പ്രകൃതിയെ അടുത്തറിയാന്‍ സർ ബനിയാസ് ദ്വീപ്
text_fieldsസാഹസിക സവാരിയിലൂടെയും കയാക്കിങ്ങിലൂടെയും മൗണ്ടന്‍ ബൈക്കിങ്ങിലൂടെയും ഹൈക്കിങ്ങിലൂടെയും സാഹസിക പ്രിയരുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് സർ ബനിയാസ് ദ്വീപ്. ഒപ്പം പ്രകൃതിയെ അടുത്തറിയാനുള്ള അവസരവുമാണ് അബൂദബി ഒരുക്കിയിരിക്കുന്നത്. യു.എ.ഇയിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപായ സർ ബനിയാസിന് 87 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണുള്ളത്. 1977ല്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് ആണ് സർ ബനിയാസിനെ വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് മൃഗങ്ങള്‍ക്കും എണ്ണിയാലൊടുങ്ങാത്ത മരങ്ങള്‍ക്കും അഭയമരുളുന്ന കേന്ദ്രമായി മാറിക്കഴിഞ്ഞ സർ ബനിയാസ് ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പ് പ്രകൃതിദത്തമായി രൂപം കൊണ്ടതാണ്. അബൂദബിയിലെ ആദ്യ നിവാസികളായ ബനിയാസ് ഗോത്രത്തില്‍ നിന്നാണ് സർ ബനിയാസ് എന്ന നാമം കടം കൊള്ളുന്നത്. സർ ബനിയാസില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ മനുഷ്യര്‍ താമസം തുടങ്ങുന്നത്. നാലായിരം വര്‍ഷത്തിനും അപ്പുറം ഇവിടെ മനുഷ്യ സാന്നിദ്യം ഉണ്ടായിരുന്നതായി തെളിവുകള്‍ വ്യക്തമാക്കുന്നു. സർ ബനിയാസില്‍ 36 പുരാവസ്തു പ്രദേശങ്ങളാണ് ഇതിനകം കണ്ടെത്തിയത്.
600 എ.ഡിയിലുണ്ടായിരുന്ന ക്രൈസ്തവ സന്യാസി മഠമാണ് ഇവയിലേറ്റവും പുരാതനമായതെന്നാണ് നിഗമനം. 1992ലാണ് ഡോ. ജോസഫ് എല്‍ഡേഴ്സിന്റെ നേതൃത്വത്തിൽ ഗവേഷക സംഘം ഇതു കണ്ടെത്തിയത്. 2010 ഡിസംബറില്‍ ഈ ക്രൈസ്തവ സന്യാസി മഠം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. നെസ്റ്റോറിയന്‍ ക്രൈസ്തവർ 750 എ.ഡി വരെ ഇത് ഉപയോഗിച്ചിരുന്നുവെന്നാണ് ഡോ. ജോസഫ് എല്‍ഡേഴ്സിന്റെ നിഗമനം.
സർ ബനിയാസ് വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചതിനു പിന്നാലെ മരുഭൂമികളെ ഹരിതവല്ക്കരിക്കുന്നതിനുള്ള പദ്ധതികളും ഇവിടെ വ്യവസ്ഥാപിതമായി നടപ്പാക്കിയിരുന്നു. തദ്ഫലമായി പ്രദേശം പച്ചപ്പില്‍ കുളിച്ചു. ആഴ്ചാന്ത്യങ്ങളില്‍ സർ ബനിയാസിലേക്ക് സഞ്ചാരികളൊഴുകി. ഒരുവര്‍ഷം മുമ്പ് വരെ ബുക്ക് ചെയ്യേണ്ടിയിരുന്നു ഇവിടെ എത്തിപ്പെടാന്‍ അവസരം ലഭിക്കാന്‍. ഇവിടെയെത്തുന്നവര്‍ക്ക് സ്വതന്ത്രമായി വിഹരിക്കുന്ന അനേകം വന്യജീവികളെ കാണാം. സർ ബനിയാസില്‍ റിസോര്‍ട്ടും സ്പായുമൊക്കെ ഒരുക്കിയിട്ടുണ്ട്. കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പ്പാദിക്കുന്നുമുണ്ട്. നിലവില്‍ ഇങ്ങനെ 850 കിലോവാട്ട്സ് വൈദ്യുതിയാണ് ഇവിടെ ഉദ്പാദിപ്പിക്കുന്നത്. സോളാര്‍ ഊര്‍ജ സംവിധാനവും ഉപയോഗപ്പെടുന്നുണ്ട്. സർ ബനിയാസ് വിമാനത്താവളമാര്ഗവും ഇവിടേക്ക് എത്താനാവും. കപ്പല്‍ മാര്‍ഗവും സർ ബനിയാസിലേക്ക് യാത്രാ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.