എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ വീക്ഷിച്ച് യു.എ.ഇ താമസക്കാരും
text_fieldsദുബൈ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ യു.എ.ഇ താമസക്കാരായ ബ്രിട്ടീഷ് വംശജരും മറ്റു താമസക്കാരും തൽസമയം വീക്ഷിച്ചു. ലോക നേതാക്കളും രാജകുടുംബാഗങ്ങളും പങ്കെടുത്ത ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ചടങ്ങ് കാണാൻ വിവിധ സ്ഥലങ്ങളിൽ പ്രത്യേക സൗകര്യങ്ങളും ഒരുക്കി. തിങ്കളാഴ്ച യു.എ.ഇ സമയം രണ്ടു മണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ചില സ്കൂളുകൾ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പായി ക്ലാസുകൾ അവസാനിപ്പിച്ചു.
എലിസബത്ത് രാജ്ഞിയുടെ പേരിൽ അറിയപ്പെടുന്ന ക്യൂ.ഇ-II കപ്പലിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് നിരവധി ബ്രിട്ടീഷ് പൗരന്മാരാണ് ആദരാജ്ഞലിയർപ്പിക്കാൻ എത്തിച്ചേർന്നത്. 300ലേറെ പേർ പങ്കെടുത്ത ചടങ്ങിൽ സംസ്കാരം വീക്ഷിക്കവെ പലരും പൊട്ടിക്കരഞ്ഞു. ഇവിടെ രാജ്ഞിയുടെ മരണ വാർത്ത പുറത്തുവന്നതു മുതൽ തന്നെ നിരവധി പേർ ആദരാജ്ഞലിയർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.
ലേക്സ് ഫൺ ക്ലബ്ബിലെ റെസ്റ്റോറൻറ്, ദുബൈ സിറ്റിയിലെ മീഡിയവൺ ഹോട്ടൽ റസ്റ്റാറന്റ്, യു.എ.ഇയിലുടനീളമുള്ള പ്രീമിയർ ഇൻ ഹോട്ടലുകളിലെ 'മിസ്റ്റർ ടോഡ്സ്' പബ്ബ്, ദുബൈ മറീന മാളിലെ ബ്രിട്ടീഷ് ടി.വി വ്യക്തിത്വമായ സൈമൺ റിമ്മറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണശാല എന്നിവിടങ്ങളിലും സംസ്കാര ചടങ്ങുകൾ വീക്ഷിക്കാൻ സൗകര്യമുണ്ടായിരുന്നു.
രാജ്ഞിക്ക് അന്തിമോപചാരമർപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയിരുന്നു. ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം രാജ്ഞിയുടെ നിര്യാണത്തിൽ യു.എ.ഇ ജനതയുടെയും സർക്കാറിന്റെയും അനുശോചനം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.