അബൂദബിയിൽ റമദാൻ നൈറ്റ്സ് കാമ്പയിൻ ആരംഭിച്ചു
text_fieldsഅബൂദബി: സാംസ്കാരിക ടൂറിസം വകുപ്പ് അബൂദബിയിൽ റമദാൻ നൈറ്റ്സ് കാമ്പയിൻ ആരംഭിച്ചു. വിശുദ്ധ മാസത്തിലുടനീളം വിനോദ പരിപാടികൾ ആസ്വദിക്കാൻ പ്രത്യേക ഓഫറുകളുമായാണ് കാമ്പയിൻ നടത്തുന്നത്. തലസ്ഥാന നഗരിയിലും അബൂദബിയിലെ മറ്റു മേഖലകളിലും 70ലധികം ഹോട്ടലുകൾ, റെസ്റ്റാറൻറുകൾ, മാളുകൾ എന്നിവിടങ്ങളിലെ എക്സ്ക്ലൂസിവ് ഓഫറുകളും വിളംബരം ചെയ്യുന്നു. ഹോട്ടലുകളിലെ താമസസൗകര്യ പാക്കേജുകളിൽ പകുതിയും പ്രാദേശിക സമൂഹത്തിനും സന്ദർശകർക്കും ഒരുപോലെ പ്രയോജനം നേടാം. ഉപവസിക്കുന്നവർക്കും അല്ലാത്തവർക്കും പ്രത്യേക ഭക്ഷണം തിരഞ്ഞെടുക്കാനും കഴിയും.
റമദാൻ നൈറ്റ്സ് കാമ്പയിനിലൂടെ സമൂഹത്തിനിടയിൽ വിശുദ്ധമാസത്തിൽ അസാധാരണവും അവിസ്മരണീയവുമായ അനുഭവങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കുകയാണെന്ന് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് ടൂറിസം ആൻഡ് മാർക്കറ്റിങ് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ അലി ഹസ്സൻ അൽ ഷൈബ പറഞ്ഞു. ടൂറിസം മേഖലയിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള സഹകരണ ശ്രമങ്ങളുടെ ഫലമാണിതെന്നും പ്രാദേശിക സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ഓഫറുകളിലൂടെ ടൂറിസം മേഖലയുടെ പ്രകടനം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിനോദ പരിപാടികളിൽ പങ്കെടുക്കാൻ സന്ദർശകർക്കും താമസക്കാർക്കും അവസരം ലഭിക്കും. സാംസ്കാരിക ടൂറിസം മേഖലയിലെ സാമ്പത്തിക മികവിന് ഈ ശ്രമം ഗുണപരമായേക്കുമെന്നാണ് കണക്കുകൂട്ടൽ.
ഫെരാരി വേൾഡ് അബൂദബി സന്ദർശകർക്ക് ഉച്ച ഒന്നുമുതൽ പ്രവേശന ടിക്കറ്റിനൊപ്പം സൗജന്യ കോംബോ ഭക്ഷണം ആസ്വദിക്കാനവസരമൊരുക്കിയാണ് വിനോദ പരിപാടികൾ ആസ്വദിക്കാൻ ക്ഷണിക്കുന്നത്. യാസ് എൻറർെടയ്ൻമെൻറ് സിറ്റികളും ഒരു മാസത്തെ സാഹസിക വിനോദങ്ങൾക്കായി ഒരുങ്ങി. വിനോദ നഗരത്തിൽ സന്ദർശകർക്ക് എല്ലാ ഗെയിമുകളും ആസ്വദിക്കാൻ 100 ദിർഹം മുടക്കിയാൽ പ്രവേശിക്കാം. വൈകുന്നേരം നാലു മുതൽ രാത്രി എട്ടു വരെ ഗെയിമുകൾ മതിവരുവോളം ഇവിടെ ആസ്വദിക്കാം.
43 ലധികം ഗെയിമുകൾ, വാട്ടർ സ്ലൈഡുകൾ, വിനോദ സൗകര്യങ്ങൾ എന്നിവ ആസ്വദിക്കാൻ യാസ് വാട്ടർവേൾഡ് അഡ്വഞ്ചർ പ്രേമികൾക്കും അവസരം നൽകും.വാർണർ ബ്രദേഴ്സ് വേൾഡ് അബൂദബിയിലെ സന്ദർശകർക്ക് ബാറ്റ്മാൻ, ബഗ്സ് ബണ്ണി തുടങ്ങിയ ജനപ്രിയ കഥാപാത്രങ്ങളെ കണ്ടുമുട്ടാം.
എല്ലാ പ്രവേശന ടിക്കറ്റിലും സൗജന്യ കോംബോ ഭക്ഷണം ആസ്വദിക്കാം. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്കൈ ഡൈവിങ് വിൻഡ് ടണലിൽ കായിക പ്രേമികൾക്കും ആവേശകരമായ ഇൻഡോർ സ്കൈ ഡൈവിങ്ങിനും ക്ലൈംബിങ് സാഹസങ്ങൾക്കും പ്രത്യേക സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.