11ാം വർഷത്തിലും സഹദേവന്റെ ഇഫ്താര്‍ സൗഹൃദം
text_fieldsറാസല്‍ഖൈമയില്‍ താമസസ്ഥലത്ത് ഒരുക്കിയ കൊടുങ്ങല്ലൂര്‍ സ്വദേശി സഹദേവന്റെ ഇഫ്താര്‍ വിരുന്ന്
റാസല്‍ഖൈമ: കൊടുങ്ങല്ലൂര്‍ അഞ്ചങ്ങാടി സ്വദേശിയായ സഹദേവന് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ മലയാളികളുള്‍പ്പെടെ വിവിധ രാജ്യക്കാര്‍ പങ്കെടുത്തു. 11ാമത് വര്‍ഷമാണ് റാസല്‍ഖൈമ അല്‍ ജീറിലെ താമസ സ്ഥലത്ത് സഹദേവന് ഇഫ്താര്‍ ഒരുക്കുന്നത്. 17 പേരെ ക്ഷണിച്ചായിരുന്നു ആദ്യത്തെ ഇഫ്താര്‍ വിരുന്ന്. തുടര്‍ന്നും നോമ്പുതുറ ഒരുക്കല്‍ തുടരണമെന്ന ആവശ്യം കുടുംബവുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ പിന്തുണച്ചതാണ് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നതിന് കാരണമായതെന്ന് സഹദേവന് പറയുന്നു. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇക്കുറിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പാകിസ്താന്, ബംഗ്ലാദേശ് സ്വദേശികളും സഹദേവന്റെ ഇഫ്താര്‍ സുപ്രയിലെ അതിഥികളായി. മനുഷ്യ ബന്ധങ്ങളില്‍ ഊഷ്മളത നിറക്കുന്നതാണ് ഇത്തരം കൂടിച്ചേരലുകളെന്ന് സഹദേവന്റെ ഇഫ്താര്‍ സംഗമത്തിനെത്തിയവര്‍ അഭിപ്രായപ്പെട്ടു. 30 വര്‍ഷമായി യു.എ.ഇയിലുള്ള സഹദേവന് റാക് സേവനം സെന്റര്‍ പ്രവര്‍ത്തകനാണ്. ഭാര്യ: പ്രസന്ന. മകള്‍: മീനാക്ഷി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.