വർണവെളിച്ചത്തിൽ മുങ്ങി ഷാർജ; ലൈറ്റ് ഫെസ്റ്റിവലിന് തുടക്കം
text_fieldsഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദി
ഷാർജ: വർണവെളിച്ചത്തിൽ മുങ്ങിയ രാവിൽ ഷാർജയിലെ വിശ്വപ്രസിദ്ധമായ ലൈറ്റ് ഫെസ്റ്റിവലിന് പ്രൗഢ തുടക്കം. എമിറേറ്റിലെ വിവിധ ലാൻഡ്മാർക്കുകൾ വർണവെളിച്ചത്തിൽ തിളങ്ങുന്ന ഫെസ്റ്റിവലിന്റെ 13ാം എഡിഷൻ ബുധനാഴ്ച രാത്രിയാണ് ആരംഭിച്ചത്. 18 വരെ മേള നീണ്ടുനിൽക്കും. ആഗോള പ്രശസ്തരായ കലാകാരന്മാർ രൂപകൽപന ചെയ്ത ദൃശ്യങ്ങളാൽ മിന്നിത്തിളങ്ങുന്ന ഫെസ്റ്റിവൽ ദിനങ്ങൾ അവിസ്മരണീയമായ കാഴ്ചയാണ് ഇത്തവണയും സന്ദർശകർക്ക് ഒരുക്കിയിട്ടുള്ളത്.
ഇത്തവണ എമിറേറ്റിലെ 12 സ്ഥലങ്ങളിലായി 12 ദിവസങ്ങളിൽ ലൈറ്റ് ഷോകൾ അരങ്ങേറും. വൈകുന്നേരം ആറു മുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അർധരാത്രി വരെയും ഷോകളുണ്ടാകും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഷാർജ പൊലീസ്, ജനറൽ സൂഖ് - അൽ ഹംരിയ, കൽബ വാട്ടർഫ്രണ്ട് എന്നിവയാണ് ഈ വർഷം പുതുതായി മേളയിൽ ചേർത്ത മൂന്ന് ലൊക്കേഷനുകൾ. ഖാലിദ് ലഗൂൺ, അൽ മജാസ് വാട്ടർഫ്രണ്ട്, ബീഅ ഗ്രൂപ് ഹെഡ്ക്വാർട്ടേഴ്സ്, അൽ ദൈദ് കോട്ട, ഷാർജ മോസ്ക്, ശൈഖ് റാശിദ് അൽ ഖാസിമി മസ്ജിദ്, അൽ നൂർ മസ്ജിദ്, അൽ റാഫിസ ഡാം എന്നിവയാണ് ഷോ അരങ്ങേറുന്ന മറ്റു സ്ഥലങ്ങൾ. അതോടൊപ്പം ഷാർജയിലെ യൂനിവേഴ്സിറ്റി സിറ്റി ഹാൾ കെട്ടിടത്തിന് മുന്നിൽ സ്ഥിതിചെയ്യുന്ന ലൈറ്റ് വില്ലേജിൽ 55ലധികം ദേശീയ പദ്ധതികളുടെ ഷോകൾ ഫെബ്രുവരി ഒന്നു മുതൽ ആരംഭിച്ചിട്ടുണ്ട്. ഷാർജ വാണിജ്യ, വിനോദ സഞ്ചാര വികസന വകുപ്പാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷത്തെ ലൈറ്റ് ഫെസ്റ്റിവൽ കാണാൻ 13 ലക്ഷം സന്ദർശകർ എത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.