Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ തൊഴില്‍വിസക്ക്...

യു.എ.ഇ തൊഴില്‍വിസക്ക് ഇന്ത്യയില്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കി

text_fields
bookmark_border
യു.എ.ഇ തൊഴില്‍വിസക്ക് ഇന്ത്യയില്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കി
cancel

ദുബൈ: ഇന്ത്യക്കാര്‍ക്ക് യു.എ.ഇ  തൊഴില്‍വിസ ലഭിക്കുന്നതിന് നാട്ടിലും വൈദ്യ പരിശോധന നിര്‍ബന്ധമാക്കി. അതോടൊപ്പം വിസ നല്‍കുന്നതും ഇന്ത്യയിലെ കോണ്‍സുലേറ്റ് വഴിയാക്കി പുതിയ സംവിധാനം നിലവില്‍ വന്നു. ഇത് ഉദ്യോഗാര്‍ഥികള്‍ക്ക്  അധികചെലവ് വരുത്തുമെങ്കിലും എന്‍ട്രി പെര്‍മിറ്റ് പാസ്പോര്‍ട്ടില്‍ പതിപ്പിച്ച് തന്നെ യാത്ര പുറപ്പെടാനാകും. ഈ മാസം ഒമ്പതു മുതലാണ് പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നതെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. എങ്കിലും വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ മാറ്റങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടുണ്ട്.
ആദ്യ ഘട്ടമെന്ന നിലയില്‍ വീട്ടുജോലിക്കാര്‍ക്കും നീലക്കോളര്‍ ജോലിക്കാര്‍ക്കുമാണ് പുതിയ നിബന്ധന ബാധകമാക്കിയിട്ടുള്ളതെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. നിര്‍മാണ മേഖലയിലും മറ്റു കൈത്തൊഴിലുകളിലും ഏര്‍പ്പെടുന്നവരാണ് നീലക്കോളര്‍ വിഭാഗത്തില്‍വരിക.
നേരത്തെ യു.എ.ഇ വിസ ലഭിക്കാന്‍ കമ്പനികള്‍ ഓണ്‍ലൈനായി അപേക്ഷിക്കുകയായിരുന്നു രീതി. വീട്ടു ജോലിക്കാരുടെ വിസക്ക് ഓഫ്ലൈനായി അപേക്ഷിക്കണം. ഏതാനും ദിവസങ്ങള്‍ക്കകം തൊഴിലുടമക്ക് വിസ ലഭിക്കുകയും അവര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അതിന്‍െറ പകര്‍പ്പ് നാട്ടിലയച്ചുനല്‍കുകുയുമായിരുന്നു പതിവ്. 
എന്നാല്‍ പുതിയ രീതിയില്‍ വിസക്ക് അപേക്ഷിച്ച സ്ഥാപനങ്ങള്‍ക്ക് യു.എ.ഇ എമിഗ്രേഷന്‍ അധികൃതരില്‍ നിന്ന് വിസക്ക് പകരം റഫറന്‍സ് നമ്പര്‍ മാത്രമാണ് ലഭിക്കുക. തൊഴിലുടമയില്‍ നിന്ന് ലഭിച്ച റഫറന്‍സ് നമ്പറുമായി ഉദ്യോഗാര്‍ഥി നേരിട്ട് അംഗീകൃത കേന്ദ്രത്തിലത്തെി വൈദ്യ പരിശോധന നടത്തുകയാണ് ആദ്യ നടപടിക്രമം. ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച മെഡിക്കല്‍ കേന്ദ്രങ്ങളിലാണ് വൈദ്യ പരിശോധന നടത്തേണ്ടത്. ഇത്തരം കേന്ദ്രങ്ങളുടെ സംഘടനായ ‘ഗാംക’യില്‍ അംഗമായ മെഡിക്കല്‍ സെന്‍ററില്‍ വൈദ്യപരിശോധന നടത്താന്‍ 3600 രുപയാണ് നിരക്ക്. കേരളത്തില്‍ തിരുവനന്തപുരം,കോഴിക്കോട്,കൊച്ചി, മഞ്ചേരി, തിരൂര്‍ എന്നിവിടങ്ങളില്‍ അംഗീകൃത കേന്ദ്രങ്ങളുണ്ട്. പിന്നീട് ഒറിജിനല്‍ പാസ്പോര്‍ട്ടും വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും സഹിതം യു.എ.ഇ കോണ്‍സുലേറ്റില്‍ പോകണം. 
പാസ്പോര്‍ട്ട് കോപ്പിയും നാലു ഫോട്ടോയും  കരുതണം. ദക്ഷിണേന്ത്യക്കാര്‍ക്കായി കഴിഞ്ഞമാസം മുതല്‍ തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് തുറന്നിട്ടുണ്ട്. ഇവിടെവെച്ച് വിരലടയാളവും കണ്ണടയാളവും എടുത്ത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം. ഇതിന് 10,000 രൂപയോളം നല്‍കേണ്ടിവരും. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് ഇത് അടക്കേണ്ടത്. പണമായി വാങ്ങില്ല. തുടര്‍ന്ന് ചെറിയൊരു അഭിമുഖമുണ്ടാകും. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പാസ്പോര്‍ട്ടും വിസ സ്ളിപ്പും ലഭിക്കുന്ന തീയതി ലഭിക്കും. അന്നേ ദിവസം പോയി എന്‍ട്രി പെര്‍മിറ്റ് മുദ്ര പതിപ്പിച്ച പാസ്പോര്‍ട്ട് വാങ്ങാം. ഇതിന് ഉദ്യോഗാര്‍ഥി ഒരിക്കല്‍ കൂടി കോണ്‍സുലേറ്റില്‍ പോകേണ്ടിവരും. 
നേരത്തെ യു.എ.ഇ വിസ ലഭിക്കാന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ പോകേണ്ടിയിരുന്നില്ല. ഇന്ത്യയില്‍ വൈദ്യ പരിശോധനയും വേണ്ടിയിരുന്നില്ല. ആരോഗ്യപരമായി ഫിറ്റ് അല്ലാത്തവര്‍ക്ക് യു.എ.ഇയിലത്തെിയശേഷം വിസ നിഷേധിക്കുന്നത് ഒഴിവാക്കാനാണ് പുതിയ രീതി നടപ്പാക്കിയതെന്നാണ് വിശദീകരണം.സൗദി,ബഹ്റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ തന്നെ ഈ രീതിയാണ് തുടരുന്നത്.
യു.എ.ഇയിലത്തെിക്കഴിഞ്ഞാല്‍ സാധാരണയുള്ള മറ്റു നടപടിക്രമങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. വൈദ്യ പരിശോധന നടത്തി ലേബര്‍ കാര്‍ഡ്, എമിറേറ്റ്സ് ഐഡി തുടങ്ങിയവ കൈപറ്റണം. 
കുടുംബ, സന്ദര്‍ശക വിസക്കും പ്രഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും പഴയ രീതിയില്‍ യു.എ.ഇയില്‍ നിന്നുതന്നെയായിരിക്കും വിസ ഇഷ്യൂ ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae visa
News Summary - uae visa
Next Story