‘നാളേക്ക് വേണ്ടി ഇന്ന്’; 10,000 കണ്ടൽ തൈകൾ നടുന്നു
text_fieldsദുബൈ: യു.എ.ഇയിലുടനീളം കണ്ടൽ തൈകൾ നടുന്നതിന് പുതിയ പദ്ധതി ആരംഭിക്കുന്നു. രാജ്യം സുസ്ഥിരതാ വർഷം ആചരിക്കുന്നതിന്റെ ഭാഗമായി ‘നാളേക്ക് വേണ്ടി ഇന്ന്’ എന്ന തലക്കെട്ടിൽ ഒരുക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ‘ദേശീയ ദിന കണ്ടൽചെടി പദ്ധതി’ നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ 10,000 കണ്ടൽ തൈകളാണ് വെച്ചുപിടിപ്പിക്കുന്നത്. ഇത് കഴിഞ്ഞ വർഷം ഡിസംബർ 2ന് സംഘടിപ്പിച്ച 51-ാമത് ദേശീയ ദിന ഷോയിൽ അവതരിപ്പിച്ച കണ്ടൽ തൈകളാണ്. ദേശീയ ദിന ഷോയുടെ സംഘാടക സമിതിയാണ് പദ്ധതി സംബന്ധിച്ച് ഞായറാഴ്ച വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഈജിപ്തിൽ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ യു.എ.ഇ പ്രഖ്യാപിച്ച 2030ഓടെ 10 കോടി കണ്ടൽ തൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സംരംഭം രൂപപ്പെടുത്തിയത്.
യു.എ.ഇയിലെ തീരപ്രദേശങ്ങളിലെ കണ്ടൽക്കാടുകളുടെ വിസ്തൃതി വർധിക്കാൻ സംരംഭം സഹായിക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച അബൂദബിയിലെ യാസ് ബീച്ചിൽ ആരംഭിക്കുന്ന പദ്ധതിയിൽ പങ്കുചേരാൻ കൃഷിയിൽ താൽപര്യമുള്ളവർ മുതൽ പരിസ്ഥിതി സ്നേഹികൾ വരെ എല്ലാവരെയും സ്വാഗതം ചെയ്തിട്ടുണ്ട്.
പങ്കെടുക്കാൻ താൽപര്യമുള്ള സന്നദ്ധപ്രവർത്തകർ വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.യു.എ.ഇ ആവാസവ്യവസ്ഥയുടെ പ്രധാന ഭാഗമായ കണ്ടൽക്കാടുകൾ, സമുദ്രനിരപ്പ് ഉയരുന്നതിൽ നിന്നും കൊടുങ്കാറ്റിൽ നിന്നും രാജ്യത്തിന്റെ തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. കാർബൺ പുറന്തള്ളൽ ഫലപ്രദമായി കുറക്കുന്നതിന് സഹായിക്കുന്ന ഈ മരങ്ങൾ കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ പ്രധാന ഉപകരണമാണ്. ഭൂമിയുടെ ‘ഹരിത ശ്വാസകോശം’ എന്നറിയപ്പെടുന്ന ഇവയെ സംരക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്.
കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ആറുകോടി കണ്ടൽക്കാടുകളുണ്ട്. ഇതുവഴി 183 ചതുരശ്ര കിലോമീറ്റർ പ്രദേശം വനമായി നിലനിൽക്കുകയും പ്രതിവർഷം 43,000 ടൺ കാർബൺഡൈ ഓക്സൈഡ് പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. നവംബറിൽ ഈ വർഷത്തെ ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് യു.എ.ഇ ആതിഥ്യമരുളുന്ന സാഹചര്യത്തിൽ കൂടിയാണ് രാജ്യം സുസ്ഥിരതാ വർഷമായി ഇത്തവണ ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.