പൊതുസുരക്ഷക്ക് ഭീഷണി; നൂറിലേറെ പേർക്കെതിരെ വിചാരണക്ക് ഉത്തരവ്
text_fieldsഅബൂദബി: ഏഴുമാസം നീണ്ട വിപുല അന്വേഷണത്തിലൂടെ പൊതുസുരക്ഷക്ക് ഭീഷണിയെന്ന് കണ്ടെത്തിയ ക്രിമിനൽ സംഘത്തിനെതിരെ വിചാരണക്ക് ഉത്തരവ്. നൂറിലേറെ പേരടങ്ങിയ ‘ബെഹ്ലൂൽ’ എന്ന സംഘത്തിലെ അംഗങ്ങളെയാണ് യു.എ.ഇ അറ്റോണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ശംസി വിചാരണക്ക് റഫർ ചെയ്തത്.
അബുദബി അപ്പീൽ കോടതിയുടെ രാജ്യസുരക്ഷാ വകുപ്പാണ് രാജ്യസുരക്ഷ, പൊതുസുരക്ഷ, സാമൂഹിക സമാധാനം എന്നിവക്ക് ഭീഷണിയായ കുറ്റകൃത്യങ്ങൾ നടത്തിയ സംഘത്തിനെതിരെ വിചാരണ നടപടികൾ സ്വീകരിക്കുക. പ്രതികൾ ക്രിമിനൽ സംഘം രൂപവത്കരിക്കുന്നതിലും നിയന്ത്രിക്കുന്നതിലും പങ്കാളികളായതായി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിൽ കണ്ടെത്തി. അധികാരവും സ്വാധീനവും ചെലുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അനധികൃത പണ സമ്പാദനം, വരുമാനം അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായും വെളിപ്പെട്ടു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ക്രിമിനൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, നിരോധിത ഉപകരണങ്ങൾ, ആയുധങ്ങൾ ഉപയോഗിച്ച് ഇരകളിൽ ഭയം വളർത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തതായും കണ്ടെത്തി. കൂടാതെ, വരുമാന സ്രോതസ്സ് മറക്കാൻ സംഘം കള്ളപ്പണം വെളുപ്പിച്ചതായും വിലയിരുത്തിയിട്ടുണ്ട്. രാജ്യത്ത് ക്രിമിനൽ പ്രവൃത്തികൾ ചെയ്യുകയും മറ്റുള്ളവരെ ദ്രോഹിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന എല്ലാവർക്കുമെതിരായി പബ്ലിക് പ്രോസിക്യൂഷൻ നിയമം നടപ്പാക്കുമെന്ന് അറ്റോണി ജനറൽ പ്രസ്താവനയിൽ പറഞ്ഞു. രാജ്യസുരക്ഷ നിലനിർത്തുന്നതിനും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപരമായ നടപടിക്രമങ്ങളനുസരിച്ച് അതീവ ജാഗ്രതയോടെയാണ് നിയമപാലക സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയെ വീടായി കണക്കാക്കുന്ന എല്ലാ പൗരന്മാരും താമസക്കാരും എന്തെങ്കിലും കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അറ്റോണി ജനറൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.