മൂന്നുമാസം: ദേശീയ സുരക്ഷ സേന നടത്തിയത് 168 രക്ഷാദൗത്യങ്ങൾ
text_fieldsദേശീയ സുരക്ഷ സേന അംഗങ്ങൾ
ദുബൈ: ഈ വർഷം ആദ്യ പാദത്തിൽ കരയിലും കടലിലുമായി യു.എ.ഇയുടെ ദേശീയ സുരക്ഷ സേന നടത്തിയത് 168 രക്ഷാ ദൗത്യങ്ങൾ.
പ്രാദേശിക, അന്തർദേശീയ തലത്തിൽ നടത്തിയ രക്ഷാ ദൗത്യങ്ങളും ഇതിൽ ഉൾപ്പെടും. അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും ദ്രുത പ്രതികരണ ശേഷി വർധിപ്പിക്കുന്നതിൽ ദേശീയ സുരക്ഷ സേനയുടെ പ്രതിബദ്ധതയാണ് ഈ കണക്കുകൾ അടിവരയിടുന്നത്. അറേബ്യൻ ഗൾഫ്, ഗൾഫ് ഒമാൻ എന്നിവിടങ്ങളിൽ 23 പരിശോധനകളും രക്ഷാ ദൗത്യങ്ങളും നടപ്പാക്കുന്നതിൽ ദേശീയ സുരക്ഷ സേനയുടെ പങ്ക് നിർണായകമായിരുന്നു. അതേസമയം, ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ സെന്റർ 145 പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇതിൽ 34 സെർച്ച് ആൻഡ് റെസ്ക്യൂ ദൗത്യങ്ങളും മെഡിക്കൽ ഒഴിപ്പിക്കലുകളും ഉൾപ്പെടും. കൂടാതെ രാജ്യത്തിനകത്ത് ഒമ്പത് മെഡിക്കൽ ട്രാൻസ്പോർട്ട് ആൻഡ് എയർ ആംബുലൻസ് ദൗത്യങ്ങളും വിദേശത്ത് സമാനമായ നാല് ദൗത്യങ്ങളും വിജയകരമായി പൂർത്തീകരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾ 995 എന്ന നമ്പറിലോ തീരസംരക്ഷണ സേനയുടെ എമർജൻസി നമ്പറായ 996ലോ വിളിച്ച് സഹായം അഭ്യർഥിക്കാമെന്ന് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.