ജൂലൈ 18 യൂനിയൻ പ്രതിജ്ഞ ദിനമായി ആചരിക്കും
text_fieldsരാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനും വിവിധ എമിറേറ്റുകളിലെ
ഭരണാധികാരികളും യു.എ.ഇ രൂപവത്കരണ യോഗത്തിൽ ( ഫയൽ ചിത്രം)
ദുബൈ: ജൂലൈ 18 യൂനിയൻ പ്രതിജ്ഞാദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ചേർന്ന് യു.എ.ഇ രൂപവത്കരണത്തിന്റെ കരാർ ഒപ്പുവെച്ച ദിവസത്തിന്റെ ഓർമക്കായാണ് ദിനാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. 1971 ജൂലൈ 18നായിരുന്നു യു.എ.ഇ സംസ്ഥാപനത്തിന്റെ സുപ്രധാന ഘട്ടമെന്ന് വിലയിരുത്തപ്പെടുന്ന ചടങ്ങ് നടന്നത്. അതേവർഷം ഡിസംബർ രണ്ടിനാണ് രാഷ്ട്ര രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്.
1971ലെ ഈ ദിവസമാണ് സ്ഥാപക പിതാവും അദ്ദേഹത്തിന്റെ സഹോദരന്മാരായ ഭരണാധികാരികളും യൂനിയന്റെയും ഭരണഘടനയുടെയും പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതെന്നും യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന നമ്മുടെ രാജ്യത്തിന്റെ പേര് പ്രഖ്യാപിച്ചതെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് ദിനാചരണം അറിയിച്ചുകൊണ്ട് സമൂഹ അക്കൗണ്ടിൽ കുറിച്ചു.
ഡിസംബർ രണ്ടിന് രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പിനായി യൂനിയന്റെ അടിത്തറയിട്ട ചരിത്രപരമായ ദിവസമായിരുന്നു അത്. ഇന്ന് ജൂലൈ 18 യൂനിയൻ പ്രതിജ്ഞ ദിനമായി പ്രഖ്യാപിക്കുന്നു. രാജ്യത്തിന്റെ ചരിത്രവും യൂനിയൻ സ്ഥാപിക്കുന്നതിനുള്ള അനുഗൃഹീതമായ യാത്രയും ആഘോഷിക്കുന്നതിനുള്ള ദേശീയ അവസരമാണിത് -അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വർഷവും ജൂലൈ 18 യൂനിയൻ പ്രതിജ്ഞാദിനമായി ആചരിക്കാനാണ് ഉത്തരവിട്ടിട്ടുള്ളത്.
രാജ്യത്തിന്റെ ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും യാത്രയുടെ തുടക്കം കുറിക്കുന്ന ചരിത്രപരമായ നാഴികക്കല്ലാണ് യൂനിയൻ പ്രതിജ്ഞ ദിനമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
സ്ഥാപക ദിനം, പതാക ദിനം, അനുസ്മരണ ദിനം എന്നിവക്ക് പുറമെ യു.എ.ഇയുടെ നാലാമത്തെ ദേശീയ ദിനാചരണമായി പ്രതിജ്ഞ ദിനം മാറും. രാജ്യത്തിന്റെ യാത്രയുടെ അടിത്തറയായി നിലകൊള്ളുന്ന ദേശീയ മൂല്യങ്ങളും തത്ത്വങ്ങളും പ്രോത്സാഹിപ്പിക്കാനാണ് യൂനിയൻ പ്രതിജ്ഞ ദിനം ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ഈ ചരിത്രപരമായ ഐക്യം കൈവരിക്കാൻ നടത്തിയ ത്യാഗങ്ങളെക്കുറിച്ചും പ്രയത്നങ്ങളെക്കുറിച്ചും പുതുതലമുറക്ക് ഈ ദിനത്തിലൂടെ അവബോധം നൽകാനും ലക്ഷ്യമിടുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.