'ലോകം ഷാർജയിൽനിന്ന് വായിക്കും'; മഹാമാരിയെ തുരത്താൻ അക്ഷര സുഗന്ധം
text_fieldsവാർത്തസമ്മേളനത്തിൽ ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാൻ അൽ അംറി സംസാരിക്കുന്നു
ഷാർജ: പ്രപഞ്ചത്തിലെ ഏതിരുട്ടിനെയും മറികടക്കാൻ അക്ഷരങ്ങൾക്കാകുമെന്ന് ലോകം പലകുറി അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അക്ഷരങ്ങളുടെ മൂർച്ചകണ്ട് ഭ്രാന്തിളകുന്നവരും എഴുത്തുകാരെ നിശ്ചലമാക്കാൻ പരക്കം പായുന്നവരും നമ്മുടെയൊക്കെ പരിസരങ്ങളിലുണ്ട്. മഹാമാരികാലത്തെ നിശ്ചലതെയ അക്ഷരങ്ങൾ കൊണ്ട് ചലിപ്പിക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കി കാത്തിരിക്കുകയാണ് അറബ് മേഖലയുടെ സാംസ്കാരിക തലസ്ഥാനവും ലോക പുസ്തക തലസ്ഥാനവുമായ ഷാർജ. ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിൽ ഒന്നായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 39ാമത് അധ്യായം നവംബർ നാലുമുതൽ 14 വരെ അൽതാവുന്നിലെ എക്സ്പോ സെൻററിൽ നടക്കുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി പറഞ്ഞു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്വത്തിൽ, 'ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു' എന്ന ശീർഷകത്തിൽ നടക്കുന്ന അക്ഷരപൂരത്തിൽ ഇന്ത്യയിൽനിന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ശശി തരൂർ എം.പി, യുവ ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റ് രവീന്ദർ സിങ് എന്നിവർ ഒാൺലൈനിലൂടെ പങ്കെടുക്കും. സ്കൂൾ വിദ്യാർഥികൾക്ക് ഇക്കുറി പ്രവേശനമില്ല.കോവിഡ് മുൻകരുതൽ നടപടിയായി ഉദ്ഘാടന, അവാർഡ് ദാന ചടങ്ങുകൾ റദ്ദാക്കും.
രണ്ട് പ്രവേശന കവാടത്തിലും തെർമൽ സ്കാനർ സ്ഥാപിച്ച് പരിശോധന നടത്തിയതിനുശേഷം സാനിറ്ററൈസിങ് കവാടങ്ങളിലൂടെയാണ് സന്ദർശകരെ പ്രവേശിപ്പിക്കുക. അക്ഷര നഗരി ദിവസവും അഞ്ച് മണിക്കൂർ അണുനശീകരണം നടത്തും. സന്ദർശകർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം. സന്ദർശകരെയും പ്രസാധകരെയും നിരീക്ഷിക്കുന്നതിനായി പ്രത്യേക സുരക്ഷ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സന്ദർശകര്‍ വരുന്നതും പോകുന്നതും നിരീക്ഷിക്കുന്നതിനായി വർണ ബ്രേസ്ലെറ്റുകൾ ഘടിപ്പിക്കും. കോവിഡ് മരവിപ്പിനെ അക്ഷരങ്ങൾ കൊണ്ട് ചലനാത്മകമാക്കാൻ 80,000 പുതിയ തലക്കെട്ടുകളാണ് പ്രദർശിപ്പിക്കുക. അറബ് പ്രസാധകരാണ് ഏറ്റവും കൂടുതൽ.അക്ഷര നഗരിയിൽ വാക്കുകളുടെ കുടമാറ്റം നടത്തുന്ന മലയാളത്തിൽനിന്ന് ശശി തരൂർ ഒഴികെ ഇക്കുറി ആരും പങ്കെടുക്കുന്നില്ല.
