മലയാളികൾ രക്ഷിച്ച ആ പൂച്ചയുടെ കുഞ്ഞ് ഇവിടെയുണ്ട്, ശൈഖ് മുഹമ്മദിനൊപ്പം
text_fieldsദുബൈ: യു.എ.ഇയുടെ ഭരണ തന്ത്രങ്ങൾ മെനയുന്ന ചർച്ച. വേദിയിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അതിന് നടുവിലായി ഒരു കുഞ്ഞുപൂച്ച... രാജകീയ പ്രൗഢിയിൽ ഇരിക്കുന്ന ആ പൂച്ചക്കുഞ്ഞിനെ യു.എ.ഇ പ്രസിഡന്‍റ് ഇടക്കിടെ തലോടുന്നതും കാണാം.
ഈ പൂച്ചക്കുഞ്ഞ് ഇവിടെ എത്തിയതിന് പിന്നിലെ മലയാളി ബന്ധമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. മൂന്ന് മാസം മുൻപ് ദുബൈ നാഇഫിൽ നിന്ന് മലയാളികൾ രക്ഷിച്ച ഗർഭിണി പൂച്ചയുടെ കുഞ്ഞാണ് യു.എ.ഇ ഭരണാധികാരികളുടെ യോഗവേദിയിലും ഇടംപിടിച്ചത്. ദുബൈ അൽ മർമൂമിൽ നടന്ന യോഗത്തിലാണ് പൂച്ചക്കുഞ്ഞിനെയും കാണുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 24നാണ് കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, കോഴിക്കോട് വടകര സ്വദേശിയും ഗ്രോസറി ഉടമയുമായ അബ്ദുൽ റാഷിദ്, മൊറോക്കോ സ്വദേശി അഷറഫ്, പാകിസ്താൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവർ ചേർന്ന് പൂച്ചയെ രക്ഷിച്ചത്. കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ താഴേക്ക് ചാടിച്ച് രക്ഷിക്കുകയായിരുന്നു. താഴെ തുണി പിടിച്ചിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷിച്ചെടുത്തു.
ഈ വീഡിയോ ശ്രദ്ധയിൽപെട്ട ശൈഖ് മുഹമ്മദും വീഡിയോ ഷെയർ ചെയ്തു. അന്ന് രാത്രി തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയും പൂച്ചയെ കൊണ്ടുപോകുകയും ചെയ്തു. പിന്നീട് നാല് പേർക്ക് 50,000 ദിർഹം വീതം (പത്ത് ലക്ഷം രൂപ) പാരിതോഷികവും നൽകി.
ശേഷം ഈ പൂച്ച എവിടെയാണെന്ന് ആർക്കും വിവരമില്ലായിരുന്നു. എന്നാൽ, ഈ പൂച്ചയെ ദുബൈ രാജകുടുംബം തന്നെ ഏറ്റെടുത്ത് വളർത്തിയെന്നാണ് പുതിയ ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.