യു.എ.ഇയിൽ തൊഴിൽനിയമ ഭേദഗതി; പെർമിറ്റില്ലാതെ ജീവനക്കാരെ നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ
text_fieldsഅബൂദബി: തൊഴിൽ നിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തി യു.എ.ഇ സർക്കാർ. രാജ്യത്തെ തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള ബന്ധം വ്യക്തമായി നിർവചിക്കുന്നതാണ് പുതിയ നിയമവ്യവസ്ഥ. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിയമത്തിൽ പ്രതിപാദിക്കുന്നു. പുതിയ വ്യവസ്ഥ പ്രകാരം ശരിയായ പെർമിറ്റില്ലാതെ തൊഴിലാളികളെ നിയമിക്കുക, ജോലിവാഗ്ദാനം ചെയ്ത് രാജ്യത്തേക്ക് കൊണ്ടുവന്ന ശേഷം വഞ്ചിക്കുക, തൊഴിൽ പെർമിറ്റുകൾ ദുരുപയോഗം ചെയ്യുക, തൊഴിലാളികളുടെ അവകാശങ്ങൾ പരിഹരിക്കാതെ സ്ഥാപനം അടച്ചുപൂട്ടുകയോ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുകയോ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ തൊഴിലുടമക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താം. അതോടൊപ്പം വ്യാജ സ്വദേശിനിയമനം ഉൾപ്പെടെ നിയമന തട്ടിപ്പ് നടത്തിയാൽ ക്രിമിനൽ വകുപ്പു പ്രകാരം നടപടി സ്വീകരിക്കും.
വ്യാജ റിക്രൂട്ട്മെന്റ് നടത്തി തൊഴിൽ വിപണിയിലെ നിയന്ത്രണങ്ങൾ, വ്യവസ്ഥകൾ എന്നിവയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയാൽ ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ പിഴ ചുമത്തും. വ്യാജ നിയമനം നടത്തിയ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് പിഴത്തുക ഇരട്ടിയാക്കാമെന്നും നിയമം പറയുന്നു. തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി മാനവ വിഭവശേഷി, എമിറടൈസേഷൻ മന്ത്രാലയം എടുത്ത തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ പരാതിക്കാരന് ഫസ്റ്റ് ഇൻസ്റ്റൻസ്, അപ്പീൽ കോടതികളെ സമീപിക്കാം. തൊഴിൽ ബന്ധം അവസാനിപ്പിച്ച് രണ്ട് വർഷത്തിന് ശേഷം സമർപ്പിച്ച അവകാശങ്ങളിൻമേലുള്ള നടപടി പുതിയ നിയമവ്യവസ്ഥപ്രകാരം കോടതി റദ്ദാക്കും.
സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട കേസുകളിൽ കോടതി വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് തൊഴിലുടമയുടെ അപേക്ഷ പരിഗണിച്ച് കേസ് അവസാനിപ്പിക്കാൻ മാനവ വിഭവ ശേഷി, എമിറടൈസേഷൻ മന്ത്രാലയത്തിന് അധികാരമുണ്ട്. അത്തരം കേസുകളിൽ പിഴത്തുകയുടെ 50 ശതമാനം തൊഴിലുടമ അടക്കുകയും വ്യാജ നിയമനത്തിലൂടെ ജീവനക്കാരൻ കൈപറ്റിയ ആനുകൂല്യങ്ങൾ സർക്കാറിലേക്ക് തിരിച്ചു നൽകുകയും ചെയ്തിരിക്കണം. തൊഴിൽ വിപണിയിലെ മത്സരക്ഷമതയും കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമഭേദഗതി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.