റാസല്‍ഖൈമയില്‍ ആഗോള റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ഉച്ചകോടി
text_fieldsറാസല്‍ഖൈമ: ലോക വിപണിയില്‍ പ്രശസ്തരായ പ്രതിനിധികളും സംരംഭകരും റിയല്‍ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധ പ്രഭാഷകരും പങ്കെടുക്കുന്ന ആഗോള റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ഉച്ചകോടിക്ക് റാസല്‍ഖൈമ വേദിയാകുന്നു. യു.എ.ഇയില്‍ ദ്രുത വളര്‍ച്ച രേഖപ്പെടുത്തുന്ന റിയല്‍ എസ്റ്റേറ്റ് വിപണിയായ റാസല്‍ഖൈമയിലെ നിക്ഷേപ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഉച്ചകോടി മേയ് 20, 21 തീയതികളില്‍ അല്‍ ഹംറ ഇന്റര്‍നാഷനല്‍ എക്സിബിഷന് ആൻഡ് കോണ്‍ഫറന്‍സ് സെന്ററിലാണ് നടക്കുന്നത്.
മര്‍ജാനും റാക് ഹോസ്പിറ്റാലിറ്റി ഹോള്‍ഡിങ്ങുമായി സഹകരിച്ച് ഐ.ആര്.ഇ.ഐ.എസ് (ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സ് സിറ്റിസ്കേപ്) സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ പ്രശസ്ത നിക്ഷേപകര്‍ക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വ്യവസായ പ്രമുഖരെയും ഒരു വേദിയില്‍ അണിനിരത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
24 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായ സിറ്റിസ്കേപ്, ബുര്‍ജ് ഖലീഫ, ബാറ്റര്‍സീ പവര്‍ സ്റ്റേഷന് തുടങ്ങിയ പദ്ധതികള്‍ ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. നിക്ഷേപ സാധ്യതകള്‍ അടയാളപ്പെടുത്തുന്നതിനും പ്രാദേശിക-അന്താരാഷ്ട്ര വിപണികളെയും പരിചയപ്പെടുത്തുന്ന ഉച്ചകോടി ഇടപാടുകള്‍ നടത്തുന്നതിനും നെറ്റ് വര്‍ക്കിങ്ങിലൂടെ പുതിയ വിപണി രൂപപ്പെടുത്തുന്നതിനുള്ള പ്ലാറ്റ്ഫോമും ലഭ്യമാക്കും.
ഇമ്മേഴ്സിവ് നെറ്റ് വര്‍ക്കിങ് സെഷനുകള്‍, പ്രഭാഷണങ്ങള്‍, നിക്ഷേപ ചര്‍ച്ചകള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിലെ അജണ്ടകളിലെ പ്രധാന പരിപാടികള്‍. 390 കോടി ഡോളറില്‍ നിര്‍മാണം പുരോഗമിക്കുന്ന വിന് അല്‍ മര്‍ജാന്‍ ഐലന്റ് റിസോര്‍ട്ട് ഉള്‍പ്പെടെ വിപണിയിലെ പുതിയ പ്രവണതകള്‍, നിക്ഷേപം, മേഖലയുടെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന പദ്ധതികളുടെ സ്വാധീനം എന്നിവയെക്കുറിച്ച് വ്യവസായ പ്രമുഖരും നയരൂപവത്കരണ വിദഗ്ധരും ചര്‍ച്ച ചെയ്യും.
ജി.സി.സിയില്‍ നിന്നും ആഗോള വിപണികളില്‍ നിന്നും 500ഓളം പ്രതിനിധികളും നിക്ഷേപകരും വ്യത്യസ്ത വിഷയങ്ങളില്‍ 40 വിദഗ്ധരും പ്രഭാഷണങ്ങള്‍ നയിക്കും. സര്‍ക്കാര്‍ പിന്തുണയിലുള്ള പദ്ധതികളും വിനോദ മേഖലയുടെ വളര്‍ച്ചക്കൊപ്പം റിയല്‍ എസ്റ്റേറ്റ് ഹോട്ട്സ്പോട്ടുകളിലൊന്നായും ലോകം റാസല്‍ഖൈമയെ അടയാളപ്പെടുത്തുന്ന ഘട്ടത്തിലാണ് അന്താരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ഉച്ചകോടിക്ക് എമിറേറ്റ് വേദിയാകുന്നുവെന്നത് ശ്രദ്ധേയമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.