റാക് മര്‍ജാന്‍ റെസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍ വിറ്റഴിഞ്ഞു
text_fieldsറാസല്‍ഖൈമ: റാക് അല്‍ മര്‍ജാന്‍ ഐലൻഡില്‍ 12,000 റെസിഡന്‍ഷ്യല്‍ യൂനിറ്റുകളുള്പ്പെടുന്ന ഫ്രീ ഹോള്‍ഡ് പ്രോപര്‍ട്ടി വിറ്റു തീര്‍ന്നതായി അധികൃതര്‍. ദുബൈ, അബൂദബി, ഷാര്‍ജ എമിറേറ്റുകള്‍ക്ക് പുറമെ റാസല്‍ഖൈമയിലും ഫ്രീ ഹോള്‍ഡ് പ്രോപര്‍ട്ടികള്‍ക്ക് വൻ ഡിമാന്‍ഡ് രേഖപ്പെടുത്തുന്നതായി റാസല്‍ഖൈമയിലെ ഫ്രീ ഹോള്‍ഡ് പ്രോപര്‍ട്ടികളുടെ മാസ്റ്റര്‍ ഡെവലപ്പറായ മര്‍ജാന്‍ സി.ഇ.ഒ അബ്ദുല്ല അല്‍ അബ്ദുലി അഭിപ്രായപ്പെട്ടു.
15,000 മുറികളുള്‍പ്പെടുന്ന ഹോട്ടലുകളും 12,000 റെസിഡന്‍ഷ്യല്‍ യൂനിറ്റുകളുമാണ് അല്‍ മര്‍ജാന്‍ ഐലൻഡില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതില്‍ റെസിഡന്‍ഷ്യല്‍ യൂനിറ്റുകളുടെ വില്പന പുതിയ പദ്ധതികള്‍ക്ക് ഊര്‍ജം നല്‍കുന്നതാണ്. ഭാവിയില്‍ ഡൗണ്‍ ടൗണുകള്‍ ലക്ഷ്യംവെച്ച് ലോകോത്തര രൂപകല്പനയില് പുതിയ കമ്യൂണിറ്റികള്‍ സൃഷ്ടിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളുടെ പ്രയോഗവത്കരണത്തിന് മര്‍ജാന്‍ പ്രവര്‍ത്തിക്കുന്നതായും അബ്ദുല്ല തുടര്‍ന്നു. കോവിഡിന് ശേഷം റാസല്‍ഖൈമയിലെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. ഇത് ഫ്രീ ഹോള്‍ഡ് പ്രോപര്‍ട്ടികളുടെ ഡിമാൻഡ് വര്‍ധിപ്പിച്ചു.
7.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ബീച്ച്, 2.7 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള നാല് മനുഷ്യ നിര്‍മിത ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്നതാണ് അല്‍ മര്‍ജാന്‍ ഐലന്‍ഡ്. റിക്സോസ് ബാബല്‍ ബഹര്‍, ഡബ്ള്‍ ട്രീ ബൈ ഹില്‍ട്ടണ്‍, മൂവ്ന് പിക്ക് റിസോര്‍ട്ട്, ഹാംപ്ടണ്‍, പുള്‍മാന്‍ റിസോര്‍ട്ട്, റാഡിസണ്‍ റിസോര്‍ട്ട് തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകള്‍ ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. വിന് റിസോര്‍ട്ടിന്റെ പ്രഖ്യാപനത്തിന് ശേഷം ആഗോള പ്രശസ്തിയിലെത്തിയ അല്‍ മര്‍ജാന്‍ ഐലൻഡില്‍ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം, സൗജന്യ വ്യക്തിഗത നികുതി, ലാഭത്തിന് പുറമെ നിക്ഷേപത്തിലൂടെ ദീര്‍ഘകാല താമസം, 100 ശതമാനം മൂലധനവും സ്വദേശത്തേക്ക് മാറ്റുന്നതിനുള്ള സൗകര്യം തുടങ്ങിയവ ലോക നിക്ഷേപകരെ റാക് മര്‍ജാന്‍ ഐലൻഡിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
ലോകത്തെ മുന്‍നിര ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകള്‍, റിയല്‍ എസ്റ്റേറ്റ് ഡെവലപര്‍മാര്‍ തുടങ്ങിയവരുടെ പദ്ധതികള്‍ പ്രാദേശിക-വിദേശ നിക്ഷപകരില്‍ മതിപ്പുളവാക്കുന്നവയാണ്. എട്ട് ബില്യണ്‍ ദിര്‍ഹം ചെലവില്‍ വരുന്ന ടോണിനോ ലംബോര്‍ഗിനി റെസിഡന്റ്സ്, മാന്താ ബേ, അരിസ്റ്റ, സോറ ബീച്ച് റെസിഡന്റ്സ്, ആസ്റ്റണ്‍ മാര്ട്ടിന് ബ്രാന്‍ഡ് തുടങ്ങിയ പദ്ധതികള്‍ക്ക് ഈ വര്‍ഷം തുടക്കമായിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.