മുഴുപ്പട്ടിണിയിൽ ഏഴ് ദിവസം; കൈപിടിച്ച് കപ്പലേറ്റിയ അറബിയും സിന്ധിയും
text_fieldsഏഴ് പതിറ്റാണ്ട് മുമ്പ് പ്രവാസ ലോകത്തേക്ക് ആദ്യം കാലെടുത്തുവെച്ച മലയാളികളിൽ ഒരാളാണ് ‘അവ്വൽ മലബാറി’ എന്ന അഹ്മദ് കുട്ടിക്ക. 1953ൽ യു.എ.ഇയിൽ എത്തിയ കാലത്തെ റമദാനിൽ തെളിനീരായി ഒഴുകിയെത്തിയവരെ അദ്ദേഹം ഓർത്തെടുക്കുന്നു
1953ലെ ഒരു നോമ്പുകാലം. ചിന്നിച്ചിതറിക്കിടക്കുന്ന എമിറേറ്റുകളുടെ കൂട്ടമായിരുന്നു അന്ന് യു.എ.ഇ. കണ്ണെത്താ മരുഭൂമിയും കരകാണാക്കടലും ഈന്തപ്പനകളും ഗാഫ്മരങ്ങളും മാത്രമുണ്ടായിരുന്ന നാട്. ഖോർഫുക്കാനിലെ അടയാളപ്പാറ നീന്തിക്കടന്ന് പ്രവാസത്തിന്റെ ഒഴുക്ക് തുടങ്ങിയിട്ടേയുള്ളൂ. കാതങ്ങൾ കടന്ന് കപ്പലേറി ആദ്യമായി അറബ് മണ്ണിൽ കാലുകുത്തിയവരിൽ ഒരാളായിരുന്നു തൃശൂർ ചാവക്കാട് സ്വദേശി അഹ്മദ് കുട്ടി. അവ്വൽ മലബാരി (ആദ്യത്തെ മലബാറി) എന്നായിരുന്നു അദ്ദേഹത്തെ അറബികൾ വിളിച്ചിരുന്നത്.
യു.എ.ഇയിലെ ആദ്യത്തെ ഫുട്ബാൾ കളിക്കാരനായും (അവ്വൽ കുർറ) ടൈപിസ്റ്റായും (അവ്വൽ തോബിയ) അഹ്മദ് കുട്ടിയെ അവർ വിശേഷിപ്പിച്ചു. പട്ടിണി കിടന്ന ദിനരാത്രങ്ങളിൽ തെളിനീരായി വന്ന ആ മനുഷ്യരെ കുറിച്ച ഓർമകൾ പങ്കുവെക്കുകയാണ് 86കാരനായ കുട്ടിക്ക. തൊണ്ട നനക്കാൻ പോലും വെള്ളമില്ലാത്ത നോമ്പുകാലമായിരുന്നു അത്. വെള്ളത്തിൽ പുഴുവുണ്ടാകും, കടലിലാണെങ്കിൽ ഉപ്പുവെള്ളവും. ഏഴ് ദിവസത്തോളം ഒന്നും കഴിക്കാതെ മുഴുപ്പട്ടിണിയിൽ കിടന്ന ദിനരാത്രങ്ങൾ. പടച്ച തമ്പുരാനോട് പ്രാർഥിക്കുക മാത്രമായിരുന്നു ഏക വഴി. ഉള്ളം പൊള്ളുന്ന പ്രാർഥനയുടെ ഉത്തരമെന്നോണം കടലോരത്ത് എത്താൻ ഉൾവിളിയുണ്ടായി. ഖത്തറിലേക്ക് പുറപ്പെടുന്ന ലോഞ്ചിന്റെ അമരക്കാരൻ മുഹമ്മദിനെ പരിചയപ്പെട്ടത് അവിടെവെച്ചാണ്. ഖത്തറിലേക്ക് വരട്ടെ എന്ന് ചോദിച്ചപ്പോൾ കയറിക്കോളൂ എന്നായിരുന്നു അറബിയായ മുഹമ്മദിന്റെ മറുപടി. 50 രൂപയായിരുന്നു യാത്രാക്കൂലി. കൈയിൽ നയാ പൈസയും പാസ്പോർട്ടും ഇല്ലെങ്കിലും രണ്ടും കൽപിച്ച് കപ്പലിൽ കയറി. കുറേപ്പേരുണ്ടായിരുന്നു കപ്പലിൽ.
