ടൂറിസം കുതിപ്പിനൊരുങ്ങി റാസൽ ഖൈമ
text_fields‘2030ഓടെ റാസല്‍ഖൈമയിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് മൂന്നിരട്ടിയായി വര്‍ധിക്കും’-ദുബൈയില്‍ നടന്ന ആഗോള സര്‍ക്കാര്‍ സംഗമത്തിന്റെ രണ്ടാം ദിനത്തില്‍ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി പറഞ്ഞ വാക്കുകളാണിത്. ദീർഘ ദർശനത്തോടെ എല്ലാം മുൻകൂട്ടി ചെയ്യുന്ന യു.എ.ഇ ഭരണാധികാരിയുടെ വാക്കുകൾ വെറുതെയാവില്ലെന്ന് തെളിയിക്കുന്ന നടപടികളാണ് കഴിഞ്ഞ കാലങ്ങളിൽ റാസൽഖൈമയിലുണ്ടായ ടൂറിസം വികസനം. ഭൂപ്രകൃതിയാലും പൂര്‍വികര്‍ കൈമാറിയ സമ്പന്നമായ സംസ്കാരത്തിലും വേറിട്ടയിടമാണ് റാസല്ഖൈമയെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ ദര്‍ശനാത്മകമായ നേതൃത്വമാണ് റാസല്‍ഖൈമയുടെ അഭിലാഷങ്ങള്‍ക്ക് പ്രചോദനം. സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കി മാറ്റുന്ന മഹത്തായ നേതൃത്വം ദൈവം നാടിന് നല്കിയ വരദാനമാണ്.
ലോക വിനോദ ഭൂപടത്തില്‍ റാസല്‍ഖൈമയുടെ സ്ഥാനം മുന്‍നിരയിലാണ്. ഇതിന് മുന്നോടിയായി 2025ഓടെ നിലവിലെ ഹോട്ടല്‍ കപ്പാസിറ്റി ഇരട്ടിയാക്കും. നാടിന്റെ സമ്പദ് വ്യവസ്ഥയുടെ താക്കോലാണ് ഭൂപ്രകൃതി. 30 മിനിറ്റ് സമയ ദൈര്‍ഘ്യത്തില്‍ പര്‍വ്വതങ്ങള്‍, കടല്‍ തീരങ്ങള്‍, മണല്പരപ്പുകള്, പാര്‍ക്കുകള്‍, പൗരാണിക പ്രദേശങ്ങള്‍ തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ കഴിയുന്നന്നതും കുറഞ്ഞ ചെലവില്‍ പഞ്ചനക്ഷത്ര താമസ സൗകര്യം ലഭിക്കുന്നതും സഞ്ചാരികള്‍ക്ക് റാസല്‍ഖൈമയെ പ്രിയങ്കരമാക്കുന്നതില്‍ പ്രധാനമാണ്. വ്യവസായ മേഖലയിലും നിര്‍ണായകമായ വളര്‍ച്ചയാണ് റാസല്‍ഖൈമ കൈവരിച്ചത്. പ്രാദേശിക-അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ നിര്‍മാണശാലകള്‍ റാസല്‍ഖൈമയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ആഗോളവത്കരണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. അത് വജ്രം പോലെയാണ്. മിനുക്കിയാല്‍ കൂടുതല്‍ തിളങ്ങും. പൗരസമൂഹത്തിന് ജീവിക്കാനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നിടത്താണ് രാഷ്ട്രങ്ങളുടെ വിജയം. ഈ രംഗത്ത് യു.എ.ഇ കൈവരിച്ച നേട്ടം അസൂയാവഹമാണ്. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി തുടങ്ങിയ വ്യവസായങ്ങളും റാസല്ഖൈയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.ഔട്ട്ഡോര്‍ കംഫര്‍ട്ട് സൃഷ്ടിക്കാന്‍ ബൃഹദ് പദ്ധതിയാണ് റാസല്‍ഖൈമ ഒരുക്കുന്നത്. മികച്ച മാസ്റ്റർപ്ലാനാണ് ഇതിനായുള്ളത്. പ്രയോഗവത്കരണത്തിന് അതിവിദഗ്ധരെയാണ് നിയമിച്ചിട്ടുള്ളത്.
യു.എ.ഇ ഒരു വലിയ പൂന്തോട്ടമാണ്. ഏഴ് എമിറേറ്റുകളും മനോഹരങ്ങളായ പുഷ്പങ്ങളാണ്. രാജ്യത്തിന്റെ വിജയ വഴി നിര്‍ണയിക്കുന്നത് നാട്ടിലെ ജനങ്ങളാണ്. മനുഷ്യ വിഭവശേഷിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നിടത്താണ് വിജയം. സമൂഹം നെയ്തെടുക്കുന്ന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് അവരെ സംഘടിപ്പിക്കണം. ഭരണാധികാരികള്‍ പറയുന്നത് ജനങ്ങള്‍ കേള്‍ക്കണമെന്നില്ല. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ സമൂഹം നിരീക്ഷിക്കും. അതിനാല്‍ നേതാക്കളെന്ന നിലയില്‍ കാര്യങ്ങള്‍ ശരിയായ ദിശയില്‍ ചെയ്യേണ്ട കടമ നമ്മിൽ അര്‍പ്പിതമാണ്. സാങ്കേതിക വിദ്യയും ഡിജിറ്റല്‍ നവീകരണവും സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സ്വാതന്ത്ര്യവും സുരക്ഷയും കളിയാടുന്ന പരിതസ്ഥിതിയില്‍ മാത്രമാണ് സമൂഹം അഭിവൃദ്ധി പ്രാപിക്കുക. ഒരു രാഷ്ട്രത്തിന്റെ വിജയത്തിന്റെ മാനദണ്ഡം അഴിമതിമുക്ത സംവിധാനം കൂടിയാണ്. ഒരു സൈനികന് സേവന രംഗത്ത് തിളങ്ങുകയും ജനറല്‍ പദവി കൈവരിക്കുകയും ചെയ്യുന്നു. ജനറല്‍ പട്ടാളക്കാരനാകാന്‍ അര്‍ഹത നേടുന്നില്ല. രാഷ്ട്രത്തിനാവശ്യം മാതൃക കാണിക്കുന്ന സൈനികരാണ്. മറ്റുള്ളവര്‍ വെല്ലുവിളിയായി കാണുന്നതിനെ അവസരമായി കാണുന്ന സൈനികരെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശൈഖ് സഊദ് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.