കോവിഡ് കൂടുന്നു; മരണനിരക്ക് ഉയരാത്തത് ആശ്വാസം
text_fieldsദുബൈ: യു.എ.ഇയിൽ കോവിഡ് കേസുകളിൽ കഴിഞ്ഞ മൂന്നാഴ്ചകളിൽ വർധനവുണ്ടായെങ്കിലും മരണനിരക്ക് കൂടാത്തത് ആശ്വാസം. കഴിഞ്ഞദിവസങ്ങളിൽ രാജ്യത്ത് 2700ലേറെയാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം. ഡിസംബർ ആദ്യവാരത്തിൽ 50ൽ താഴെയെത്തിയ രോഗികളുടെ എണ്ണമാണ് ഒരു മാസത്തിനിടെ വർധിച്ചത്. എന്നാൽ, കോവിഡിന്റെ ആദ്യ തരംഗത്തിലെ പോലെ ഗുരുതര രോഗലക്ഷണമുള്ളവരുടെ എണ്ണവും മരണനിരക്കും വർധിച്ചിട്ടില്ല.
യു.എ.ഇയിൽ നടപ്പാക്കിയ ശക്തമായ വാക്സിനേഷനാണ് ഗുരുതരാവസ്ഥയിലേക്ക് മാറാതെ സാഹചര്യം പിടിച്ചുനിർത്തിയതെന്നാണ് വിലയിരുത്തൽ. യോഗ്യരായ മുഴുവനാളുകൾക്കും ഒരു ഡോസ് വാക്സിനും 92ശതമാനം പേർക്കും രണ്ടു ഡോസും നൽകി. ബൂസ്റ്റർ ഡോസ് നൽകുന്നതും ത്വരിതഗതിയിൽ മുന്നോട്ടുപോകുന്നുണ്ട്.
വാക്സിനേഷൻ പൂർത്തിയായി ആറുമാസം പിന്നിട്ട എല്ലാവർക്കും നിലവിൽ ബൂസ്റ്റർ ഡോസ് ലഭ്യമാക്കി. പുതുതായി രോഗം ബാധിച്ച മിക്കവർക്കും ചെറിയ ലക്ഷണമാണ് കാണിക്കുന്നത്. പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ മാരകമല്ലെന്നതും ഇതിന് കാരണമാണ്.
വാക്സിനേഷൻ പൂർത്തീകരിച്ച് ആറുമാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസെടുക്കാൻ മടികാണിക്കരുതെന്ന് കഴിഞ്ഞദിവസവും ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റി(എൻ.സി.ഇ.എം.എ) ഓർമപ്പെടുത്തി. വൈറസിന്റെ വകഭേദങ്ങൾ തടയാൻ ബൂസ്റ്റർ അനിവാര്യമാണെന്ന പഠനം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡിന്റെ പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്, പ്രത്യേകിച്ച് പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും സ്വയം ചികിത്സിക്കാതെ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് സാനിറ്റൈസ് ചെയ്യുക എന്നിവ ശ്രദ്ധിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ബൂസ്റ്റർ ഡോസ് ലഭ്യമാക്കിയിട്ടുമുണ്ട്.
പി.സി.ആർ പരിശോധന നല്ലത്
ദുബൈ: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കുടുംബ-സൗഹൃദ കൂടിച്ചേരലുകൾക്കുമുമ്പായി പി.സി.ആർ പരിശോധന നല്ലതാണെന്ന് അധികൃതർ. തുടക്കം മുതൽ കോവിഡിനെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത് ടെസ്റ്റുകൾ വർധിപ്പിച്ചതിനാലാണെന്നും ആരോഗ്യവകുപ്പ് വക്താവ് ഡോ. നൂറ അൽ ഗൈഥി ചൂണ്ടിക്കാട്ടി. ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കണമെന്നും മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവയിൽ ജാഗ്രത വേണമെന്നും അവർ ചൂണ്ടിക്കാട്ടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.