ബഹിരാകാശ മേഖലയില്‍ യു.എ.ഇ-ഇന്ത്യ ബന്ധം ശക്തമാക്കും -കേന്ദ്രമന്ത്രി
text_fieldsഅബൂദബി സ്പേസ് ഡിബേറ്റ് വേദിയില്‍ കേന്ദ്ര ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ മന്ത്രി ഡോ. ജിതേന്ദ്ര സിങ് മറ്റു രാഷ്ട്രങ്ങളിലെ പ്രതിനിധികൾക്കൊപ്പം
അബൂദബി: ബഹിരാകാശ മേഖലയില്‍ യു.എ.ഇയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യ. ബഹിരാകാശ രംഗത്തെ വിവിധ വിഷയങ്ങൾ ചർച്ചയാകുന്ന ആഗോള വേദിയായ 'അബൂദബി സ്പേസ് ഡിബേറ്റി'ന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കവേ കേന്ദ്ര ശാസ്ത്ര, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അതേസമയം, ചാന്ദ്രയാന്‍-3 അടുത്ത വര്‍ഷം വിക്ഷേപിക്കാന്‍ ഇന്ത്യ തയാറെടുക്കുകയാണെന്നും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന 'ഗംഗയാന്‍' പദ്ധതി 2024ല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ദേശീയദിനമാഘോഷിച്ച യു.എ.ഇ ജനതയെയും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെയും ആശംസയറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്നെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. 2017 മുതല്‍ ബഹിരാകാശ മേഖലയില്‍ ഇന്ത്യയും യു.എ.ഇയും സഹകരിക്കുന്നുണ്ട്.
യു.എ.ഇയുടെ ആദ്യ നാനോ സാറ്റലൈറ്റ് നായിഫ്-1 വിക്ഷേപിച്ചത് ഐ.എസ്.ആര്.ഒയുടെ പി.എസ്.എല്‍.വി ആയിരുന്നു -മന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ച അബൂദബിയില്‍ ആരംഭിച്ച ദ്വിദിന സ്പേസ് ഡിബേറ്റിലെ ഉദ്ഘാടന വേദിയിൽ പ്രധാന പ്രഭാഷകരില്‍ ഒരാളായിരുന്നു ഡോ. ജിതേന്ദ്ര സിങ്. ഇന്ത്യയിലെ ബഹിരാകാശ മേഖല വിശ്വാസ്യത, ചെലവുകുറവ് എന്നീ രണ്ടുകാര്യങ്ങളാൽ ലോകശ്രദ്ധ പിടിച്ചുപറ്റിയതാണെന്നും ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ വിജയശതമാനത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.