രാജ്യത്തെ നേട്ടങ്ങൾ വിളംബരം ചെയ്ത് റാസല്‍ഖൈമ
text_fieldsഎം.ബി. അനീസുദ്ദീന്‍
റാസല്‍ഖൈമ: രാജ്യം എത്തിപ്പിടിച്ച നേട്ടങ്ങളും പ്രതീക്ഷയുടെയും സമാധാനത്തിെൻറയും സന്ദേശവുമുയര്‍ത്തി വര്‍ണാഭമായ കരിമരുന്ന് വിരുന്ന് ഒരുക്കി റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേറ്റു. പവിഴ ദ്വീപുകള്‍ക്ക് (അല്‍മര്‍ജാന്‍ ഐലൻഡ്) സമീപം അറേബ്യന്‍ കടലിലെ ഓളപ്പരപ്പുകളെ പ്രകാശമാനമാക്കി 10 മിനിറ്റ് ദൈര്‍ഘ്യമേറിയ കരിമരുന്ന് പ്രയോഗമാണ് റാസല്‍ഖൈമയില്‍ നടന്നത്. നാല് കിലോമീറ്റര്‍ നീളത്തിലും 3.9 കിലോമീറ്റര്‍ വീതിയിലും 15,281 ഷെല്ലുകളിലൂടെ ആകാശവും തീരവും വര്ണാഭമാക്കിയ വെടിക്കെട്ടിന് 8500 കിലോ കരിമരുന്നാണ് ഉപയോഗിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങള്‍ക്ക് പുറമെ വെള്ളച്ചാട്ട പ്രതീതി ജനിപ്പിക്കുന്ന രീതിയിലും ഒരുക്കിയ വെടിക്കെട്ട് അകമ്പടിയോടെ ആര്‍പ്പു വിളികളോടെയാണ് കാണികള്‍ പുതുവര്‍ഷത്തെ സ്വീകരിച്ചത്. യു.എ.ഇയുടെയും റാസല്‍ഖൈമയുടെയും നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി 'ദി ഇംപോസിബ്ള്‍'എന്ന തലക്കെട്ടില്‍ പശ്ചാത്തല സംഗീതവും ശ്രദ്ധേയമായി. കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി നിശ്ചയിക്കപ്പെട്ടവര്‍ക്കു മാത്രമായി കാണികളെ പരിമിതപ്പെടുത്തിയിരുന്നു. ലൈവ് ഓണ്‍ലൈന്‍ സംപ്രേഷണത്തിലൂടെ ആയിരങ്ങള്‍ക്ക് റാസല്‍ഖൈമയിലെ കരിമരുന്ന് വിരുന്ന് തത്സമയം ആസ്വദിക്കാനായി.
അതേസമയം, പുതുവര്‍ഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങള്‍ വിജയം കണ്ടതായി റാക് പൊലീസ് അറിയിച്ചു. 165 പ്രത്യേക പട്രോളിങ് വിഭാഗത്തിന് പുറമെ ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളും ഏത് ആവശ്യത്തിനും സുസജ്ജമായിരുന്നുവെന്ന് റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു. ചെറിയ തോതിലുള്ള അന്വേഷണങ്ങളും സഹായാഭ്യര്ഥനകളും മാത്രമാണ് ഒാപറേഷന് റൂമില്‍ ലഭിച്ചത്. ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശങ്ങളും അറിയിപ്പുകളും ശിരസ്സാവഹിച്ച ജനങ്ങള്‍ പ്രശംസയര്‍ഹിക്കുന്നതായി അധികൃതര്‍ അഭിപ്രായപ്പെട്ടു. മുഴുസമയ സേവനനിരതരായ സേനവിഭാഗങ്ങള്ക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും അധികൃതര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.