കാൽനടക്കാർ റോഡ് സുരക്ഷ നിയമങ്ങൾ പാലിക്കണമെന്ന് പൊലീസ്
text_fieldsഅബൂദബി: കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ അനുവദനീയമായ സ്ഥലങ്ങളിലൂടെ മാത്രം മറുവശത്തേക്ക് കടക്കുകയും റോഡുസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുകയും വേണമെന്ന് അബൂദബി പൊലീസ്. തിരക്കേറിയ റോഡുകൾ മുറിച്ചുകടക്കാൻ സ്ഥാപിച്ചിരിക്കുന്ന മേൽപാലങ്ങളും തുരങ്കങ്ങളും സീബ്ര ക്രോസിങ്ങിലൂടെയും മാത്രം കാൽനട, സൈക്കിൾ യാത്രക്ക് ഉപയോഗിക്കണമെന്ന് റോഡ് സുരക്ഷ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് ഓർമിപ്പിച്ചു.
ട്രാഫിക് ജങ്ഷനുകളിൽ കാൽനടക്കാർക്കായി അടയാളപ്പെടുത്തിയ സീബ്ര ക്രോസിങ്ങിലെ പച്ചലൈറ്റ് സിഗ്നലുകൾ തെളിയുമ്പോൾ മാത്രം റോഡു മുറിച്ചുകടക്കുക. നിയമവിധേയമല്ലാത്ത സ്ഥലങ്ങളിൽ റോഡുകൾ മുറിച്ചുകടക്കുന്നതിലൂടെ ഗുരുതരമായ റോഡ് അപകടങ്ങൾ ഉണ്ടാകുന്നതായി അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സീബ്ര ക്രോസിങ്ങിലൂടെ കാൽനടക്കാർക്ക് സുരക്ഷിതവും ഭയരഹിതമായും കടന്നുപോകാനുള്ള സൗകര്യം വാഹന ഡ്രൈവർമാർ ഒരുക്കണം. മൊബൈൽ ഫോണിൽ സംസാരിച്ചും അശ്രദ്ധയോടെയും അലംഭാവത്തോടെയും റോഡിനു മറുവശത്തേക്ക് നടക്കരുത്.
കാൽനടക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകുന്നതിെൻറ ഭാഗമായാണ് നഗരാതിർത്തിയിലും പുറത്തും തിരക്കേറിയ റോഡുകളിലെല്ലാം കമ്പിവേലി കെട്ടി സുരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. കാൽനടക്കാർക്കായി ഒട്ടേറെ മേൽപാലങ്ങളും അണ്ടർ ഗ്രൗണ്ട് ക്രോസിങ് തുരങ്കങ്ങളും നിർമിച്ചിട്ടുണ്ട്.റോഡുകളിലെ സുരക്ഷാ വേലികൾ ചാടിക്കടക്കുന്നതും നിയമലംഘനമാണ്. റോഡ് മുറിച്ചുകടക്കുന്ന കാൽനടക്കാർക്ക് മുൻഗണന നൽകാനും വാഹനങ്ങളുടെ വേഗം കുറക്കാനും ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.