനുമായ ശ്രീധരന് പ്രസാദ് അഭിപ്രായപ്പെട്ടു.
കോണ്‍സുലാര്‍ സേവനം നടക്കുന്ന ഐ.ആര്.സിയില്‍ നിന്ന് പത്ത് കിലോ മീറ്ററോളം ദൂരെയാണ് ബി.എല്‍.എസ് സേവനം. രണ്ട് സേവനവും ഒരു കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകും. ഐ.ആര്.സിയില്‍ നല്‍കിയിരുന്ന ബി.എല്‍.എസ് സേവനം പുനരാരംഭിക്കുകയോ സൗകര്യപ്രദമായ സ്ഥലത്ത് തുടങ്ങുകയോ വേണം. ഈ ആവശ്യമുന്നയിച്ച് യു.എ.ഇ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ. അമന്‍പുരിക്ക് താന്‍ ഇ-മെയില്‍ അയച്ചതായും പ്രസാദ് വ്യക്തമാക്കി. റാസല്‍ഖൈമയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് മികച്ച കേന്ദ്രമൊരുക്കണമെന്ന് ജീവകാരുണ്യ പ്രവര്‍ത്തകനും കേരള ഹൈപ്പര്‍ മാര്‍ക്കറ്റ് എം.ഡിയുമായ അബൂബക്കര്‍ ആവശ്യപ്പെട്ടു. ദഹാനിലെ ബി.എല്‍.എസ് മുറിയിലെത്തുന്നവരുടെ ദുരിതം ഇനി ഒരു ഇന്ത്യക്കാരനും ഉണ്ടാകരുത്. ജീവനക്കാരെൻറ പാസ്പോര്‍ട്ട് ശരിയാക്കുന്നതിനായാണ് താന്‍ കേന്ദ്രത്തിലെത്തിയത്. ഇവിടെ കത്തുന്ന ചൂട് സഹിച്ച് നിരവധി പേര് നില്ക്കുന്ന കാഴ്ച വേദനയുളവാക്കി.
വിശ്രമ-ശുചി മുറികളുള്‍ക്കൊള്ളുന്ന ഐ.ആര്.സി പോലുള്ള കേന്ദ്രങ്ങളുള്ളപ്പോഴാണ് ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. സേവനത്തിന് പണം ഈടാക്കുന്നവര്‍ക്ക് മികച്ച സൗകര്യം ഒരുക്കാനുള്ള ബാധ്യതയുണ്ടെന്നും അബൂബക്കര്‍ അഭിപ്രായപ്പെട്ടു.അതേസമയം, കോവിഡുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ കുറവുള്ളതിനാലാണ് റാക് ഐ.ആര്.സിയിലെ ബി.എല്‍.എസ് സേവനം തുടങ്ങാന്‍ താമസിക്കുന്നതെന്ന വിവരമാണ് കോണ്‍സുലേറ്റ് കേന്ദ്രങ്ങള്‍ നല്‍കുന്നതെന്ന് ഐ.ആര്.സി പ്രസിഡൻറ് ഡോ. നിഷാം നൂറുദ്ദീന്‍ പറഞ്ഞു. നിരവധി പരാതികള്‍ തങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. ഇവ ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഐ.ആര്.സിയിലെ ബി.എല്‍.എസ് സേവനം ഉടൻ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിഷാം വ്യക്തമാക്കി. നേരത്തെ റാക് ഇന്ത്യന്‍ അസോസിയേഷനിലും പാസ്പോര്‍ട്ട് - കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭിച്ചിരുന്നു. ഐ.ആര്.സിയും ഇന്ത്യന്‍ അസോസിയേഷനും കൂടാതെ ഓഫിസ് സൗകര്യങ്ങളോടെ റാസല്‍ഖൈമയില്‍ കേരള സമാജവും പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.