പ്രവാസി വോട്ട്: പ്രതീക്ഷയായി സുപ്രീം കോടതി അന്ത്യശാസനം
text_fieldsദുബൈ: പതിറ്റാണ്ടുകളായി വോട്ടവകാശത്തിന് വേണ്ടിയുള്ള പ്രവാസികളുടെ കാത്തിരിപ്പിന് ഇനിയെങ്കിലും അറുതിയാകുമോ.
വെള്ളിയാഴ്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന് ഒരാഴ്ചക്കകം വ്യക്തമായ തീരുമാനമെടുക്കണമെന്ന് അന്ത്യശാസനം നൽകിയത് പ്രവാസികളിൽ വീണ്ടും പ്രതീക്ഷ മുളപ്പിച്ചിരിക്കുകയാണ്.
രണ്ടുകോടിയിലേറെ വരുന്ന പ്രവാസി ഇന്ത്യക്കാർക്ക് ഇ -ബാലറ്റ് നടപ്പാക്കാൻ ജനപ്രാതിനിധ്യ നിയമമാണോ അതിെൻറ ചട്ടമാണോ ഭേദഗതി ചെയ്യുകയെന്ന് അടുത്ത വെള്ളിയാഴ്ച വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ ഉത്തരവിട്ടത്. ഇൗ വിഷയത്തിൽ നരേന്ദ്ര മോദി സർക്കാർ കാണിക്കുന്ന അമാന്തത്തെ അതിരൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഇനിയും സമയം നീട്ടിനൽകില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
തങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും വലിയൊരു പരിധി വരെ പരിഹാരം കാണാൻ സർക്കാരുകളെ നിർബന്ധിക്കാൻ വോട്ടവകാശം വഴിയുള്ള വിലപേശലിലൂടെ സാധിക്കുമെന്നാണ് പ്രവാസികൾ കരുതുന്നത്. അടിസ്ഥാന ആവശ്യങ്ങളോടുപോലും അധികാരികൾ പുറം തിരിഞ്ഞ് നിൽക്കുന്നത് വോട്ടവകാശമില്ലാത്തിനാലാണെന്നും അവർ കരുതുന്നു.
യു.എ.ഇയിലെ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ സുപ്രീം കോടതിയിൽ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് പ്രവാസി വോട്ടവകാശമെന്ന ആവശ്യത്തെ സജീവമാക്കിയത്. സുപ്രീം കോടതി ഇൗ ആവശ്യത്തോട് അനുകൂല സമീപനമെടുത്തതോടെ വോട്ടവകാശം വീണ്ടും ചർച്ചാവിഷയമായി.
ഇ- പോസ്റ്റല്‍ ബാലറ്റും പ്രതിനിധി വോട്ടും വഴി പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത്് തന്നെ വോട്ടുചെയ്യാന്‍ സൗകര്യം ഒരുക്കാന്‍ സന്നദ്ധമാണെന്ന് 2014 ഒക്ടോബറിൽ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചിരുന്നു. ഡോ. ഷംസീര്‍ വയലിലിെൻറ ഹരജിയിലാണ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ് കമീഷന്‍ അനുകൂലമായി പ്രതികരിച്ചത്. അതോടെ പ്രവാസി വോട്ട് ഉടനെ യാഥാർഥ്യമാകുമെന്ന പ്രതീതിയുണ്ടായെങ്കിലും മൂന്നു വർഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല.
2010ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിച്ചിരുന്നെങ്കിലും ഇത് ഓണ്‍ലൈനിലുടെ വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാനുള്ള അവസരം മാത്രമായിരുന്നു. വോട്ടുചെയ്യാന്‍ നാട്ടില്‍ തന്നെ പോകണമായിരുന്നു. അതിന് സാധിക്കുന്നവരാകട്ടെ എണ്ണത്തില്‍ വളരെ കുറവും. ഇത് മനസ്സിലാക്കിയതോടെയാണ് പരമോന്നത കോടതിയും വിഷയം ഗൗരവമായി കണ്ടത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസിക്ക് വിദേശത്ത് നിന്ന് വോട്ടുചെയ്യാനുള്ള സാധ്യത കോടതി ആരാഞ്ഞെങ്കിലും തപാല്‍ വോട്ട് സാധ്യമല്ലെന്നും ഓണ്‍ലൈന്‍ വോട്ട് അടുത്തതവണ പരിഗണിക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. തുടര്‍ന്ന് 2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ഉറപ്പാക്കണമെന്നും വോട്ട് ഭരണഘടനാ അവകാശമാണെന്നും കോടതി വ്യക്തമാക്കി. വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് അവര്‍ എവിടെയായാലും വോട്ടു രേഖപ്പെടുത്താന്‍ അവസരം ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ കെ.എസ്.രാധാകൃഷ്ണന്‍, വിക്രംജിത് സെന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിടുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചതോടെ പിന്നെ ശ്രദ്ധ തെരഞ്ഞെടുപ്പ് കമീഷനിലേക്കായി. ഇതേക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ വെച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കമീഷനോട് ആവശ്യപ്പെടുകയായിരുന്നു. കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തീരുമാനം മാത്രം ഉണ്ടായില്ല.
