ദുബൈയിൽ റമദാൻ കൂടാരങ്ങൾക്ക് ഇത്തവണയും അനുമതിയില്ല
text_fieldsദുബൈ: കഴിഞ്ഞ റമദാൻ കോവിഡ് കവർന്നെടുത്തതിലെ സങ്കടം ഇക്കുറി മറികടക്കാമെന്ന വിശ്വാസിസമൂഹത്തിെൻറയും തൊഴിലാളികളുടെയും പ്രതീക്ഷക്ക് മങ്ങലേൽക്കുന്നു. റമദാൻ കാലത്ത് പ്രവാസികളുടെയും സന്ദർശകരുടെയും അന്നവും ആശ്രയവുമായിരുന്ന ഇഫ്താർ തമ്പുകൾക്ക് ദുബൈയിൽ അനുമതി നിഷേധിച്ചു. കോവിഡ് വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തമ്പുകൾ വേണ്ടെന്നുവെക്കാൻ അധികൃതരെ നിർബന്ധിതരാക്കുന്നത്. കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി റമദാൻ കൂടാരങ്ങൾക്കുള്ള എല്ലാ പെർമിറ്റുകളും ഈ വർഷവും റദ്ദാക്കി. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെൻറ് (ഐ.എ.സി.ഡി) പുറത്തിറക്കിയ പ്രസ്താവനയിൽ സർക്കാർ നിർദേശപ്രകാരം 2021ലെ റമദാൻ കൂടാരങ്ങൾക്കുള്ള എല്ലാ പെർമിറ്റുകളും റദ്ദാക്കാനുള്ള തീരുമാനമെടുത്തതായി വ്യക്തമാക്കി.
റമദാൻ മാസത്തിൽ പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താനായി പള്ളികൾക്കോ വീടുകൾക്കോ മറ്റേതെങ്കിലും പൊതുസ്ഥലങ്ങൾക്കോ പുറത്ത് കൂടാരങ്ങൾ അനുവദിക്കില്ല. റമദാൻ മാസത്തിൽ യു.എ.ഇയിലുടനീളം ചാരിറ്റബിൾ ഓർഗനൈസേഷനുകൾ, മനുഷ്യസ്നേഹികൾ, സർക്കാർസ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് കൂടാരങ്ങൾ സ്ഥാപിച്ച് കൂടിച്ചേരലുകൾക്ക് സൗകര്യമൊരുക്കിയിരുന്നത്. മാസപ്പിറവി ദൃശ്യമാകുന്നതിനെ ആശ്രയിച്ച് ഈ വർഷം ഏപ്രിൽ 13ന് റമദാൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് വ്യാപനം തടയാനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണക്കാനായി മുൻകരുതൽ നടപടികളുടെ പ്രാധാന്യം ഐ.എ.സി.ഡിയിലെ ചാരിറ്റബിൾ സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് ദർവിഷ് അൽ മുഹൈരി ഉൗന്നിപ്പറഞ്ഞു.
റമദാൻ മാസത്തിൽ എല്ലാവർക്കും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്നും ഇതിനാണ് ഐ.എ.സി.ഡി മുൻഗണന നൽകുന്നതെന്നും അൽ മുഹൈരി വിശദീകരിച്ചു. റമദാൻ മാസത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ, കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഐ.എ.സി.ഡി അംഗീകരിച്ചതും ലൈസൻസുള്ളതുമായ അസോസിയേഷനുകളെയും ചാരിറ്റബിൾ സ്ഥാപനങ്ങളെയും ബന്ധപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ അർഹരായ വിഭാഗങ്ങൾക്ക് സഹായം ഉറപ്പുവരുത്താനായി ഏജൻസികളെയും ഓർഗനൈസേഷനുകളെയും ഏകോപിപ്പിക്കുമെന്ന്ഐ.എ.സി.ഡിയിലെ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മുഹമ്മദ് മുസാബെ ദാഹി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.