മാൻ ബുക്കർ ജേതാവും ലൈഫ് ഒാപ് പൈ എന്ന വിഖ്യാത നോവലിെൻറ രചയിതാവും കനേഡിയൻ എഴുത്തുകാരനുമായ യാൻ മാർടൽ, എഴുത്തുകാരിയും സോഷ്യൽ മീഡിയ സെൻസേഷനുമായ ലാൻഗ് ലീവ്, ഇംഗ്ലീഷ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഇയാൻ മാക് ഇവൻ, അമേരിക്കൻ ബിസിനസുകാരനും എഴുത്തുകാരനുമായ റോബർട് കിയോസകി, ലബനീസ് എഴുത്തുകാരി നജ്വ സാബിയൻ, അൾജീരിയൻ എഴുത്തുകാരൻ വാസിനി അൽ ആറാജ്, ഇൗജിപ്ഷ്യൻ എഴുത്തുകാരനും തിരക്കഥാകൃത്തുമായ അഹമ്മദ് മുറാദ്, കുവൈത്തി എഴുത്തുകാരൻ മിഷേൽ ഹമദ്, ഇറാഖി എഴുത്തുകാരൻ മുഹ്സിൻ അൽ റംലി, ലബനീസ് നാടകപ്രവർത്തക ലിന ഖൂറി, നീൽ പസ്റിഷ, എലിസബത് ദാമി, റിചാർഡ് ഒവെൻഡൻ എന്നിവർ ഓൺലൈനിലൂടെ പങ്കെടുക്കും.
വിജ്ഞാനം തൊട്ടറിയാനുള്ള യുവതലമുറയുടെ അവസരങ്ങൾ തടസ്സപ്പെടരുതെന്നും അവർക്ക് വായനയുടെ വിശാലലോകം തുറന്നുകൊടുക്കേണ്ടത് അനിവാര്യമാണെന്നും തിരിച്ചറിയുന്നുവെന്ന ശൈഖ് സുൽത്താെൻറ കാഴ്ചപ്പാടാണ് മഹാമാരിയെ അക്ഷരങ്ങൾ കൊണ്ട് മറികടക്കാനുള്ള കരുത്തെന്ന് ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാൻ അൽ അംറി പറഞ്ഞു.
പൂരത്തിന് വിളംബരമായി നവംബർ ഒന്നുമുതൽ മൂന്നു വരെ പത്താമത് പ്രസാധക സമ്മേളനം നടക്കും.ഏഴാമത് ഷാർജ രാജ്യാന്തര ലൈബ്രറി സമ്മേളനം നവംബർ 10 മുതൽ 12 വരെ നടക്കും. 300 ലൈബ്രേറിയന്മാർ, ലൈബ്രറി പ്രഫഷനലുകൾ, 12 പ്രഭാഷകർ എന്നിവർ പങ്കെടുക്കും. പ്രവേശനം സൗജന്യം.
സന്ദർശകർ രജിസ്റ്റർ ചെയ്യണം
ഷാർജ: പ്രതിദിനം 5000 പേർക്കാണ് പ്രവേശനം. സന്ദർശകർ www.sibf.comൽ രജിസ്റ്റർ ചെയ്യണം. ഒാൺലൈൻ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഒാരോ സെഷൻ കഴിഞ്ഞാലും വീണ്ടും രജിസ്റ്റർ ചെയ്യണം. പുസ്തകോത്സത്തിെൻറ ചരിത്രത്തിൽ ആദ്യമായി യൂറോപ്യൻ എഴുത്തുകാരുമായും അവരുടെ എംബസികളുമായും സഹകരിച്ച് എട്ട് സെഷനുകൾ നടക്കും.
രാവിലെ ഒമ്പതു മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ വൈകീട്ട് നാലുമുതൽ രാത്രി 11 വരെയുമാണ് പ്രവേശനം. വ്യാപാര സംബന്ധമായി സന്ദർശിക്കുന്നവർ, പ്രസാധകർ, ഗവേഷകർ, സ്ഥാപനങ്ങൾ, ലൈബ്രറികൾ തുടങ്ങിയവയുടെ പ്രതിനിധികൾക്ക് രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് പ്രവേശനം അനുവദിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.