പാരിസ് സുവർണ പ്രതീക്ഷയുമായി യു.എ.ഇ
text_fieldsപാരിസ് ഒളിമ്പിക്സിനുള്ള യു.എ.ഇ ടീമിനെ പ്രഖ്യാപിച്ച് ദേശീയ ഒളിമ്പിക് കമ്മിറ്റി. പുരുഷ-വനിത താരങ്ങൾ ഉൾപ്പെടെ 14 അംഗ അത്ലറ്റിക് ടീമാണ് ഇത്തവണ ഒളിമ്പിക്സിൽ യു.എ.ഇയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. ഇവരെ സഹായിക്കുന്നതിനായി ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റിവ് ഒഫീഷ്യൽസ് ഉൾപ്പെടെ 20 പേർ ടീമിനൊപ്പമുണ്ടാകും. കുതിരയോട്ടം, ജൂഡോ, നീന്തൽ, സൈക്കിളിങ്, അത്ലറ്റിക്സ് എന്നീ ഇനങ്ങളിലാണ് ടീം മാറ്റുരക്കുക. 2018 യൂത്ത് ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായ ഇക്വിസ്ട്രിയൻ താരം ഉമർ അൽ മർസൂഖിയായിരിക്കും ഉദ്ഘാടന ചടങ്ങിൽ യു.എ.ഇയുടെ പതാകയേന്തുകയെന്നും ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.
ജൂലൈ 26ന് കൊടിയുയരുന്ന ലോക കായിക മാമാങ്കം ആഗസ്റ്റ് 11 വരെ നീണ്ടും നിൽക്കും. മത്സരങ്ങൾക്ക് ഒരുങ്ങുന്നതിനായി യു.എ.ഇ ടീം പാരീസിൽ പരിശീലനത്തിലാണ്. ഇത്തവണ വെള്ളയും ചുവപ്പും ചേർന്ന ജേഴ്സിയണിഞ്ഞായിരിക്കും ടീം ഇറങ്ങുക. പ്രമുഖ ഡിസൈനറായ റൗദ അൽ ഷഫർ ആണ് യൂനിഫോം രൂപകൽപന ചെയ്തത്. വെള്ള നിറം കരുത്തിനെ സൂചിപ്പിക്കുമ്പോൾ ശക്തി, സമാധാനം, വിശുദ്ധി എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് ചുവപ്പ് നിറം. അറബിയിൽ യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന് ജേഴ്സിയിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ‘ഇമാറാത്തി ഹൗസ്’ എന്ന പേരിൽ പ്രത്യേക പവിലിയനും തുറക്കുന്നുണ്ട്.
രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന വിധത്തിലാണ് പവിലിയന്റെ രൂപകൽപന. ജൂലൈ 27ന് പവിലിയൻ സന്ദർശനത്തിനായി തുറക്കും. ആഗസ്റ്റ് 10 വരെ രാവിലെ 10 മുതൽ എട്ട് വരെ പ്രവേശനം സൗജന്യമായിരിക്കുമെന്നും ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ഇത് ഏഴാം തവണയാണ് യു.എ.ഇ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 1984ൽ ലോസ് ഏഞ്ചൽസിൽ നടന്ന 23ാമത് എഡിഷനിലായിരുന്നു യു.എ.ഇ ടീമിന്റെ അരങ്ങേറ്റം.
2004ൽ ഏഥൻസ് ഒളിമ്പിക്സിലാണ് രാജ്യത്തിന്റെ ആദ്യ സ്വർണമെഡൽ നേട്ടം. ടാപ്പ് ഷൂട്ടിങ്ങിൽ മത്സരിച്ച ശൈഖ് അഹമ്മദ് ബിൻ ഹാഷർ ആൽ മക്തൂം ആണ് സ്വർണം നേടി ചരിത്രം കുറിച്ചത്. ഉമർ അൽ മർസൂഖി, അബ്ദുല്ല ഹുമൈദ് അൽ മുഹൈരി, അബ്ദുല്ല അൽ മർറി, സലിം അൽ സുവൈദി, അലി അൽ കർബി എന്നിവരാണ് ഇക്വസ്ട്രിയൻ താരങ്ങൾ. ജൂഡോ പുരുഷ വിഭാഗത്തിൽ ഉമർ മറൂഫ്, ദഫർ അരാം, അരാം ഗ്രിഗോറിയൻ, തലാൽ ശിവ്ലി, നർമന്ദ് ബയാൻ എന്നിവരും വനിത വിഭാഗത്തിൽ ബാഷിറത്ത് ഖറൗദിയുമാണ് മത്സരിക്കുന്നത്. സൈക്ലിങ്ങിൽ പങ്കെടുക്കുന്നത് സഫിയ അൽ സായേഖ് ആണ്. യൂസുഫ് അൽ മത്രൂഷിയും മഹാ അൽ ഷെഹിയുമാണ് നീന്തൽ താരങ്ങൾ. അത്ലറ്റിക്സിൽ മറിയം അൽഫാരിസാണ് പ്രതിനിധീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.