പ്രവാസിക്ക് പ്രതിനിധി വോട്ട്: കാത്തിരിപ്പ് എത്രനാൾ
text_fieldsദുബൈ: വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശം ലഭിച്ചാൽ ഏതു രീതിയിലായിരിക്കും വോട്ടുചെയ്യാൻ കഴിയുകയെന്നത് സംബന്ധിച്ച ഉദ്വേഗത്തിന് ഏതാണ്ട് മറുപടിയായി. നാട്ടിൽ പോകാതെ തന്നെ പകരക്കാരനെ ഉപയോഗിച്ച് വോട്ടുചെയ്യാൻ സാധിക്കുന്ന പ്രോക്സി വോട്ട് അഥവാ പ്രതിനിധി വോട്ടിനാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയത്. ഒരാഴ്ച മുമ്പ് ഇ ബാലറ്റിനെക്കുറിച്ചാണ് സർക്കാരും തെരഞ്ഞെടുപ്പ് കമീഷനും സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ ബുധനാഴ്ച ന്യൂഡൽഹിയിൽ നിന്ന് വന്ന വാർത്തയനുസരിച്ച് പകരക്കാരനെകൊണ്ട് വോട്ടു ചെയ്യാനാണ് പ്രവാസികൾക്ക് അവസരം ലഭിക്കാൻ പോകുന്നത്. ഇപ്പോൾ സൈനികർക്ക് മാത്രം നൽകുന്ന പ്രത്യേക സൗകര്യമാണിത്. ഇത് പ്രവാസികൾക്ക് കൂടി അനുവദിക്കുന്നതിന് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണം. ഇതിനുള്ള ബിൽ പാർലമെൻറിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. എങ്കിലും മുൻഅനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വോട്ടവകാശം ഉറപ്പായെന്ന് പറഞ്ഞ് സന്തോഷിക്കാൻ പ്രവാസിക്ക് സാധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് ചില കോണുകളിൽ നിന്ന് പ്രതിനിധി വോട്ടിനെതിരെ ശബ്ദമുയർന്ന സാഹചര്യത്തിൽ.
അതേസമയം ഇ ബാലറ്റ് രീതി സർക്കാർ പൂർണമായും തള്ളിയിട്ടില്ല. ഇത് നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ മന്ത്രിമാരുടെ സമിതി പഠിച്ചുവരികയാണ്. അത് വൈകുന്നതിനാലാണ് ഇപ്പോൾ പ്രതിനിധി വോട്ടിനുള്ള സന്നദ്ധത സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.
സൈനികർക്ക് നൽകുന്ന പ്രതിനിധി വോട്ട് (മുക്ത്യാർ വോട്ട് ) സൗകര്യം അനുസരിച്ച് തെൻറ വോട്ട് രേഖപ്പെടുത്താൻ സ്വന്തം മണ്ഡലത്തിലെ ഒരാളെ പകരക്കാരനായി ചുമതലപ്പെടുത്താം. പകരക്കാരൻ ആ മണ്ഡലത്തിലെ സ്ഥിരതാമസക്കാരനായിരിക്കണമെന്ന് നിബന്ധനയുണ്ട്. എന്നാൽ വോട്ടർപട്ടികയിൽ പേരുണ്ടാകണമെന്ന് നിർബന്ധമില്ല. വോട്ടർപട്ടികയിൽ പേരു വരാൻ അയോഗ്യനായിരിക്കരുത്. പ്രതിനിധി വോട്ട് വേണ്ടയാൾ ഇതുസംബന്ധിച്ച നിശ്ചിത ഫോറം പൂരിപ്പിച്ച് ഒപ്പുവെച്ച ശേഷം നാട്ടിലെ പകരക്കാരന് അയച്ചുകൊടുക്കണം. ഇദ്ദേഹം ഇതും തിരിച്ചറിയൽ രേഖയുമായി ചെന്ന് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെകൊണ്ടോ നോട്ടറിയെക്കൊണ്ടോ സാക്ഷ്യപ്പെടുത്തണം. ശേഷം പകരക്കാരൻ ഇത് മണ്ഡലത്തിലെ വരണാധികാരിക്ക് സമർപ്പിക്കും. അപേക്ഷ അംഗീകരിച്ചാൽ പ്രോക്സി വോട്ടർക്ക് തിരിച്ചറിയൽ രേഖയുമായി പോളിങ് ബൂത്തിൽ എത്തി വോട്ടുചെയ്യാം. ഒരിക്കൽ പകരക്കാരനെ നിശ്ചയിച്ചുകഴിഞ്ഞാൽ സൈനികരെ സംബന്ധിച്ചിടത്തോളം സർവീസിൽ തുടരുന്ന കാലത്തോളം അത് നിലനിർത്താം. ഏതുസമയവും പകരക്കാരനെ മാറ്റാനുള്ള അവകാശവുമുണ്ട്. എന്നാൽ പ്രവാസി വോട്ടിൽ ഒാരോ തെരഞ്ഞെടുപ്പിലും പകരക്കാരനെ നിശ്ചയിക്കണമെന്നാണ് അറിയുന്നത്.
