റാസല്‍ഖൈമയിലെ മേച്ചില്സ്ഥലങ്ങളില് ഉല്‍സവമേളം
text_fieldsമഴയില്‍ തളിര്‍ത്ത പുല്‍ത്തകിടി നല്കുന്ന ഉന്മേഷത്തിലാണ് ‘മരുഭൂകപ്പലു’ള്‍പ്പെടെ സസ്തനികള്‍. അടുത്തിടെ ലഭിച്ച മഴയില്‍ ഊഷരമായ മേച്ചില്‍ സ്ഥലങ്ങള്‍ ഹരിതാഭമായതില് സന്തോഷത്തിലാണ് റാസല്‍ഖൈമയിലെ ക്ഷീരകര്‍ഷകര്‍. സാധാരണ മേയാന്‍ വിടുമ്പോള്‍ പുറമെ നിന്നത്തെിക്കുന്ന പുല്ലുകള്‍ കൂടി എത്തിക്കുകയാണ് പതിവ്. അദന്‍, അല്‍ജീര്‍, ശാം, ദിഗ്ദാഗ, ഹജ്ജാര്‍ മലനിരകളിലും താഴ്വാരങ്ങളും കേന്ദ്രീകരിച്ച് നൂറുകണക്കിന് കാലികള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ഒട്ടകങ്ങളും മറ്റു കാലികളും മേഞ്ഞിരുന്ന വിസ്തൃതിയേറിയ പ്രദേശങ്ങള്‍ പലതും പുതിയ റോഡുകളും വ്യവസായ സ്ഥാപനങ്ങളും കീഴടക്കി കഴിഞ്ഞു. ഇവിടെ വേലി തിരിച്ചാണ് അധികൃതര്‍ കാലികളും സുരക്ഷ ഉറപ്പുവരുത്തുന്നത്.
പര്‍വ്വത -പ്രാന്ത പ്രദേശങ്ങളിലുള്ള റോഡുകളില്‍ പ്രത്യേക സൂചകങ്ങളും കാണാം. മുത്തുവാരലിനും മല്സ്യബന്ധനത്തിനുമൊപ്പം അറബ് പഴമയുടെ പ്രൗഢ ജീവിത ഏടുകളില്‍ പ്രധാനമായിരുന്നു ക്ഷീരമേഖലയെന്നത് ശ്രദ്ധേയമാണ്. ഒട്ടകങ്ങള്‍, ആടുകള്‍, പശു തുടങ്ങിയവക്കൊപ്പം കഴുതകളുടെ പരിപാലനത്തിനും പൂര്‍വ്വികര്‍ ശ്രദ്ധ നല്‍കിയിരുന്നു. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെയും ചരക്ക് നീക്കത്തിന് പ്രധാന ആശ്രയം കഴുതകളായിരുന്നുവെന്നത് ശ്രദ്ധേയമാണ്. താമസ സ്ഥലങ്ങളോട് ചേര്‍ന്ന തോട്ടങ്ങള്‍ക്കൊപ്പം പക്ഷി-മൃഗാദികളെയും സംരക്ഷിക്കുന്ന രീതിയായിരുന്നു റാസല്‍ഖൈമയിലെ തദ്ദേശീയര്‍ പിന്തുടര്ന്നിരുന്നത്. പാലും അനുബന്ധ ഉല്പന്നങ്ങളും വീടുകളില്‍ നിന്ന് തന്നെ വിതരണവും ചെയ്തിരുന്നു.
ജീവിതായോധനത്തിന് പുതിയ മേഖലകള്‍ തുറന്ന് കിട്ടിയപ്പോള്‍ പുറം ജോലിക്കാരെ നിയമിച്ച് തോട്ടങ്ങളുടെയും കാലികളുടെയും സംരക്ഷണം തുടര്‍ന്നു. നിലവില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണ് താമസ സ്ഥലങ്ങളോട് കേന്ദ്രീകരിച്ചുള്ള കാലിവളര്ത്തലുള്ളത്. രാജ്യ നിയമങ്ങള്‍ അനുസരിച്ച് വാണിജ്യ ലൈസന്‍സുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയാണ് നിലവില്‍ ക്ഷീരകര്‍ഷകരുടെ പ്രവര്‍ത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.