ഇവിടെ വെച്ച് പരിചയപ്പെട്ട ഇന്ത്യക്കാരനായ സിന്ധിയായ ഷസ്റാൻ ദാസ് 100 രൂപ നൽകി. കപ്പൽ യാത്രക്കിടെ തന്റെ ജീവിതകഥകളെല്ലാം മുഹമ്മദുമായി പങ്കുവെച്ചു. സങ്കടങ്ങളെല്ലാം കേട്ട അദ്ദേഹം ഒരുരൂപ പോലും വാങ്ങാതെയാണ് ഖത്തറിൽ ഇറക്കിയത്. 50 രൂപ നൽകിയെങ്കിലും അദ്ദേഹം നിരസിച്ചു. ആ പണംകൊണ്ട് ഭക്ഷണം വാങ്ങിക്കഴിക്കാനായിരുന്നു നിർദേശം. ഖത്തറിലെത്തിയതും ഷസ്റാൻ ദാസ് തന്ന പണവുമായി വയറുനിറയെ ഭക്ഷണം വാങ്ങിക്കഴിച്ചു. ഒരു മുൻപരിചയവുമില്ലാതെ പണം തന്ന് സഹായിച്ച ഷസ്റാൻ ദാസിന് വേണ്ടി തന്റെ ഉമ്മ മരിക്കുവോളം പ്രാർഥിക്കുമായിരുന്നുവെന്ന് കുട്ടിക്ക പറയുന്നു. മാസങ്ങൾക്ക് ശേഷം വീണ്ടും ദുബൈയിൽ തിരിച്ചെത്തി. ജോലിയും കൂലിയുമില്ലാത്ത ദിനങ്ങൾ. മുടിവെട്ടാൻ പോലും പണമില്ലാത്തതിനാൽ തലമുടി തഴച്ചുവളർന്നു. അങ്ങനെയാണ് ‘ഹിപ്പി’ സ്റ്റൈൽ അവതരിപ്പിച്ചത്. ഇറാനികളുടെ ഉണങ്ങിയ റൊട്ടിയായിരുന്നു നോമ്പുതുറക്ക് പലപ്പോഴും കിട്ടിയിരുന്നത്. ഇടയത്താഴത്തിന് ഒന്നുമുണ്ടാകില്ല. ഒരുകണക്കിന് നോമ്പ് ഒരു സൗകര്യമായിരുന്നു. പടച്ചവന്റെ കൂലി വാങ്ങി പട്ടിണി കിടക്കാമല്ലോ. അതിനിടയിലും സഹായിച്ച ഒരുപാട് അറബികളുണ്ട്. ഭക്ഷണവും പണവും ജോലിയും നൽകിയവരുണ്ട്.
1969ൽ പരിചയപ്പെട്ട ജുനൈദ് മുഹമ്മദ് അൽഹാജ് അബ്ദുല്ലയെ ഇപ്പോഴും മറക്കാൻ കഴിയുന്നില്ല. ബർദുബൈയിലെ പള്ളി പണിയുന്ന സമയമാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് എന്നും അഹ്മദ് കുട്ടിക്കും എത്തിച്ചു. അവരോടൊപ്പം ഹജ്ജിന് പോകാൻ കഴിയുന്ന രീതിയിൽ ആ സ്നേഹം വളർന്നു. ഇപ്പോഴും ആ കുടുംബവുമായി ബന്ധമുണ്ട്. ‘എന്റെ കൂടെ പോരേ’ എന്ന് പറഞ്ഞ് പല അറബികളും വിളിച്ചുകൊണ്ടുപോകും. വീട്ടിലെത്തിച്ച് വയർ നിറയെ ഭക്ഷണം തരും. റോളക്സ് വാച്ചിന്റെ ഉടമ അഹ്മദ് സിദ്ദീഖി ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പോഴും അദ്ദേഹത്തിന്റെ മക്കളുമായി ബന്ധമുണ്ട്. ജോലി കിട്ടിയപ്പോൾ താമസ സ്ഥലത്ത് ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി. എട്ട് അണക്ക് മീനും ഒരു രൂപക്ക് അരിയും ലഭിക്കും.
ദുബൈയിൽ ഇന്നത്തെ പോലെ വലിയ കെട്ടിടങ്ങളൊന്നുമുണ്ടായിരുന്നില്ല. ഓലകൊണ്ടുണ്ടാക്കിയ ജോപ്പടകളായിരുന്നു ഏറെയും. 1962ൽ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജൻസിയിൽ ജോലിക്ക് ചേർന്നു. ഇതോടെ പൊളിറ്റിക്കൽ കുട്ടി എന്ന പേര് വീണു. യു.എ.ഇയുടെ ഒട്ടുമിക്ക ഭരണാധികാരികളെയും നേരിൽ കാണാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട് ഈ ‘അവ്വൽ മലബാരി’ക്ക്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയെങ്കിലും ഇപ്പോഴും എല്ലാ വർഷവും നോമ്പുകാലത്ത് യു.എ.ഇയിലേക്ക് ഒരു വരവുണ്ട്. എല്ലാവരെയും കാണും, സൗഹൃദം പുതുക്കും, റമദാനിന്റെ അവസാനം നാട്ടിലേക്ക് മടങ്ങും. ഇത്തവണയും അതിന് മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.