പ്രധാന സാമ്പത്തിക മേഖലകളിലെല്ലാം മുന്നേറ്റം -ശൈഖ് മുഹമ്മദ്
text_fieldsദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ രാജ്യം വിവിധ മേഖലകളിൽ മികവ് പുലർത്താനും മനുഷ്യരാശിക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിലുള്ള പങ്കാളിത്തം വർധിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വെല്ലുവിളികളെ നേരിടാനും സുസ്ഥിരത, നവീകരണം, നൂതന അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ പുരോഗതി കൈവരിക്കുന്നതിനുമായി ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും രാജ്യം പരിശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി പ്രാദേശിക പ്രമുഖർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഒത്തുചേർന്ന പ്രതിവാര മജ്ലിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നേതൃത്വത്തിന്റെ വ്യക്തമായ കാഴ്ചപ്പാടിനാൽ നയിക്കപ്പെടുന്ന രാജ്യത്തിന്റെ വികസനയാത്ര പ്രധാന മേഖലകളിൽ സുപ്രധാന നേട്ടങ്ങൾ കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള യു.എ.ഇയുടെ നയത്തിന് അനുസരിച്ച്, സാമ്പത്തിക വികസനം ശക്തിപ്പെടുത്തുന്നതിൽ സ്വകാര്യ മേഖലയുടെ പങ്ക് വലുതാണ്.
സുപ്രധാന ആഗോള വ്യാപാര കേന്ദ്രം, സർഗാത്മകതയുടെയും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെയും കേന്ദ്രം, ബഹുരാഷ്ട്ര കമ്പനികളുടെ പ്രധാന ആസ്ഥാനം എന്നീ നിലകളിൽ ദുബൈയുടെ പദവി ശക്തിപ്പെടുന്നത് തുടരുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദസഞ്ചാരം, ബിസിനസ്, നിക്ഷേപം എന്നിവയുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറാനാണ് ദുബൈ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം, ദുബൈ മീഡിയ ഇൻ കോർപറേറ്റഡ് ചെയർമാൻ ശൈഖ് ഹഷ്ർ ബിൻ മക്തൂം ബിൻ ജുമാ ആൽ മക്തൂം, മറ്റു ശൈഖുമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മജ്ലിസിൽ സന്നിഹിതരായിരുന്നു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയടക്കമുള്ള വ്യവസായ പ്രമുഖരും പങ്കെടുത്തു. മജ്ലിസിൽ യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഹമദ് അൽ കുവൈത്തിയുടെ പ്രഭാഷണവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.