ഒരോ തവണ കേസ് പരിഗണനക്ക് വരുേമ്പാഴും കേന്ദ്ര സർക്കാർ സമയം നീട്ടി ചോദിക്കുകയായിരുന്നു. 2015 ജനുവരിയിൽ തെരഞ്ഞെടുപ്പ് കമീഷെൻറ ശിപാർശ നടപ്പാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് എട്ടാഴ്ച സമയം അനുവദിച്ചിരുന്നു.പിന്നീട് കഴിഞ്ഞ വർഷം ജുലൈ എട്ടിന് ഇന്ത്യൻ പാസ്പോർട്ടുള്ള വിദേശ ഇന്ത്യക്കാർക്ക് ഇ- ബാലറ്റ് ഏർപ്പെടുത്താമെന്ന് തത്ത്വത്തിൽ സമ്മതിച്ചുവെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പാർലമെൻറിൽ വെക്കാൻ കരട്ബിൽ കേന്ദ്രമന്ത്രിസഭ ഉടൻ പരിഗണിക്കുമെന്നും അറിയിച്ചിരുന്നു.തുടർന്ന് നിയമഭേദഗതിയിലൂടെ രണ്ടുമാസത്തിനകം പ്രവാസി വോട്ട് നടപ്പാക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നിർദേശം നൽകി. ആ നിർദേശവും ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് സമയം നീട്ടിനൽകാനാവില്ലെന്ന് സുപ്രീംകോടതി ഇപ്പോൾ അന്ത്യശാസനം നൽകിയിരിക്കുന്നത്.
ഇ ബാലറ്റ് വന്നാൽ
ദുബൈ: ഇലക്ട്രോണിക് തപാൽ വോട്ടാണ് പ്രവാസികൾക്കായി തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര സർക്കാരും പരിഗണിക്കുന്നത്. ബാലറ്റ് പേപ്പർ ഇലക്ട്രോണിക് രീതിയിൽ േവാട്ടർക്ക് നൽകുകയും വോട്ടു ചെയ്തശേഷം തപാലിൽ മടക്കിയയക്കുകയും ചെയ്യുന്ന രീതിയാണിത്.ഇതനുസരിച്ച് പ്രവാസി ആദ്യം തപാൽ വോട്ടിന് അപേക്ഷ നൽകണം. തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുരക്ഷാ കോഡ് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ ഇൻറർനെറ്റ് വഴി അയച്ചുകൊടുക്കും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിെൻറടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം തെൻറ മണ്ഡലത്തിലെ വരണാധികാരിക്ക് തപാൽ മാർഗം അയച്ചുകൊടുക്കണം. ഇതിനൊപ്പം വോട്ടർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അയക്കണം.
പകരക്കാരനെ വോട്ടുചെയ്യാൻ ചുമതലപ്പെടുത്തുന്ന പ്രോക്സി വോട്ടും തെരഞ്ഞെടുപ്പ് കമീഷൻ ശിപാർശ ചെയ്തിരുന്നു. സൈനികർക്ക് മാത്രമാണ് ഇപ്പോൾ ഇൗ രീതിയിൽ വോട്ടുചെയ്യാൻ സൗകര്യമുള്ളത്. എന്നാൽ ഇ വോട്ടാണ് സർക്കാരിെൻറ പരിഗണനയിലുള്ളതെന്നാണ് ഏറ്റവും ഒടുവിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ഇത് നടപ്പാക്കാനാവശ്യമായ നിയമ ഭേദഗതിയാണ് കേന്ദ്ര സർക്കാർ വൈകിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.