'എഴുത്തുകാരൻ പ്രചരിപ്പിക്കേണ്ടത് സ്നേഹം; അല്ലെങ്കിൽ അപകടകരം'
text_fieldsദുബൈ: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര വാർത്തയെത്തിയപ്പോൾ മലയാളത്തിെൻറ പ്രിയ എഴുത്തുകാരൻ ജോർജ് ഓണക്കൂർ ദുബൈയിൽ മകൻ ആദർശിെൻറ വീട്ടിലായിരുന്നു.
1980 മുതൽ പ്രവാസ ലോകത്തെ അതിഥിയായിരുന്ന, ഗൾഫിൽ സുപരിചിതനായ 'ഹൃദയരാഗങ്ങളുടെ' എഴുത്തുകാരൻ പുസ്തകത്തെ കുറിച്ചും പുരസ്കാരം നൽകുന്ന ഉത്തരവാദിത്വങ്ങളെ കുറിച്ചും 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുന്നു.
'ഹൃദയരാഗങ്ങൾ' എന്നാണല്ലോ പുരസ്കാരം ലഭിച്ച ആത്മകഥയുടെ പേര്. ആ പേരുകൊണ്ട് അർഥമാക്കുന്നത് എന്താണ് ?
ജീവിതത്തിൽ ഒരുപാട് പ്രഹരം ഏറ്റയാളാണ് ഞാൻ. വിദ്യാഭ്യാസ പ്രസ്ഥാനത്തിലുണ്ടായിരുന്ന കാലം മുതൽ സമരജീവിതമായിരുന്നു. അധ്യാപകനായപ്പോൾ സംഘടനയുടെ തലപ്പത്തുമെത്തി.
അവരുടെ അവകാശങ്ങൾക്കായി സമര രംഗത്തുണ്ടായിരുന്നു. പക്ഷെ, എെൻറ ആത്മകഥക്ക് പേരിട്ടിരിക്കുന്നത് സമരജീവിതം എന്നല്ല, ഹൃദയരാഗങ്ങൾ എന്നാണ്. ഇതിൽ എെൻറ ജീവിതയാത്രയുടെ മധുരരാഗങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. അഛന്, അമ്മ, നാട്, സുഹൃത്തുക്കൾ, ശിഷ്യഗണങ്ങൾ എല്ലാം ഈ പുസ്കത്തിലുണ്ട്. അഛെൻറ കാർക്കശ്യമാണ് എന്നെ ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ പ്രാപ്തനാക്കിയത്. ഇല്ലായ്മയിൽ നിന്ന് ഞങ്ങളെ വളർത്തിയത് അമ്മയാണ്. അെതല്ലാം ഞാൻ ഈ പുസ്തകത്തിൽ എഴുതിവെച്ചിട്ടുണ്ട്. ഓണക്കൂർ എന്ന ഗ്രാമത്തെ കുറിച്ച് പറയാതെ ഈ പുസ്തകം പൂർത്തിയാവില്ല. ജാതിമത ഭേദമില്ലാതെ എല്ലാവരും ഒരുമിച്ച് നിൽക്കുന്ന നാട്. എന്നേക്കാൾ ഉയരത്തിലായ ശിഷ്യൻമാരുണ്ട്. എെൻറ അഭിമാനമാണവർ. ഇതെല്ലാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളുടെ ഈ കാലത്ത് എഴുത്തിന് എത്രത്തോളം പ്രാധാന്യമുണ്ട് ?
സമൂഹമാധ്യമങ്ങളുടെ പ്രാധാന്യം ഇകഴ്ത്തിക്കാണിക്കുന്നില്ല. പക്ഷേ, എഴുത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. വായനയും എഴുത്തും അനുഗ്രഹമാണ്. അത് പങ്കുവെക്കുന്നത് വലിയ സമ്പത്താണ്, സന്തോഷമാണ്. പുസ്തക രൂപത്തിൽ വായിക്കാൻ കഴിയാത്തവർ ഇലക്ട്രോണിക്സ് രൂപത്തിൽ വായിക്കട്ടെ. പക്ഷേ, വായന നിർബന്ധമാണ്. അത് നൽകുന്ന ഊർജം വലുതാണ്.
വെറുപ്പ് പ്രചരിക്കുന്ന ഈ കാലത്ത് എഴുത്തുകാരുടെ റോൾ എന്താണ് ?
എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹിക്കാനാണ്. സത്യം ഒന്നേയുള്ളൂ, വാക്കും, ഈശ്വരനും ഒന്നേയുള്ളൂ. നമുക്ക് പല ആശയങ്ങളും വിശ്വാസപ്രമാണങ്ങളുമുണ്ടാകും. ആത്യന്തികമായി നമ്മൾ ഒന്നാണ്. ഈ സന്ദേശമാണ് എഴുത്തുകാരൻ പ്രചരിപ്പിക്കേണ്ടത്.
സ്നേഹമാണ് അവർ പ്രചരിപ്പിക്കേണ്ടത്. എഴുത്തുകാരൻ അത് ചെയ്യുന്നില്ലെങ്കിൽ അപകടമാണ്. എഴുത്തുകാരെൻറ കടമ സ്നേഹിക്കുക എന്നതാണ്. ആസ്ട്രേലിയ ഒഴികെയുള്ള ഭൂഖണ്ഡങ്ങളിലേക്ക് യാത്രചെയ്തിട്ടുണ്ട്. എല്ലായിടത്തുനിന്നും നിറയെ സ്നേഹമാണ് ലഭിച്ചിട്ടുള്ളത്. അവരെയെല്ലാം തിരിച്ച് സ്നേഹിക്കുന്നു. നമ്മുടെ കഷ്ടപ്പാടുകളിൽ മറ്റുള്ളവരെ ഉൾപ്പെടുത്തുകയല്ല, മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ നമുക്ക് സാന്ത്വനമാകാൻ കഴിയണം.
കുഞ്ഞുങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ എത്ര ഭീകരമാണ്. അത് സംസ്കാരശൂന്യതയാണ്. അവരെ മനുഷ്യർ എന്ന് പറയാൻ കഴിയില്ല. മൃഗങ്ങൾപോലും ഇങ്ങനെ ചെയ്യില്ല. അത്തരം ഘട്ടത്തിൽ എഴുത്ത് പരാജയപ്പെടുന്നുണ്ടോ എന്ന ഭീതി ഉള്ളിൽ നിലനിൽക്കുന്നുണ്ട്. അങ്ങനെ പരാജയപ്പെടരുത് എന്ന പ്രാർഥനയുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അംഗീകരിക്കാൻ കഴിയില്ല. മാതാപിതാ ഗുരു ദൈവം എന്ന് പഠിപ്പിച്ച നാടാണിത്. അത് അങ്ങനെതന്നെയാണ് വേണ്ടത്. അതിൽനിന്ന് വ്യതിചലിക്കുന്നത് അപകടമാണ്. സ്വാർഥതയും ധനവും പ്രശസ്തിയും ഓർത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ അപകടകരമാണ്.
പുരസ്കാര നേട്ടത്തെ എങ്ങനെ നോക്കിക്കാണുന്നു ?
ഓരോ പുരസ്കാരങ്ങളും പ്രചോദനമാണ്. എനിക്ക് മാത്രമല്ല, വളർന്നുവരുന്ന പുതുതലമുറ എഴുത്തുകാർക്കും ഇത് വലിയ പ്രചോദനമാണ്. അവാർഡ് ആഗ്രഹിക്കാത്തവർ ആരുമില്ല. ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറഞ്ഞാൽ കള്ളമാണ്. എല്ലാവർഷവും പ്രതീക്ഷിക്കാറുണ്ട്, ആഗ്രഹിക്കാറുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ധന്യതയാണ്. ഇത് രാജ്യം തരുന്ന പുരസ്കാരമല്ലേ.
അതിന് അതിന്റേതായ ക്രെഡിബിലിറ്റിയുണ്ട്. പൊതുസമൂഹത്തിെൻറ അവാർഡാണല്ലോ ഇത്. എന്നേക്കാൾ കഴിവുള്ള എത്രയോ പേർക്ക് കിട്ടാതെപോയ പുരസ്കാരമാണിത്. ദൈവാനുഗ്രഹം കൂടി ഇക്കാര്യത്തിലുണ്ട്. ഈ പുരസ്കാരം എെൻറ ഉത്തരവാദിത്തം വർധിപ്പിക്കുന്നു. കഥാസാഹിത്യ രംഗത്ത് എന്തെങ്കിലും കാതലായി ചെയ്യാൻ കഴിയണം എന്ന മോഹമാണ് എന്നെ മുന്നോട്ടുനയിച്ചത്. എെൻറ എഴുത്തുവഴികൾ ഫലശൂന്യമായില്ല എന്ന തോന്നലാണ് എനിക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.