ദുരിതപർവം താണ്ടി പട്ടമുത്തുവും രാജശേഖരനും ഇന്ന് നാട്ടിലേക്ക്
text_fieldsരാജശേഖരനും പട്ടമുത്തു കുമാറും
ദുബൈ: പട്ടിണിയും ജോലിനഷ്ടവും മൂലം ദുരിതത്തിലായ തമിഴ്നാട് സ്വദേശികൾക്ക് തണലൊരുക്കി മലയാളി സാമൂഹിക പ്രവർത്തകർ. രാമനാഥപുരം സ്വദേശി രാജശേഖരൻ സുബ്രമണ്യൻ, മധുര സ്വദേശി പട്ടമുത്തു കുമാർ എന്നിവരാണ് മലയാളി സാമൂഹിക പ്രവർത്തകരുടെ കാരുണ്യത്താൽ ശനിയാഴ്ച നാട്ടിലേക്ക് തിരിക്കുന്നത്. തമിഴ്നാട് അസോസിയേഷനുകൾ പോലും കൈയൊഴിഞ്ഞ യുവാക്കളെയാണ് താമസസ്ഥലവും ഭക്ഷണവും നിയമസഹായവും നാട്ടിലേക്കുള്ള ടിക്കറ്റും നൽകി യാത്രയാക്കുന്നത്.
തമിഴ്നാട് സ്വദേശികളുടെ നേതൃത്വത്തിൽ അബൂദബിയിലുണ്ടായിരുന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു രാജശേഖരനും പട്ടമുത്തുവും. പൊരിവെയിലത്ത് പടുകൂറ്റൻ കെട്ടിടങ്ങളുടെ മുകളിൽ കയറിനിന്ന് പണിയെടുത്തതിെൻറ കൂലി നാലു മാസമായിട്ടും കിട്ടാതായതോടെയാണ് ഇവർ സ്ഥാപനം വിട്ടിറങ്ങിയത്.
ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും ലേബറിൽ പരാതി നൽകാനായിരുന്നു നിർദേശം. ഇതോടെ ലേബർ കോർട്ടിൽ പരാതി നൽകി. ഈ സമയങ്ങളിലൊക്കെ റാസൽഖോറിലെ കടത്തിണ്ണയിലായിരുന്നു ഇവരുടെ താമസം. ഇട്ടുമാറാൻ വസ്ത്രങ്ങളോ നനക്കാനോ കുളിക്കാനോ സൗകര്യം പോലുമില്ലാത്ത അവസ്ഥയിലാണ് സാമൂഹിക പ്രവർത്തകരായ ബഷീർ തിക്കോടി, സക്കരിയ നരിക്കുനി, മുഹമ്മദ് ഷാഫി, തൽഹത്ത് എന്നിവർ ഇവരുടെ സംരക്ഷണം ഏറ്റെടുത്തത്. താമസിക്കാൻ മുറിയും ഭക്ഷണവും വസ്ത്രങ്ങളും ഇവർ നൽകി. ഇവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിയെ സമീപിച്ചെങ്കിലും അവർ വഴങ്ങിയില്ല. നാട്ടിലേക്ക് മടങ്ങാൻ പാസ്പോർട്ട് തിരികെ നൽകണമെന്നാവശ്യപ്പെട്ടങ്കിലും കേസ് പിൻവലിച്ചാൽ പാസ്പോർട്ട് നൽകാമെന്നായിരുന്നു ഇവരുടെ മറുപടി. ഒടുവിൽ നിർബന്ധിതാവസ്ഥയിൽ കേസ് പിൻവലിക്കേണ്ടിവന്നു.
ഇവരെ തിരിച്ചയക്കാൻ തമിഴ്നാട് അസോസിയേഷനുകളുടെ സഹായം തേടിയെങ്കിലും അവർ കൈമലർത്തി. ഒടുവിൽ മലയാളി സാമൂഹിക പ്രവർത്തകർതന്നെ ഇടപെട്ട് നാട്ടിലേക്ക് യാത്രയൊരുക്കുകയായിരുന്നു. മക്കൾക്കുള്ള വസ്ത്രവും കളിക്കോപ്പുകളും വാങ്ങി നൽകിയാണ് ഇവരെ യാത്രയാക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.