ആഴക്കടലിൽ അജ്ഞാതമായി അനിൽ
text_fieldsഫുജൈറ: ഫുജൈറയിലെ കടലിൽ കാണാതായ മലയാളി മുങ്ങൽ വിദഗ്ധൻ അനിൽ സെബാസ്റ്റ്യനെ മൂന്നു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെയാണ് (34) കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികൾക്കിടെ തിങ്കളാഴ്ച മുതൽ കാണാതായത്. 10 വർഷത്തിലധികമായി ഡൈവിങ് മേഖലയിൽ ജോലിചെയ്യുന്ന അനിൽ ഇന്ത്യയിലെ മികച്ച മുങ്ങൽ വിദഗ്ധരിൽ ഒരാളാണ്. ഇദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഡൈവിങ്ങിൽ മികച്ച പരിചയവും കഴിവുമുള്ള അനിലിന് എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന അത്ഭുതത്തിലാണ് സഹപ്രവർത്തകർ. കപ്പലിന്റെ അടിത്തട്ടിലുള്ള നെറ്റിൽ കുടുങ്ങി അപകടം വരാനാണ് സാധ്യതയെന്ന് ഷിപ്പിങ് മേഖലയിൽ ജോലിചെയ്യുന്ന സുഹൃത്തുക്കൾ പറയുന്നു. കപ്പലിന്റെ അടിത്തട്ടിലേക്കുള്ള ആഴം 11 മീറ്ററാണ്. അത്ര ദൂരം മാത്രമാണ് ഡൈവേസിന് പോകേണ്ടിവരുക. അതിൽ കൂടുതൽ ആഴത്തിൽ പോയാൽ ശ്വാസതടസ്സം ഉണ്ടാകുമെന്നും സുഹൃത്തുക്കൾ പറയുന്നു. അനിൽ കപ്പൽ വൃത്തിയാക്കാൻ മുങ്ങിയ ഭാഗത്ത് 200 മീറ്ററോളം താഴ്ചയുണ്ടെന്ന് പറയപ്പെടുന്നു. കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ ഉള്ളിൽ കയറി വൃത്തിയാക്കുന്ന ജോലിയിലെ സൂപ്പർവൈസറായിരുന്നു അനിൽ.
അതിസാഹസികമായ അപകടം നിറഞ്ഞ ഈ ജോലിയിൽ വിദഗ്ധരായ ഡൈവർമാർക്കു മാത്രമാണ് അനുമതി ലഭിക്കുക. നിശ്ചിത സമയം കഴിഞ്ഞിട്ടും അനിൽ മുകളിലേക്ക് തിരിച്ചെത്താത്തതിനെ തുടര്ന്ന് കപ്പൽ അധികൃതർ ഫുജൈറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫുജൈറ കോസ്റ്റ് ഗാർഡും മറ്റു മുങ്ങൽ വിദഗ്ധരും ചേർന്ന് തിരച്ചിൽ നടത്തിയിട്ടും ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഹെലികോപ്ടർ സേവനങ്ങൾ ഉപയോഗിച്ചും രക്ഷാപ്രവർത്തനങ്ങൾ നടത്തിയിരുന്നു. റിമോട്ട് ഓപറേറ്റഡ് വെഹിക്കിളിന്റെ സഹായവും തേടിയിട്ടുണ്ട്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈൻ എന്ന സ്ഥാപനത്തിലാണ് അനിൽ ജോലി ചെയ്തിരുന്നത്. ഫുജൈറയിലുള്ള ഭാര്യ ടെസിയും നാലു വയസ്സുകാരി മകളും അനിൽ ഉടൻ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിലും പ്രാർഥനയിലുമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.