സുരക്ഷ ഉറപ്പാക്കാൻ ജെ.ബി.ആറിൽ ഇ-സ്കൂട്ടറുകൾക്ക് നിയന്ത്രണം
text_fieldsദുബൈ: താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബൈ ജുമൈറ ബീച്ച് റസിഡന്റ്സ്(ജെ.ബി.ആർ) മേഖലയിൽ ഇ-സ്കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും നിരോധനമേർപ്പെടുത്തി അധികൃതർ.
അപകടങ്ങൾ കുറക്കാനും സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതിനുമാണ് നടപടിയെന്ന് മാനേജ്മെന്റിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇ-ബൈക്കുകളുടെയും ഇ-സ്കൂട്ടറുകളുടെയും ക്രോസ്-ഔട്ട് ഐക്കണുകളുള്ള അറബിയിലും ഇംഗ്ലീഷിലുമുള്ള അറിയിപ്പുകൾ പ്രദേശത്ത് അധികൃതർ സ്ഥാപിച്ചിട്ടുണ്ട്.
നിരവധി സന്ദർശകർ എത്തിച്ചേരുന്ന പ്രദേശത്ത് ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും നിയന്ത്രിച്ചത് സുരക്ഷക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ ദുബൈ മെട്രോയിലും ട്രാമിലും സുരക്ഷ പരിഗണിച്ച് ഇവക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇ-സ്കൂട്ടർ ഉപയോഗം വർധിച്ചതോടെ അപകടങ്ങളും വർധിച്ചിട്ടുണ്ട്.
നിയമം പാലിക്കാത്ത ഇ-സ്കൂട്ടർ ഡ്രൈവർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ തുടർച്ചയായി വ്യക്തമാക്കിയിട്ടുണ്ട്. 16 വയസ്സിന് താഴെയുള്ളവർ ഇ-സ്കൂട്ടർ ഓടിക്കുക, വേഗപരിധി പാലിക്കാതിരിക്കുക, റിഫ്ലക്ടിവ് ജാക്കറ്റുകളും ഹെൽമറ്റും ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും വിധത്തിൽ വാഹനമോടിച്ച റൈഡർമാർക്ക് 300 ദിർഹമാണ് പിഴ ചുമത്തുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.