പ്രവാസികൾക്ക് പ്രതിനിധി വോട്ട് കുറ്റമറ്റ രീതിയിൽ നടപ്പാക്കുക എളുപ്പമല്ല. സൈനികർ കേന്ദ്രസർക്കാരിന് കീഴിലുള്ള ജീവനക്കാരായതിനാൽ അവരെ എളുപ്പം തിരിച്ചറിയാൻ സാധിക്കും. എന്നാൽ പ്രവാസികൾക്ക് വ്യക്തമായ തിരിച്ചറിയൽ കാർഡോ, എന്തിന് അവരുടെ കൃത്യമായ എണ്ണമോ തന്നെ സർക്കാരിെൻറ പക്കലില്ല. അതുകൊണ്ടുതന്നെ ദുരുപയോഗം െചയ്യാനും കൃത്രിമം നടത്താനുമുള്ള സാധ്യത നിലനിൽക്കുന്നു.
വ്യാഴാഴ്ച ന്യൂഡൽഹിയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രോക്സി വോട്ടിനെതിരെ ആദ്യ വെടിപൊട്ടിച്ചുകഴിഞ്ഞു. തീരുമാനം പുന:പരിശോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവാസികളെ തൊഴിൽ സുരക്ഷയുടെയും മറ്റും പേരിൽ തൊഴിലുടമകൾക്കും മാനേജർമാർക്കും സ്വാധീനിക്കാനും പ്രലോഭിപ്പിക്കാനും ഭീഷണിപ്പെടുത്താനും സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. തപാൽ വോട്ട് വേണമെന്നാണ് സി.പി.എമ്മിെൻറ അഭിപ്രായം. കോൺഗ്രസും പ്രതിനിധി വോട്ടിന് അനുകൂലമല്ല. വോട്ടിെൻറ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്ന് പാർട്ടി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ മേഖലയിലെ പ്രവാസി യുവ സംരംഭകനായ ഡോ.ഷംഷീർ വയലിൽ മൂന്നുവർഷമായി നടത്തുന്ന നിയമപേരാട്ടത്തിെൻറ ഭാഗമായി രണ്ടാഴ്ച മുമ്പ് സുപ്രീം കോടതി അന്ത്യശാസനം നൽകിയതിനെതുടർന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ നിർബന്ധിതമായത്.
അതുകൊണ്ട് തന്നെ സർക്കാരിെൻറ യഥാർഥ താൽപര്യത്തിൽ ഇപ്പോഴും സംശയമുണ്ട്. പാർലമെൻറിെൻറ നടപ്പുസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. അതിനു മുമ്പ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ച് അഭിപ്രായം തേടേണ്ടതുണ്ട്. ചട്ടങ്ങൾ തയാറാക്കുന്നത് ഉൾപ്പെടെയുള്ള നിരവധി നടപടി ക്രമങ്ങൾ പിന്നെയും ബാക്കിയുണ്ട്. ഏതായാലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെങ്കിലും തങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രണ്ടു കോടിയോളം പ്രവാസി ഇന്ത്യക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.